
കാബൂൾ: അമേരിക്ക അടക്കമുള്ള രാജ്യങ്ങളുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് അഫ്ഗാനിസ്ഥാൻ. കാബൂളിലെ എംബസി വീണ്ടും തുറക്കണമെന്ന് അഫ്ഗാൻ ഭരിക്കുന്ന താലിബാൻ സർക്കാർ ആവശ്യപ്പെട്ടു. ടോളോ ന്യൂസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അഫ്ഗാൻ വിദേശകാര്യ മന്ത്രി മുത്തഖിയുടെ ഇന്ത്യ സന്ദർശനത്തിന് ശേഷം കാബൂളിലെ ടെക്നിക്കൽ മിഷൻ ഇന്ത്യ പൂർണ എംബസിയായി ഉയർത്തിയിരുന്നു. പിന്നാലെയാണ് താലിബാൻ അമേരിക്കയോട് ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തെത്തിയത്.
യുഎസ് ഉൾപ്പെടെ എല്ലാ രാജ്യങ്ങളുമായും നല്ല ബന്ധം ഞങ്ങൾ ആഗ്രഹിക്കുന്നു. നയതന്ത്രപരവും വ്യാപാരവും വഴിയാണ് നല്ല ബന്ധം ആഗ്രഹിക്കുന്നത്. ഇക്കാര്യത്തിൽ, ഈ മേഖലകളിൽ ഞങ്ങളുമായി ഇടപഴകാൻ എല്ലായ്പ്പോഴും യുഎസിനെ സമീപിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് താലിബാൻ വക്താവ് മുജാഹിദ് പറഞ്ഞു. ബഗ്രാം വ്യോമതാവളത്തെക്കുറിച്ച് യുഎസ് പ്രസിഡന്റ് അടുത്തിടെ നടത്തിയ അഭിപ്രായങ്ങൾക്കും അദ്ദേഹം മറുപടി നൽകി. ബഗ്രാഹം വിമാനത്താവളത്തെക്കുറിച്ച് സംസാരിക്കുന്നതിന് പകരം ഡൊണാൾഡ് ട്രംപ് കാബൂളിലെ യുഎസ് എംബസി വീണ്ടും തുറക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
അമേരിക്ക ചിലപ്പോൾ ബഗ്രാമിനെക്കുറിച്ചോ മറ്റ് കാര്യങ്ങളെക്കുറിച്ചോ സംസാരിക്കും. പക്ഷേ ആവശ്യപ്പെട്ടത് കാബൂളിലെ നിങ്ങളുടെ എംബസി സജീവമാക്കുക എന്നതാണ്. ഈ നയതന്ത്ര ചാനൽ വീണ്ടും തുറക്കുന്നതിലൂടെ, അഫ്ഗാനിസ്ഥാനും യുഎസും തമ്മിൽ ശരിയായതും നിയമാനുസൃതവുമായ ബന്ധം സ്ഥാപിക്കാൻ കഴിയും. ഇക്കാര്യത്തിൽ അമേരിക്കയുടെ നിലപാടെന്താണെന്ന് നിരീക്ഷിക്കുകയാണെന്നും താലിബാൻ വക്താവ് വ്യക്തമാക്കി.
ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ അഫ്ഗാനിസ്ഥാന്റെ നിലവിലെ നേതൃത്വത്തിൽ നിന്ന് ഒരു പരിധിവരെ സഹകരണം ലഭിച്ചിട്ടുണ്ടെന്ന് യുഎസ് ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സമ്മതിച്ചതിന് ശേഷമാണ് താലിബാൻ ഭരണകൂടം സാമ്പത്തിക, രാഷ്ട്രീയ ഇടപെടലുകളിൽ ബന്ധം മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത്. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള സൈന്യത്തിന്റെ പിൻവാങ്ങൽ സംബന്ധിച്ച് യുഎസ് പ്രസിഡന്റിന്റെ ആവർത്തിച്ചുള്ള വിമർശനങ്ങൾ ഉണ്ടായിരുന്നിട്ടും, താലിബാൻ നേതൃത്വത്തിലുള്ള സർക്കാരിനെക്കുറിച്ചുള്ള അമേരിക്കയുടെ ഔദ്യോഗിക നിലപാട് വ്യക്തമല്ല.
സുപ്രധാന നയതന്ത്ര നീക്കത്തിൽ, ചൊവ്വാഴ്ച ഇന്ത്യ കാബൂളിലെ ടെക്നിക്കൽ മിഷന്റെ പദവി അടിയന്തര പ്രാബല്യത്തോടെ എംബസിയുടെ പദവിയിലേക്ക് പുനഃസ്ഥാപിച്ചു. പരസ്പര താൽപ്പര്യമുള്ള എല്ലാ മേഖലകളിലും അഫ്ഗാനിസ്ഥാനുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയാണ് തീരുമാനത്തിന് പിന്നിലെന്ന് വിദേശകാര്യ മന്ത്രാലയം (എംഇഎ) പ്രസ്താവനയിൽ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam