
ചന്ദിപൂർ: ഇന്ത്യയുടെ ഇടത്തരം ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈലായ അഗ്നി-3 വിജയകരമായി പരീക്ഷിച്ചു. 2026 ഫെബ്രുവരി 6-ന് ഒഡീഷയിലെ ചന്ദിപൂരിലുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്നായിരുന്നു വിക്ഷേപണം. മിസൈലിന്റെ പ്രവർത്തനപരവും സാങ്കേതികവുമായ എല്ലാ മാനദണ്ഡങ്ങളും വിക്ഷേപണത്തിലൂടെ ഉറപ്പുവരുത്തിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
സ്ട്രാറ്റജിക് ഫോഴ്സസ് കമാൻഡിന്റെ മേൽനോട്ടത്തിലാണ് പരീക്ഷണം നടന്നത്. അഗ്നി സീരീസിലെ ഈ മിസൈൽ ഇന്ത്യയുടെ പ്രതിരോധ കവചത്തിന് കൂടുതൽ കരുത്ത് പകരുന്നു. 3000 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യസ്ഥാനങ്ങളെ തകർക്കാൻ അഗ്നി-3 മിസൈലിന് ശേഷിയുണ്ട്. അഗ്നി-1: 700 കിമീ, അഗ്നി-2: 2,000 കിമീ, അഗ്നി-3: 3000 കിമീ, അഗ്നി-4: 4,000 കിമീ, അഗ്നി-5: 5000 കി.മീ എന്നിങ്ങനെയാണ് അഗ്നി സീരീസുകൾ.
ഡിആർഡിഒ വൃത്തങ്ങൾ സൂചിപ്പിക്കുന്നത് പ്രകാരം, പൃഥ്വി മിസൈലുകളുടെ പരിധിയിൽ വരുന്ന (150-350 കിമീ) ലക്ഷ്യങ്ങളെ തകർക്കാൻ ചുരുങ്ങിയത് 220 കിമീ ദൂരപരിധിയിൽ അഗ്നി-1 ഉപയോഗിക്കാൻ സാധിക്കും. ക്രൂയിസ് മിസൈലായ ബ്രഹ്മോസും (30-300 കിമീ പരിധി) അഗ്നി മിസൈലുകളും ചേരുന്നതോടെ 30 കിലോമീറ്റർ മുതൽ 5,000 കിലോമീറ്റർ വരെയുള്ള ഏത് ലക്ഷ്യത്തെയും നേരിടാൻ ഇന്ത്യയ്ക്ക് സാധിക്കും.
ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ ശത്രുരാജ്യങ്ങളിൽ ആണവാക്രമണ ഭീതിയുണ്ടാക്കുമെന്ന ആശങ്കകൾക്കിടയിലും, ഇന്ത്യയുടെ ഈ മിസൈൽ സാങ്കേതികവിദ്യയിൽ പല സൗഹൃദ രാജ്യങ്ങളും താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ കരസേന ചില മോഡലുകൾ നിരസിച്ചെങ്കിലും ഇവ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനുള്ള സാധ്യതകൾ ഇന്ത്യ തേടുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam