
യുദ്ധമുഖത്ത് റഷ്യൻ സൈന്യത്തിന്റെ യുക്രെയിൻ (Ukraine) അധിനിവേശ വാർത്ത ബുധനാഴ്ച എത്തിയപ്പോൾ തന്നെ, ബിലാൽ ദോസ്തസാദ തന്റെ ഭാര്യയെയും മകനെയും കാറിൽ കയറ്റി, യുക്രെയ്‌നിലെ മറ്റു പലരെയും പോലെ പലായനം ആരംഭിച്ചു. താലിബാനിൽ (Taliban) നിന്ന് രക്ഷപ്പെട്ട്, യുക്രെയിനിലെത്തിയ അഫ്ഗാൻ ആക്ടിവിസ്റ്റായ ദോസ്സാദ അവിടെ അഫ്ഗാൻ അഭയാർത്ഥികൾക്കായി ഒരു എൻജിഒ നടത്തിവരികയായിരുന്നു. രേഖകളില്ലാതെ എത്തുന്ന അഫ്ഗാനികൾക്ക് സഹായം നൽകുന്നതായിരുന്നു അദ്ദേഹത്തിന്റെ എൻജിഒ.
അഫ്ഗാൻ അഭയാർത്ഥികളെ, പ്രത്യേകിച്ച് രേഖകളില്ലാത്തവരെ, യുക്രെയ്നിൽ അഭയം പ്രാപിക്കാൻ സഹായിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഒരു സർക്കാരിതര സംഘടനയായിരുന്നു ദോസ്തസാദ നടത്തിയിരുന്നത്. എന്നാൽ രണ്ട് ദിവസം മുമ്പ്, യുദ്ധ വാർത്തകൾ പുറത്തുവന്നതോടെ അദ്ദേഹം തന്റെ പ്രവർത്തനങ്ങൾ നിർത്തിവച്ചു. അദ്ദേഹം കുടുംബത്തോടൊപ്പം ലിവിവിൽ എത്തിയപ്പോഴേക്കും റഷ്യയുടെ സൈനിക പ്രവർത്തനം ഒന്നിലധികം യുക്രെയിൻ നഗരങ്ങളിൽ ആരംഭിച്ചിരുന്നു.
വെള്ളിയാഴ്ച രാവിലെയോടെ, അദ്ദേഹം താമസിക്കുന്ന തലസ്ഥാനമായ കീവിൽ നിന്ന് 469 കിലോമീറ്റർ അകലെ പടിഞ്ഞാറൻ യുക്രേനിയൻ നഗരമായ ലിവിവിൽ പോളണ്ടിന്റെ അതിർത്തിക്ക് സമീപം അദ്ദേഹമടക്കം നിരവധിയാളുകൾ എത്തിയിരുന്നു. 'ഞങ്ങൾ ഉറങ്ങിയിട്ടില്ല, ഞങ്ങൾ ഇന്നലെ മുതൽ ഭക്ഷണം കഴിച്ചിട്ടില്ല, ഞങ്ങളെ സ്വീകരിക്കാൻ അതിർത്തി തുറന്നിട്ടുണ്ടെന്നായിരുന്നു അറിഞ്ഞ വാർത്തകൾ. എന്നാൽ ഇന്നലെ രാത്രി ഞാൻ എത്തിയതുമുതൽ വലിയ ക്യൂകൾ നീണ്ടുവരികയാണ്. ആരും ഞങ്ങളെ അകത്തേക്ക് കടക്കാൻ അനുവദിച്ചില്ല.- എന്നായിരുന്നു അദ്ദേഹം വൈസ് വേൾഡ് ന്യൂസിനോട് പറഞ്ഞത്. കാറുകളിൽ തനിക്ക് പിന്നിൽ, കീവിൽ നിന്നും ഒഡെസയിൽ നിന്നുമുള്ള നൂറോളം അഫ്ഗാൻ അഭയാർത്ഥികളാണ് അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
വ്യാഴാഴ്ച രാവിലെയോടെയാണ് റഷ്യ യുക്രൈൻ ആക്രമിച്ചത്. യുക്രേനിയൻ പ്രസിഡന്റ് പട്ടാളനിയമം പ്രഖ്യാപിച്ചു. പിന്നാലെ, സംഘർഷത്തിൽ 137 സിവിലിയന്മാരും സൈനികരും കൊല്ലപ്പെട്ടു. തലസ്ഥാന നഗരമായ കീവിൽ സ്‌ഫോടനം ഉണ്ടായതോടെ നിയന്ത്രണത്തിനായി റഷ്യയും യുക്രേനിയൻ സൈന്യവും പോരാടുകയാണ്. യുഎൻ അഭയാർത്ഥി ഏജൻസിയായ UNHCR ന്റെ "ബോൾപാർക്ക്" കണക്കനുസരിച്ച്, സംഘർഷത്തിൽ കുടുങ്ങി, ഏകദേശം 100,000 യുക്രേനിയക്കാർ ഇതിനകം പലായനം ചെയ്തിട്ടുണ്ട്. വ്യോമഗതാഗതം നിർത്തിവച്ചതോടെ, ജനങ്ങൾ അതിർത്തികളിലേക്ക് ഒഴുകിയതോടെ പല യുക്രേനിയൻ നഗരങ്ങളിലും വലിയ റോഡ് ജാമുകൾ റിപ്പോർട്ട് ചെയ്യുകയാണ്. പലായനം ചെയ്യുന്നവരിൽ, സ്വന്തം രാജ്യത്തെ സംഘർഷത്തിൽ നിന്ന് അടുത്തിടെ രക്ഷപ്പെട്ട അഫ്ഗാനികളും ഉൾപ്പെടുന്നു.
അക്രമമല്ല സമാധാനമാണ് വലുതെന്ന് താലിബാന്‍, റഷ്യയും യുക്രൈനും സംയമനം പാലിക്കണം
അന്താരാഷ്ട്ര സമൂഹത്തിന്റെ വിലക്കുകളും ഭീഷണികളും മറികടന്ന് റഷ്യ യുക്രൈനെ ആക്രമിച്ച സംഭവത്തില്‍ പ്രസ്താവനയുമായി താലിബാന്‍. യുക്രൈനിന് എതിരായ സൈനിക നടപടിക്ക് എതിരെ ലോകത്തെ മിക്ക രാജ്യങ്ങളും രംഗത്തുവന്നതിനു പിന്നാലെയാണ് താലിബാന്‍ പ്രസ്താവനയുമായി രംഗത്തുവന്നത്. താലിബാന്‍ വിദേശകാര്യ വക്താവ് അബ്ദുല്‍ ഖഹാര്‍ ബാല്‍ഖിയാണ് ഈ വിഷയത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കുന്ന പ്രസ്താവന ടിറ്ററില്‍ പോസ്റ്റ് ചെയ്തത്.നിരപരാധികളായ സിവിലിയന്‍മാരെ കൊന്നൊടുക്കുന്നതില്‍ ഉല്‍ക്കണ്ഠ പ്രകടിപ്പിച്ച താലിബാന്‍ യുക്രൈനില്‍ കഴിയുന്ന അഫ്ഗാന്‍ പൗരന്‍മാരുടെ ജീവന്‍ രക്ഷിക്കുന്നതിന് വേണ്ട നടപടികള്‍ കൈക്കാള്ളണമെന്ന് പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.
ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്ന് പ്രസ്താവനയില്‍ താലിബാന്‍ ആവശ്യപ്പെട്ടു. അതോടൊപ്പം, അക്രമങ്ങള്‍ ഉണ്ടാവാനിടയുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതില്‍നിന്ന് ഇരു രാജ്യങ്ങളും വിട്ടുനില്‍ക്കണമെന്നും താലിബാന്‍ ആവശ്യപ്പെട്ടു. തങ്ങള്‍ ഇ്ൗ വിഷയത്തില്‍ പക്ഷപാതരഹിതമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കിയ താലിബാന്‍ സമാധാന മാര്‍ഗത്തിലൂടെയും ചര്‍ച്ചകളിലൂടെയും പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കണമെന്ന് റഷ്യയോടും യുക്രൈനിനോടും ആവശ്യപ്പെട്ടു. യുക്രൈനില്‍ കഴിയുന്ന അഫ്ഗാന്‍ വിദ്യാര്‍ത്ഥികളുടെയും അഭയാര്‍ത്ഥികളുടെയും ജീവന്‍ രക്ഷിക്കുന്നതിന് വേണ്ട നടപടികള്‍ ഇരു കൂട്ടരും കൈക്കൊള്ളണെമന്നും പ്രസ്താവനയില്‍ താലിബാന്‍ ആവശ്യപ്പെട്ടു.2021 ഓഗസ്റ്റ് 15-ന് സമാനമായ രീതിയിലാണ് ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട അഫ്ഗാന്‍ സര്‍ക്കാറിനെ അക്രമത്തിലൂടെ ്താഴെയിറക്കി താലിബാന്‍ അധികാരം പിടിച്ചടക്കിയത്.
20 വര്‍ഷങ്ങള്‍ക്കു ശേഷം അമേരിക്കന്‍ സൈന്യം അഫ്ഗാന്‍ വിട്ടതിനു പിന്നാലെ താലിബാന്‍ ആരംഭിച്ച അക്രമാസക്തമായ പ്രയാണമാണ് ഇതിനു വഴിയൊരുക്കിയത്. പ്രമുഖ നഗരങ്ങളായ കാന്ദഹാര്‍, ഹെരാത്, മസാറുല്‍ ശരീഫ്, ജലാലാബാദ്, ലഷ്‌കറുല്‍ ഗാ തുടങ്ങിയവ പിടിച്ചടക്കിയ താലിബാന്‍ തലസ്ഥാനമായ കാബൂളിനു നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇതിനു പിന്നാലെ അഫ്ഗാന്‍ ജയിലുകളില്‍ ഉണ്ടായിരുന്ന ഭീകരവാദികളെ മുഴുവന്‍ താലിബാന്‍ മോചിപ്പിച്ചിരുന്നു. അതോടൊപ്പം ജനാധിപത്യ സര്‍ക്കാറിനു വേണ്ടി പ്രവര്‍ത്തിച്ചിരുന്ന ഉദ്യോഗസ്ഥരെയും സൈനികരെയും വ്യാപകമായി കൊന്നൊടുക്കുകയും ചെയ്തു. തങ്ങള്‍ അധികാരത്തില്‍ എത്തിയശേഷം താലിബാന്‍ ആദ്യം ചെയ്തത് സ്ത്രീകളുടെയും കുട്ടികളുടെയും വിദ്യാഭ്യാസം അടക്കമുള്ള കാര്യങ്ങളെ ബാധിക്കുന്ന നിയമപരിഷ്‌കാരങ്ങള്‍ കൊണ്ടുവരികയായിരുന്നു. സമാധാനപരമായ പ്രതിഷേധം നടത്തിയവരെ കൊന്നൊടുക്കുകയും സ്ത്രീകള്‍ അടക്കമുള്ള ആക്ടിവിസ്റ്റുകളെ ജയിലിലടക്കുകയുമായിരുന്നു താലിബാന്‍ ചെയ്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam