ട്രംപിന്റെ 'ഓപ്പറേഷൻ ചെക്ക്മേറ്റ്', അമേരിക്കയിൽ പിടിയിലായത് 30 ഇന്ത്യൻ ട്രെക്ക് ഡ്രൈവർമാർ, നാടുകടത്തും

Published : Jun 02, 2026, 01:36 PM IST
truck driving

Synopsis

വിവിധ യുഎസ് സംസ്ഥാനങ്ങൾ നൽകിയ കൊമേഴ്സ്യൽ ഡ്രൈവിംഗ് ലൈസൻസുകൾ ഇവരിൽ ചിലരുടെ കൈവശം ഉണ്ടായിരുന്നുവെങ്കിലും, മറ്റു ചിലരുടെ പക്കൽ യാതൊരുവിധ സാധുവായ യാത്രാ രേഖകളും ഉണ്ടായിരുന്നില്ല

അരിസോണ: അമേരിക്കയിൽ നിയമവിരുദ്ധമായി താമസിച്ച് വാണിജ്യ ട്രക്കുകൾ ഓടിച്ചിരുന്ന മുപ്പതോളം ഇന്ത്യൻ പൗരന്മാർ അറസ്റ്റിൽ. ഇവരെ ഇന്ത്യയിലേക്ക് നാടുകടത്താനുള്ള നടപടികൾ ആരംഭിച്ചതായി യുഎസ് അധികൃതർ വിശദമാക്കി. അരിസോണയിലെ യുമ സെക്ടറിൽ മെയ് 11 നും 15 നും ഇടയിൽ ബോർഡർ പട്രോൾ ഏജന്റുമാർ നടത്തിയ ഓപ്പറേഷൻ ചെക്ക്മേറ്റ് എന്ന പ്രത്യേക പരിശോധനയിലാണ് ഇവർ പിടിയിലായത്. രേഖകളില്ലാതെ അമേരിക്കയിൽ കഴിഞ്ഞിരുന്ന 52 പേരെയാണ് യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ വിഭാഗം അറസ്റ്റ് ചെയ്തത്. ഇതിൽ 36 പേർ വലിയ സെമി ട്രക്കുകൾ ഓടിച്ചിരുന്നവരാണ്. ഇങ്ങനെ പിടിയിലായ 36 ട്രക്ക് ഡ്രൈവർമാരിൽ 30 പേരും ഇന്ത്യൻ പൗരന്മാരാണെന്ന് അധികൃതർ വ്യക്തമാക്കി. ബാക്കിയുള്ള ആറ് പേർ മെക്സിക്കോ, എൽ സാൽവഡോർ, റഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ്.

കാലിഫോർണിയ, ന്യൂയോർക്ക്, വാഷിംഗ്ടൺ, വെർജീനിയ തുടങ്ങിയ വിവിധ യുഎസ് സംസ്ഥാനങ്ങൾ നൽകിയ കൊമേഴ്സ്യൽ ഡ്രൈവിംഗ് ലൈസൻസുകൾ ഇവരിൽ ചിലരുടെ കൈവശം ഉണ്ടായിരുന്നുവെങ്കിലും, മറ്റു ചിലരുടെ പക്കൽ യാതൊരുവിധ സാധുവായ യാത്രാ രേഖകളും ഉണ്ടായിരുന്നില്ല. അറസ്റ്റിലായ ഭൂരിഭാഗം പേർക്കും മുൻ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകാലത്ത് തൊഴിൽ അനുമതി രേഖകൾ ലഭിച്ചിരുന്നു. എന്നാൽ നിലവിൽ ഈ പെർമിറ്റുകളുടെ കാലാവധി കഴിയുകയും അവ അസാധുവാകുകയും ചെയ്തിട്ടുണ്ട്. പിടിയിലായ എല്ലാവരെയും ഫെഡറൽ കുടിയേറ്റ നിയമപ്രകാരം വിചാരണ ചെയ്ത് മാതൃരാജ്യങ്ങളിലേക്ക് നാടുകടത്തുമെന്ന് അധികൃതർ അറിയിച്ചു.

രാജ്യത്തുടനീളം കുടിയേറ്റ നിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിനും നിയമവിരുദ്ധമായി വാണിജ്യ വാഹനങ്ങൾ ഓടിക്കുന്നവരെ കണ്ടെത്തുന്നതിനുമായാണ് ഓപ്പറേഷൻ ചെക്ക്മേറ്റ് നടപ്പിലാക്കിയത്. ആവശ്യമായ രേഖകളില്ലാതെയും നിയമവിരുദ്ധമായും വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാർ പൊതുജന സുരക്ഷയ്ക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നതെന്നും, അങ്ങനെയുള്ളവരിൽ നിന്ന് റോഡുകളെയും ജനങ്ങളെയും സംരക്ഷിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് ഈ നടപടിയിലൂടെ വ്യക്തമാകുന്നതെന്നും യുഎസ് ബോർഡർ പട്രോളിന്റെ യുമ സെക്ടർ ആക്ടിംഗ് ചീഫ് പട്രോൾ ഏജന്റ് ഡസ്റ്റിൻ കോഡിൽ പ്രതികരിച്ചു. അമേരിക്കയിലെ റോഡുകളിൽ ഇത്തരം വ്യക്തികൾ കാരണം ഉണ്ടാകാനിടയുള്ള മാരകമായ അപകടങ്ങൾ തടയാൻ ഫെഡറൽ ഏജന്റുമാർ ദിവസവും നിരീക്ഷണം നടത്തുന്നുണ്ടെന്നും യുഎസ് അധികൃതർ കൂട്ടിച്ചേർത്തു.

ട്രംപിന്റെ ഭരണത്തിന് കീഴിൽ വിദേശികളായ വാണിജ്യ വാഹന ഡ്രൈവർമാർക്കെതിരെയുള്ള പരിശോധനകൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. യോഗ്യതയില്ലാത്ത വിദേശ പൗരന്മാർ വാണിജ്യ ട്രക്കുകളും ബസുകളും ഓടിക്കുന്നതിനുള്ള ലൈസൻസ് നേടുന്നത് തടയാൻ യുഎസ് ഗതാഗത വകുപ്പ് അടുത്തിടെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി അമേരിക്കയിൽ വൻകിട വാണിജ്യ വാഹനങ്ങൾ ഉൾപ്പെട്ട മാരകമായ റോഡപകടങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യൻ വംശജരായ നിരവധി ട്രക്ക് ഡ്രൈവർമാർ അറസ്റ്റിലാവുകയും അവർക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രവാസലോകത്തെ നടുക്കി കൊടുംക്രൂരത; രണ്ടുവയസ്സുകാരനെ മൂന്നാം നിലയിൽ നിന്ന് താഴേക്ക് എറിഞ്ഞുകൊന്നു, രണ്ട് പെൺകുട്ടികൾ കസ്റ്റഡിയിൽ
ട്രംപിനോട് 'നോ' പറയേണ്ട സമയമായി, ഇസ്രയേൽ പ്രധാനമന്ത്രിക്ക് മേൽ സമ്മർദം; ലെബനൻ ആക്രമണത്തിൽ നിന്ന് പിന്മാറരുതെന്ന് ആവശ്യം