മുതിർന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായ മാ സിങ്‌റൂയിയെ അഴിമതി ആരോപണങ്ങളെ തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കി. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സാമ്പത്തിക നേട്ടമുണ്ടാക്കുകയും കൈക്കൂലി വാങ്ങുകയും ചെയ്തതടക്കമുള്ള ഗുരുതരമായ കുറ്റങ്ങളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്

ബീജിങ്: മുതിർന്ന ഭരണകക്ഷി നേതാവും മുൻ പോളിറ്റ് ബ്യൂറോ അംഗവുമായ മാ സിങ്‌റൂയിയെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് പുറത്താക്കി. അഴിമതി ആരോപണങ്ങളെ തുടർന്നാണ് നടപടി. 2025-ന് ശേഷം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഏറ്റവും ഉയർന്ന നയരൂപീകരണ സമിതിയായ പോളിറ്റ് ബ്യൂറോയിൽ നിന്ന് പുറത്താക്കപ്പെടുന്ന മൂന്നാമത്തെ സജീവ അംഗമാണ് മാ സിങ്‌റൂയി.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെൻട്രൽ റൂറൽ വർക്ക് ലീഡിങ് ഗ്രൂപ്പിന്റെ ഡെപ്യൂട്ടി തലവനായി പ്രവർത്തിച്ചു വരികയായിരുന്ന മാ സിങ്‌റൂയിക്കെതിരെ, കഴിഞ്ഞ ഏപ്രിലിലാണ് അന്വേഷണം ആരംഭിച്ചത്. ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നതിലും നിയമിക്കുന്നതിലും സ്വന്തം താല്പര്യപ്രകാരം ഇടപെടുകയും മറ്റുള്ളവർക്കായി നിയമവിരുദ്ധമായി തസ്തികകൾ ക്രമീകരിക്കുകയും ചെയ്തുവെന്നാണ് ഇയാൾക്കെതിരെ ഉയർന്ന ഒരു ആരോപണം. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌ത് കുടുംബാംഗങ്ങളുടെ സഹായത്തോടെ വലിയ തോതിൽ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാക്കിയെന്നും ബന്ധുക്കൾക്ക് വിപണി വിലയേക്കാൾ കുറഞ്ഞ നിരക്കിൽ സ്വത്തുക്കൾ വാങ്ങാൻ സൗകര്യം ചെയ്തുകൊടുത്തുവെന്നും ആരോപണമുണ്ട്. കൈക്കൂലിയായി പണവും സമ്മാനങ്ങളും കൈപ്പറ്റിയതിന് പുറമേ, പണവും അധികാരവും ലൈംഗികതയ്ക്കായി കൈമാറ്റം ചെയ്യുന്ന ഇടപാടുകളിൽ ഏർപ്പെട്ടുവെന്നും ആരോപണമുണ്ട്.

തന്റെ കീഴിലുള്ള ജീവനക്കാരുടെ നിയമലംഘനങ്ങൾ അറിഞ്ഞിട്ടും നടപടിയെടുത്തില്ലെന്നും ആരോപണമുണ്ട്. ബഹിരാകാശ ശാസ്ത്രജ്ഞനായി കരിയർ ആരംഭിച്ച മാ സിങ്‌റൂയി, ചൈനയുടെ പ്രധാന ബഹിരാകാശ-മിസൈൽ നിർമ്മാണ പൊതുമേഖലാ സ്ഥാപനമായ 'ചൈന എയ്‌റോസ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജി കോർപ്പറേഷന്റെ' തലവനായിരുന്നു. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട പല ബഹിരാകാശ പദ്ധതികൾക്കും നേതൃത്വം നൽകിയത് ഇദ്ദേഹമായിരുന്നു.

പ്രതിരോധ മന്ത്രാലയത്തിലെ മുൻ ഡെപ്യൂട്ടി ഡയറക്ടർ ഷാങ് ജിയാൻഹുവയ്‌ക്കെതിരെ ഫെബ്രുവരിയിൽ കേസെടുത്തിരുന്നു. പ്രതിരോധ, ബഹിരാകാശ, ആണവ മേഖലകളുമായി ബന്ധമുള്ള മൂന്ന് നിയമനിർമ്മാതാക്കളെയും ചുമതലകളിൽ നിന്ന് അഴിമതി ആരോപണത്തെ തുടർന്ന് മാറ്റിനിർത്തിയിട്ടുണ്ട്. പാർട്ടിക്കുള്ളിലെയും സൈന്യത്തിലെയും ഉയർന്ന ഉദ്യോഗസ്ഥരിലേക്ക് വരെ അന്വേഷണം നീളുകയാണ്. ചൈനയിലെ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ഏറ്റവും മുതിർന്ന ജനറലായ ഷാങ് യൂക്സിയയ്ക്കെതിരെ ജനുവരിയിലാണ് അന്വേഷണം ആരംഭിച്ചത്. അതിന് മുൻപ് ഒക്ടോബറിൽ സെൻട്രൽ മിലിട്ടറി കമ്മീഷൻ മുൻ വൈസ് ചെയർമാൻ ഹെ വെയ്ദോങ്ങിനെയും പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.