
യുവാൻഡേ: വിവാദം നിറഞ്ഞ തെരഞ്ഞെടുപ്പിനൊടുവിൽ കാമറൂണിൽ ഏട്ടാം തവണയും അധികാരം നിലനിർത്തി പോൾ ബിയ. 92കാരനായ പോൾ ബിയ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ രാഷ്ട്രത്തലവനാണ്. 53.7 ശതമാനം വോട്ടുകൾ നേടിയാണ് പോൾ ബിയയുടെ എട്ടാം വിജയം. പ്രതിപക്ഷ നേതാവും എതിർ സ്ഥാനാർത്ഥിയുമായ ഇസ്സ ചിറോമ ബക്കാരിക്ക് 35.2 ശതമാനം വോട്ടുകളാണ് നേടാനായത്. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന് മുൻപ് ഇസ്സ ചിറോമ ബക്കാരി താൻ വിജയിച്ചതായി വാദിച്ചിരുന്നു. എന്നാൽ ഭരണകക്ഷിയായ കാമറൂൺ പീപ്പിൾസ് ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഈ വാദം തള്ളുകയായിരുന്നു. വ്യാപകമായ അക്രമങ്ങൾക്ക് ഇടയിലാണ് ഒക്ടോബർ 12ന് കാമറൂണിൽ തെരഞ്ഞെടുപ്പ് നടന്നത്. ഫലം പ്രഖ്യാപനത്തിന് മുൻപ് ഇസ്സ ചിറോമ ബക്കാരിയുടെ അനുയായികൾ കാമറൂണിൽ പ്രതിഷേധങ്ങളും സുരക്ഷാ സേനയുമായി ഏറ്റുമുട്ടുകയും ചെയ്തിരുന്നു.
സമാധാന പരവും ഐക്യവുള്ളതും സമൃദ്ധവുമായ കാമറൂൺ കെട്ടിപ്പെടുക്കാൻ ഒരുമിച്ച് സാധിക്കുമെന്നും തന്നെ വീണ്ടും വിശ്വസിച്ചതിന് നന്ദിയെന്നുമാണ് പോൾ ബിയ വിജയത്തിന് ശേഷം പ്രതികരിച്ചത്. ഇതിനിടെ ഞായറാഴ്ച കാമറൂണിന്റെ സാമ്പത്തിക തലസ്ഥാനമായ ഡുവാലയിലുണ്ടായ പ്രതിഷേധത്തിൽ നാല് പേരാണ് കൊല്ലപ്പെട്ടത്. ഈ പ്രതിഷേധം തിങ്കളാഴ്ചയും തുടർന്നിരുന്നു. ഇസ്സ ചിറോമ ബക്കാരിയുടെ വീടിന് സമീപത്ത് പ്രതിഷേധക്കാർക്ക് വെടിയേൽക്കുകയും ചെയ്തിരുന്നു. മുൻ പ്രധാനമന്ത്രി ബെല്ലോ ബൗബ മൈഗാരി ഉൾപ്പെടെ ആകെ 10 സ്ഥാനാർത്ഥികൾ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചിരുന്ന തെരഞ്ഞെടുപ്പിൽ 58 ശതമാനം ആയിരുന്നു വോട്ടർമാർ. തെരഞ്ഞെടുപ്പ് ക്രമക്കേട് ആരോപിച്ച് സമർപ്പിച്ച പത്തിലേറെ ഹർജികളാണ് ഭരണഘടനാ കൗൺസിൽ തള്ളിയത്. അഴിമതി വ്യാപകമാണെന്നും സമ്പദ് വ്യവസ്ഥ തകർന്ന അവസ്ഥയിലാണെന്നുമാണ് ജനങ്ങൾ അന്തർ ദേശീയ മാധ്യമങ്ങളോട് പ്രതികരിക്കുന്നത്.
പൊതുവേദികളിൽ വളരെ അപൂർവ്വമായി എത്താറുള്ള പോൾ ബിയ 1982ലാണ് ആദ്യമായി അധികാരത്തിലെത്തിയത്. ആഫ്രിക്കയ്ക്ക് പുറത്ത് ആഡംബര ഹോട്ടലുകളിൽ സമയം ചെലവിടുന്ന പോൾ ബിയയുടെ രീതി ഏറെ വിമർശനം നേരിട്ടിരുന്നു. ഇതിന് മുൻപ് പല തവണ പോൾ ബിയ മരണപ്പെട്ടതായി അഭ്യൂഹങ്ങളും ഉണ്ടായിരുന്നു. സ്വിസ് ഹോട്ടലുകളിലെ താമസം വിമർശിക്കപ്പെട്ടുവെങ്കിലും സ്കൂളുകളുടേയും പൊതു സർവകലാശാലകളുടേയും വികസനത്തിനും ബകാസി തർക്കം കൈകാര്യം ചെയ്തതിനും ഏറെ പ്രശംസയും പോൾ ബിയ നേടിയിട്ടുണ്ട്. വിഘടന വാദികൾ കലാപം തുടരുകയും 40 ശതമാനം തൊഴിൽ ഇല്ലായ്മ നേരിടുകയും ആശുപത്രികളും റോഡുകളും തകരുന്ന സാഹചര്യവുമാണ് നിലവിൽ കാമറൂണിലുള്ളത്. 7 വർഷമാണ് കാമറൂണിലെ പ്രസിഡന്റിന്റെ കാലാവധി. എന്നാൽ 2008-ൽ പോൾ ബിയ പ്രസിഡന്റ് സ്ഥാനത്തിന്റെ കാലാവധി ഇല്ലാതാക്കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam