
ടെൽഅവീവ്: പശ്ചിമേഷന്‍ സംഘര്‍ഷം കടുക്കുന്നതിനിടെ പ്രകോപനപരമായ പ്രസ്താവനയുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഭീകര ഭരണകൂടങ്ങൾക്കെതിരെ ഇനിയും സൈനിക നടപടിയുണ്ടാകുമെന്ന് നെതന്യാഹു പറഞ്ഞു. ആയിരക്കണക്കിന് കേന്ദ്രങ്ങൾ ആക്രമിക്കും എന്നാണ് നെതന്യാഹുവിന്‍റെ പ്രസ്താവന. ജനങ്ങൾ തെരുവിൽ ഇറങ്ങണമെന്നും ബെഞ്ചമിൻ നെതന്യാഹു ആഹ്വാനം ചെയ്യുന്നു. സഹായിക്കാനുള്ള ദൗത്യം ഞങ്ങൾ പൂർത്തിയാക്കി. ഇനി കടമ നിങ്ങളുടേത് എന്നാണ് നെതന്യാഹുവിന്‍റെ വാക്കുകള്‍.
അതേസമയം, എല്ലാം നഷ്ടപ്പെട്ടവരുടെ വിലാപങ്ങളാണ് പശ്ചിമേഷ്യയിലെ സംഘര്‍ഷ മേഖലകളില്‍ നിന്ന് ഉയരുന്നത്. ലോകനേതാക്കള്‍ പരസ്പരം കൊലവിളി നടത്തുമ്പോള്‍ നിലയ്ക്കാത്ത സൈറണുകള്‍ക്കിടയില്‍ ശ്വാസമടക്കിപ്പിടിച്ചു കഴിയുകയാണ് ലക്ഷക്കണക്കിന് സാധാരണ മനുഷ്യര്‍. ആക്രമണം രൂക്ഷമായ ഇറാനിയന്‍ നഗരങ്ങളില്‍ നിന്ന് സുരക്ഷിത മേഖലകള്‍ തേടി ജനങ്ങള്‍ കൂട്ടത്തോടെ പലായനം തുടങ്ങി. കുഞ്ഞ് കളിചിരികള്‍ നിറഞ്ഞിരുന്ന ക്ലാസ് മുറിയിന്നൊരു ശ്മശാന ഭൂമിയായി മാറിയിരിക്കുന്നു. തെക്കന്‍ ഇറാനിലെ ഹോര്‍സ്മോഗന്‍ പ്രവിശ്യയിലെ പ്രൈമറി സ്കൂള്‍ മുറ്റത്ത് നിരത്തിക്കിടത്തിയിരിക്കുന്നത് 148 പെണ്‍കുഞ്ഞുങ്ങളുടെ മൃതദേഹങ്ങളാണ്. മരിച്ച കുട്ടികൾക്കെല്ലാം 7 മുതൽ 12 വയസ്സ് വരെ മാത്രം പ്രായം. അവശിഷ്ടങ്ങള്‍ക്കിടയില്‍ സ്വന്തം കുഞ്ഞുങ്ങളെ തിരയുന്ന മാതാപിതാക്കളുടെ ദൃശ്യം ഈ സംഘര്‍ഷ കാലത്ത് ലോകത്തെ ഏറ്റവും സങ്കടപ്പെടുത്തുന്ന കാഴ്ചയായി മാറുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam