
ഇസ്ലാമാബാദ്: ഏറ്റുമുട്ടലിലൂടെ 35 ഭീകരരെ വധിച്ചതായി പാക് സൈന്യം. ഓപ്പറേഷനിൽ 12 സൈനികർ കൊല്ലപ്പെട്ടെന്നും പാകിസ്ഥാൻ അറിയിച്ചു. രണ്ട് ഇടങ്ങളിലായാണ് തെഹ്‍രികെ താലിബാന്‍റെ (ടിടിപി) ഭീകരരെ വധിച്ചത്. അഫ്ഗാൻ അതിർത്തിക്ക് സമീപമുള്ള ഭീകരരുടെ രണ്ട് ഒളിത്താവളങ്ങളിലായിരുന്നു ഓപ്പറേഷനെന്ന് പാക് സൈന്യത്തിന്‍റെ മാധ്യമ വിഭാഗമായ ഇന്‍റർ സർവീസസ് പബ്ലിക് റിലേഷൻസ് (ഐഎസ്പിആർ) അറിയിച്ചു.
വടക്കുപടിഞ്ഞാറൻ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലെ ബജൗർ ജില്ലയിൽ നടത്തിയ ആദ്യ ഓപ്പറേഷനിൽ 22 തീവ്രവാദികൾ കൊല്ലപ്പെട്ടതായി പാക് സൈന്യം പറഞ്ഞു. തെക്കൻ വസീറിസ്ഥാൻ ജില്ലയിൽ നടന്ന മറ്റൊരു ഓപ്പറേഷനിൽ 13 പേർ കൂടി കൊല്ലപ്പെട്ടു. ഇവിടെ വച്ചാണ് 12 പാക് സൈനികർ കൊല്ലപ്പെട്ടത്. ഭീകരരിൽ നിന്ന് ആയുധങ്ങൾ കണ്ടെടുത്തതായി സൈന്യം പറഞ്ഞു. ഈ ഭീകര പ്രവർത്തനങ്ങളിൽ അഫ്ഗാനിൽ നിന്നുള്ളവർക്ക് പങ്കുണ്ടെന്ന് ഐഎസ്പിആർ ആരോപിച്ചു.
ഭീകരർ അഫ്ഗാൻ മണ്ണിൽ നിന്ന് പാകിസ്ഥാനിൽ ആക്രമണങ്ങൾ നടത്തുന്നുവെന്നാണ് ആരോപണം. പാകിസ്ഥാനെതിരായ തീവ്രവാദ പ്രവർത്തനങ്ങൾക്ക് തങ്ങളുടെ മണ്ണ് ഉപയോഗിക്കാൻ അനുവദിക്കരുതെന്ന് അഫ്ഗാനിലെ താലിബാൻ സർക്കാരിനോട് പാക് സൈന്യം അഭ്യർത്ഥിച്ചു. തെഹ്‍രികെ താലിബാനും അഫ്ഗാൻ താലിബാനും രണ്ട് സംഘടനകൾ ആണെങ്കിലും പരസ്പരം അടുത്ത ബന്ധം പുലർത്തുന്നുണ്ട്. 2021ൽ അഫ്ഗാൻ താലിബാൻ കാബൂളിൽ അധികാരം പിടിച്ചെടുത്തതോടെ ടിടിപി കൂടുതൽ കരുത്ത് നേടിയതായി വിലയിരുത്തപ്പെടുന്നു. പാക് താലിബാൻ നേതൃത്വത്തിലെ പലരും അഫ്ഗാനിസ്ഥാനിൽ അഭയം തേടുകയും ചെയ്തു. 2022 നവംബറിൽ ടിടിപി പാക് സർക്കാരുമായുള്ള വെടിനിർത്തൽ കരാർ അവസാനിപ്പിച്ചതിനു ശേഷം, ആക്രമണങ്ങളിൽ വർദ്ധനവുണ്ടായിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam