
ടെൽ അവീവ്: ഗാസ സമാധാന ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് മുമ്പായി ഇസ്രയേലിലെത്തിയ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇസ്രയേല്‍ പാര്‍ലമെന്‍റായ കനസെറ്റിനെ അഭിസംബോധന ചെയ്യവേ നാടകീയ രംഗങ്ങൾ. ട്രംപിന്‍റെ പ്രസംഗത്തിനിടെ കനസെറ്റിനെ നടുക്കിക്കൊണ്ട് രണ്ട് അംഗങ്ങൾ പ്രതിഷേധം ഉയർത്തി. ഗാസയിൽ വംശഹത്യ എന്ന ബാനർ ഉയർത്തിക്കൊണ്ടാണ് ഇവർ പ്രതിഷേധിച്ചത്. ഇവരെ രണ്ടുപേരെയും ഇസ്രയേൽ പാർലമെന്‍റിൽ നിന്ന് പുറത്താക്കുകയും ചെയ്തു. അതേസമയം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ട്രംപ് പാര്‍ലമെന്‍റിലെത്തിയത്. ദൈവത്തിന് നന്ദി പറയേണ്ട ദിവസമാണ് ഇതെന്ന് പറഞ്ഞുകൊണ്ടാണ് ട്രംപ് സംസാരിച്ചത്. ഇസ്രയേല്‍ പാര്‍ലമെന്‍റ് ഒന്നടങ്കം എഴുന്നേറ്റ് നിന്നാണ് ട്രംപിനെ സ്വീകരിച്ചത്.
മിഡിൽ ഈസ്റ്റ് എന്നന്നേക്കും സമാധാനത്തിൽ ജീവിക്കുമെന്നും തീവ്രവാദവും മരണവും അവസാനിച്ചു. ഇനിയുള്ള കാലം പ്രതീക്ഷകളുടെയും സമാധാനത്തിന്റെയുമാണെന്നും ട്രംപ് പറഞ്ഞു. കൂടാതെ ഇസ്രയേലിന്‍റേയും മിഡിൽ ഈസ്റ്റിന്റെയും സുവർണ കാലമാണ് വരുന്നതെന്ന് പറഞ്ഞ ട്രംപ് ഇസ്രയേല്‍ പാര്‍ലമെന്‍റില്‍ നെതന്യാഹുവിനെ പുകഴ്ത്തുകയും ചെയ്തു.യുദ്ധങ്ങൾ ഉണ്ടാക്കുന്നതല്ല അവസാനിപ്പിക്കുന്നതാണ് തന്റെ വ്യക്തിത്വം എന്ന് പറഞ്ഞ ട്രംപ് ഒക്ടോബർ ഏഴിലുണ്ടായ ആക്രമണത്തിൽ അമേരിക്ക ഇസ്രയേലിന് ഒപ്പം നിന്നു എന്നും വ്യക്തമാക്കി. ടെൽ അവിവ് ബീച്ചിൽ 'നന്ദി ട്രംപ്' (Thank you trump) എന്ന് ബാനർ എഴുതിയാണ് ഇസ്രയേൽ ട്രംപിനെ സ്വീകരിച്ചത്. പാര്‍ലമന്‍റിനെ അഭിസോബോധന ചെയ്തതിന് ശേഷം ട്രംപ് ബന്ദികളുടെ കുടുംബങ്ങളെയും സന്ദർശിച്ചു. അതിനുശേഷമാണ് ഗാസ സമാധാന ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ട്രംപ് ഈജിപ്തിലെത്തിയത്.
അതേസമയം അമേരിക്കയും ഈജിപ്തും സംയുക്തമായി നടത്തിയ ഉച്ചകോടിയിൽ ഗാസ സമാധാന കരാരിൽ ഒപ്പുവെച്ചു. ഹമാസ് തടവിൽ ജിവനോടെ ഉണ്ടായിരുന്ന മുഴുവൻ ബന്ദികളും തിരികെയെത്തി. 20 പേരെ ഇന്ന് ഹമാസ് കൈമാറി. ഇസ്രയേൽ മോചിപ്പിച്ച 1700ലധികം പലസ്തീനി തടവുകാരുടെ കൈമാറ്റം തുടരുകയാണ്. അവശിഷ്ടങ്ങളല്ലാതെ മറ്റൊന്നും ബാക്കിയില്ലാത്ത മണ്ണിലേക്ക് കൂട്ടത്തോടെ മടങ്ങിയെത്തിക്കൊണ്ടിരിക്കുകയാണ് ഗാസൻ ജനത. തെരച്ചിലിൽ കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങിക്കിടന്ന 135 മൃതദേഹങ്ങൾ ഇതിനോടകം പുറത്തെടുത്തു. തിരിച്ചെത്തിയവർക്ക് തങ്ങാൻ ടെന്റുകൾ പോലുമില്ലാത്ത സ്ഥിതിയാണ്. വെടിയുണ്ടകൾക്കൊപ്പം ബുൾഡോസറുകൾ കൊണ്ട് കൂടിയാണ് ഇസ്രയേൽ യുദ്ധം ചെയ്തത്. ബോംബുകളിട്ട് തകർത്ത കെട്ടിടങ്ങൾ ഓരോന്നും ബുൾഡോസറുകളെത്തി നിരപ്പാക്കി. ഒടുവിൽ വെടിയൊച്ചകളും ബുൾഡോസറകളും പിൻവാങ്ങിയിരിക്കുന്നു. ഗാസൻ ജനത അവരുറങ്ങിയ മണ്ണിലേക്ക് തിരികെ എത്തുകയാണ്. വീട്ടിൽ കയറി താമസം തുടരാനുള്ള ആഗ്രഹം കൊണ്ടു മാത്രമല്ല ഒന്നും ബാക്കിയില്ലാതിരുന്നിട്ടും ഇവർ മടങ്ങി എത്തിയിരിക്കുന്നത്. മരിച്ചോ ജീവിച്ചിരിപ്പുണ്ടോ എന്നറിയാതെ 11,200 പരെയാണ് ഗാസയിൽ കാണാനില്ലാത്തത്. അവരെ തെരയാൻ കൂടിയാണ് . അവർക്ക് മാന്യമായ അന്ത്യവിശ്രമം ഉറപ്പാക്കണം എന്നതുകൊണ്ടു കൂടിയാണ്. തകർന്ന കെട്ടിടങ്ങളിലെ തെരച്ചിലിൽ കഴിഞ്ഞ ദിവസങ്ങളില്‍ 135 മൃതദേഹങ്ങൾ അവശിഷ്ടങ്ങൾക്കിയിൽ നിന്ന് കണ്ടെടുത്തു. ഭക്ഷണത്തിന് കാത്തുനിന്നവരെ വെടിവെച്ച ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ വിതരണ കേന്ദ്ര ശൂന്യമായി. 2600 ഓളം പേരാണ് ഭക്ഷണത്തിനായി കാത്തുനിൽക്കവേ കൊല്ലപ്പെട്ടത്. ഇതിൽ രണ്ടായിരത്തോളം മരണം ഈ കേന്ദ്രത്തോട് ചേർന്നാണ്.