അഫ്ഗാന്‍ മുന്‍പ്രസിഡന്‍റ് ഗനിയെ അറസ്റ്റ് ചെയ്യണമെന്ന് ഇന്റര്‍പോളിനോട് താജിക്കിസ്താനിലെ അഫ്ഗാന്‍ എംബസി

By Web TeamFirst Published Aug 19, 2021, 6:39 AM IST
Highlights

ഗനിയെ കൂടാതെ അഫ്ഗാനിലെ ദേശീയ സുരക്ഷ ഉപദേഷ്ടാവായിരുന്ന ഹംദുള്ള മൊഹിബ്, ഗനിയുടെ ഉപദേഷ്ടാവായിരുന്ന ഫസെല്‍ മഹ്‌മൂദ് എന്നിവരെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യമുണ്ട്.

കാബൂള്‍: താലിബാന്‍ കാബൂള്‍ പിടിച്ചതിന് പിന്നാലെ അവിടെ നിന്നും രക്ഷപ്പെട്ട അഫ്ഗാനിസ്താന്‍ മുന്‍ പ്രസിഡണ്ട് അഷ്‌റഫ് ഗനിയെ അറസ്റ്റ് ചെയ്യണമെന്ന് ഇന്റര്‍പോളിനോട് താജിക്കിസ്താനിലെ അഫ്ഗാന്‍ എംബസി. ഗനിയെ കൂടാതെ അഫ്ഗാനിലെ ദേശീയ സുരക്ഷ ഉപദേഷ്ടാവായിരുന്ന ഹംദുള്ള മൊഹിബ്, ഗനിയുടെ ഉപദേഷ്ടാവായിരുന്ന ഫസെല്‍ മഹ്‌മൂദ് എന്നിവരെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യമുണ്ട്.

സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം മോഷ്ടിച്ചു എന്ന ആരോപണമാണ് ഇവര്‍ക്കെതിരെ എംബസി ഉയര്‍ത്തുന്നത്. ഗനി അടക്കമുള്ളവര്‍ മോഷ്ടിച്ച തുക രാജ്യാന്തര ട്രൈബ്യൂണലിനെ ഏല്‍പ്പിക്കണം. ജനങ്ങളുടെ പണം തിരികെ ലഭിക്കാനുള്ള വഴി ഉണ്ടാക്കണമെന്നും എംബസി ആവശ്യപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കാബൂളില്‍ താലിബാന്‍ എത്തിയതോടെ അഷ്‌റഫ് ഗനി രാജ്യം വിട്ടിരുന്നു. താജിക്കിസ്താന്‍ അഭയം നല്‍കാത്തതിനെ തുടര്‍ന്ന് ഒമാനിലേക്ക് പോയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നീട് ഗനിക്ക് യുഎഇ അഭയം നല്‍കിയെന്ന വാര്‍ത്തകള്‍ വന്നിരുന്നു.  നാല് കാറുകളില്‍ എത്തിച്ച പണവുമായാണ് ഹെലികോപ്റ്ററില്‍ അഷ്‌റഫ് ഗനി രാജ്യം വിട്ടതെന്ന് റഷ്യന്‍ വൃത്തങ്ങളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. 

അതേ സമയം മറ്റൊരു നീക്കത്തില്‍ താജിക്കിസ്താനിലെ അഫ്ഗാന്‍ എംബസിയില്‍ മുന്‍ പ്രസിഡണ്ട് അഷ്‌റഫ് ഗനിയുടെ ചിത്രം മാറ്റി മുന്‍ വൈസ് പ്രസിഡണ്ട് അമ്രുള്ള സാലേയുടെ ചിത്രം സ്ഥാപിച്ചു. താന്‍ അഫ്ഗാനിസ്താനില്‍ തന്നെയുണ്ടെന്നും അഫ്ഗാന്‍ ഭരണ ഘടന അനുശാസിക്കുന്നതിന് അനുസരിച്ച് നിയമപ്രകാരമുള്ള കാവല്‍ പ്രസിഡന്റ് താനാണെന്നും അമറുല്ല സലെ ട്വിറ്ററിലൂടെ പ്രഖ്യാപിച്ചിരുന്നു. താലിബാനെതിരെ ഒളിപ്പോര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഇദ്ദേഹം. 

Read More: താലിബാനോട് നേരിട്ട് മുട്ടാൻ തയ്യാറെന്ന് പ്രഖ്യാപിച്ച് ആദ്യ അഫ്ഗാൻ നേതാവ്, ആരാണയാൾ

Read More:  അഫ്ഗാന്‍ പ്രസിഡന്‍റ് അഷ്‌റഫ് ഗനിക്കും കുടുംബത്തിനും യുഎഇ അഭയം നല്‍കി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!