ഇസ്ലാമാബാദിലെ ഷിയ പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന പാകിസ്ഥാൻ്റെ ആരോപണം വിദേശകാര്യ മന്ത്രാലയം തള്ളി. സ്വന്തം പ്രശ്നങ്ങൾ പരിഹരിക്കാതെ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത് നിർഭാഗ്യകരമാണെന്ന് ഇന്ത്യ പ്രതികരിച്ചു.

ദില്ലി: ഇസ്ലാമാബാദിലെ ഷിയ പള്ളിയിലെ ചാവേർ സ്ഫോടനത്തിൽ ഇന്ത്യയ്ക്ക് പങ്കെന്ന പാകിസ്ഥാന്‍റെ ആരോപണം തള്ളി വിദേശകാര്യ മന്ത്രാലയം. നിരവധി ജീവനുകൾ നഷ്ടമായത് ദുഖകരമാണ്. സ്വന്തം പ്രശ്നങ്ങൾ പരിഹരിക്കാതെ പാകിസ്ഥാൻ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത് നിർഭാഗ്യകരമെന്നും ഇന്ത്യ വ്യക്തമാക്കി. 69 പേർ കൊല്ലപ്പെട്ട സ്ഫോടനത്തിൽ 169 പേർക്കാണ് പരിക്കേറ്റത്.

Add Asianetnews as a Preferred SourcegooglePreferred

ഇമാംബർഗയിലെ ഷിയാ പള്ളിയിലാണ് സ്ഫോടനമുണ്ടായത്. ഷെഹ്സാദ് ടൗൺ മേഖലയിലാണ് പള്ളി. ജുമുഅ നമസ്കാരത്തിനിടെയാണ് സ്ഫോടനം ഉണ്ടായത്. സംഭവത്തിന് പിന്നാലെ പൊലീസും മറ്റ് സേനകളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ പൊലീസുകാരും നാട്ടുകാരും ചേർന്ന് സമീപത്തെ ആശുപത്രികളിലേക്ക് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയും പാകിസ്ഥാൻ സേനയും തമ്മിൽ നടന്ന വലിയ ഏറ്റുമുട്ടലിന് പിന്നാലെയാണ് രാജ്യത്തെ ഞെട്ടിച്ച ഈ ആക്രമണം. ഇസ്ലാമാബാദിൽ അടുത്ത കാലത്ത് റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ സ്ഫോടനമാണിത്. കഴിഞ്ഞ നവംബറിൽ ചാവേറാക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തെ കുറിച്ച് ഭീരുത്വം നിറഞ്ഞ നടപടി എന്നാണ് പാക് പാർലമെന്ററി കാര്യ മന്ത്രി താരിഖ് ഫസൽ ചൗധരി എക്സിൽ കുറിച്ചത്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നു അദ്ദേഹം പറഞ്ഞു. ഇത് വലിയ സുരക്ഷാ വീഴ്ചയാണെന്നും ആരാധനാലയങ്ങളെ ലക്ഷ്യമിടുന്നത് ഒരു സാഹചര്യത്തിലും അംഗീകരിക്കാനാവില്ലെന്നും പ്രതിപക്ഷ നേതാക്കൾ പ്രതികരിച്ചു.