
കാബൂൾ: വെള്ളിയാഴ്ച പ്രാർഥനക്കിടെ അഫ്ഗാനിസ്ഥാനിലെ പള്ളിയിൽ ഭീകരാക്രമണം. സ്ഫോടനത്തിൽ 33 പേർ കൊല്ലപ്പെട്ടതായും 43 പേർക്ക് പരിക്കേറ്റതായും താലിബാൻ വക്താവ് അറിയിച്ചു. വടക്കൻ അഫ്ഗാനിസ്ഥാനിലെ കുന്ദൂസിലാണ് ആക്രമണം നടന്നത്. കൊല്ലപ്പെട്ടവരിൽ കുട്ടികളും ഉൾപ്പെട്ടെന്ന് താലിബാൻ വക്താവ് സബിഹുല്ല മുജാഹിദ് ട്വീറ്റ് ചെയ്തു. ആക്രമണത്തെ അപലപിക്കുന്നതായും ദുഃഖിതരോട് അഗാധമായ അനുശോചനം അറിയിക്കുന്നതായും താലിബാൻ വക്താവ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം നാലിടങ്ങളിലെ ആക്രമണങ്ങളിൽ 31 പേർ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് മറ്റൊരു ആക്രമണം നടത്തിയത്.
ആക്രമണത്തിന് പിന്നിൽ ഐഎസ് ആണെന്നാണ് നിഗമനം. കഴിഞ്ഞ ദിവസത്തെ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു. കുന്ദൂസ് നഗരത്തിന് വടക്കുള്ള സൂഫി പള്ളിയായ മൗലവി സിക്കന്ദർ പള്ളിയിലാണ് ആക്രമണം നടന്നത്. "പള്ളിയിലെ കാഴ്ച ഭയാനകമായിരുന്നു. പള്ളിക്കുള്ളിൽ ആരാധന നടത്തിയിരുന്ന പകുതിയിലേറെ പേർ കൊല്ലപ്പെട്ടു. ബാക്കിയുള്ളവർക്ക്എ പരിക്കേറ്റു- പള്ളിക്ക് സമീപം സ്ഥാപനം നടത്തുന്ന മുഹമ്മദ് ഇസ പറഞ്ഞു. സ്‌ഫോടനത്തിൽ 30-നും 40-നും ഇടയിൽ ആളുകൾക്ക് പരിക്കേറ്റതായി ആശുപത്രിയിലെ നഴ്‌സ് വാർത്താ ഏജൻസിയായ എഎഫ്‌പിയോട് പറഞ്ഞു.
വ്യാഴാഴ്ച അഫ്ഗാനിസ്ഥാനിലെ വിവിധ പ്രദേശങ്ങളിൽ നടന്ന ഭീകരാക്രമണങ്ങളുടെ ഉത്തരവാദിത്തം ഭീരകസംഘടനയായ ഐഎസ് ഏറ്റെടുത്തു. നാല് സ്ഫോടനങ്ങളിലായി 31 പേർ കൊല്ലപ്പെടുകയും 87 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശിയാ വിഭാഗത്തിന്റെ പള്ളിയായ മസാർ-ഇ-ഷരീഫിലാണ് വലിയ സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
റമദാൻ മാസത്തിലും രാജ്യത്ത് ഭീകരർ സാധാരണക്കാർക്കുനേരെ അക്രമം അഴിച്ചുവിടുകയാണെന്ന് താലിബാൻ പറഞ്ഞു. കാബൂൾ, ബാൽഖ്, കുന്ദൂസ് എന്നിവിടങ്ങളിൽ നടന്ന സ്‌ഫോടനങ്ങളെ താലിബാൻ അപലപിച്ചു. അഫ്ഗാനിലെ ഷിയാ വിഭാഗത്തിന് നേരെ അക്രമങ്ങൾ വർധിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച കാബൂളിലെസ്കൂളിന് പുറത്ത് രണ്ട് സ്ഫോടനങ്ങളിൽആറ് പേർ കൊല്ലപ്പെട്ടിരുന്നു.
അധികാരം പിടിച്ചെടുത്തതിന് ശേഷം കിഴക്കൻ നംഗർഹാർ പ്രവിശ്യയിലെ ഐഎസ് ഒളിത്താവളങ്ങളിൽ താലിബാൻ റെയ്ഡ് നടത്തിയിരുന്നു. ഐഎസിനെ പരാജയപ്പെടുത്തിയെന്ന് താലിബാൻ ഉദ്യോഗസ്ഥർ അവകാശവാദമുന്നയിക്കുന്നുണ്ടെങ്കിലും രാജ്യത്ത് സ്ഫോടനങ്ങൾ തുടർക്കഥയാകുകയാണ്. ഐഎസ് ഗ്രൂപ്പാണ് പ്രധാന സുരക്ഷാ വെല്ലുവിളിയെന്ന് താലിബാൻ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam