
കുവൈറ്റ് സിറ്റി: രാജ്യത്തെ നിലവിലെ സാഹചര്യം കണക്കിലെടുത്ത്, സ്വദേശികൾക്കും പ്രവാസികൾക്കും തടസ്സമില്ലാത്ത ചികിത്സ ഉറപ്പാക്കാൻ കുവൈറ്റിലുടനീളം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ 24 മണിക്കൂറും പ്രവർത്തിപ്പിക്കാൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. എല്ലാ ഗവർണറേറ്റുകളിലും വികേന്ദ്രീകൃതമായ രീതിയിൽ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണിത്. ക്യാപിറ്റൽ, ഹവല്ലി, ഫർവാനിയ, അഹമ്മദി, ജഹ്‌റ, മുബാറക് അൽ കബീർ എന്നീ ആറ് ഗവർണറേറ്റുകളിലുമായി തിരഞ്ഞെടുക്കപ്പെട്ട ആരോഗ്യ കേന്ദ്രങ്ങളാണ് ഇനി മുതൽ മുഴുവൻ സമയവും പ്രവർത്തിക്കുക. ഇതിലൂടെ രോഗികൾക്ക് തങ്ങളുടെ താമസസ്ഥലത്തിന് ഏറ്റവും അടുത്തുള്ള കേന്ദ്രങ്ങളിൽ നിന്ന് എളുപ്പത്തിൽ ചികിത്സ തേടാൻ സാധിക്കും.
ഏത് സാഹചര്യവും നേരിടാൻ ഡോക്ടർമാരും ഭരണവിഭാഗവും സജ്ജമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. പ്രവർത്തന സമയം വർദ്ധിപ്പിച്ചെങ്കിലും ചികിത്സയുടെ ഗുണമേന്മയിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് അധികൃതർ ഉറപ്പുനൽകി. ഓരോ ഗവർണറേറ്റിലും പ്രവർത്തിക്കുന്ന 24 മണിക്കൂർ കേന്ദ്രങ്ങളുടെ പട്ടികയും സ്ഥാനവും അറിയാൻ മന്ത്രാലയത്തിന്റെ ഔദ്യോഗിക ചാനലുകൾ പരിശോധിക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചു. ആവശ്യമുള്ള ഘട്ടത്തിൽ തൊട്ടടുത്തുള്ള ഹെൽത്ത് സെന്ററുകളെ സമീപിക്കാൻ മന്ത്രാലയം നിർദ്ദേശിച്ചു. ആരോഗ്യ സേവനങ്ങൾ ഒരു തടസ്സവുമില്ലാതെ തുടരുമെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും പ്രസ്താവനയിൽ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam