
വാഷിങ്ടണ്‍: എഐയെക്കുറിച്ചുള്ള തട്ടിപ്പ് പ്രചാരണത്തിന് പിന്നിൽ ഇടതുപക്ഷമാണെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ആഗോള താപനം പോലെ മറ്റൊരു തട്ടിപ്പാണ് ഇതെന്ന് ട്രംപ് പറഞ്ഞു. എല്ലാവരും ചൂട് കാരണം മരിക്കുമെന്ന് പറഞ്ഞിട്ട് എന്തായി എന്നാണ് ട്രംപിന്‍റെ ചോദ്യം. എഐ മേഖലയെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെടുന്നവരെ പരിഹസിച്ചാണ് ട്രംപ് രംഗത്തെത്തിയത്. ബിസിനസ് ചരിത്രത്തിൽ ഇന്നേ വരെ ഏതെങ്കിലും വ്യവസായം നടത്തുന്നവർ അത് നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട ചരിത്രമുണ്ടോ എന്നും ട്രംപ് ചോദിക്കുന്നു.
എഐ വികസനത്തിന് തടയിടില്ലെന്ന് ചൈന പ്രഖ്യാപിച്ച് കഴിഞ്ഞെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. അമേരിക്കയിൽ അനുമതി കിട്ടാത്തതിനാൽ ഗൂഗിൾ ഫിൻലാൻഡിൽ ഡാറ്റാ സെന്‍ററുണ്ടാക്കുകയാണ്. ഇതൊന്നും തനിക്ക് ഇഷ്ടപ്പെടുന്നില്ലെന്ന് ട്രംപ് പറഞ്ഞു. എഐയും ഡാറ്റാ സെന്‍ററുകളും വലിയ സമ്പത്തുണ്ടാക്കും. എണ്ണയെക്കാളും സ്വർണ്ണത്തേക്കാളും വലിയ സാമ്പത്തിക വളർച്ചാ ശക്തിയാകും എഐ. എഐയുടെ വികസനം ഒരിക്കലും തടയില്ലെന്നും ട്രംപ് പറഞ്ഞു.
എഐ കുതിപ്പിന് വേഗം കുറയ്ക്കണമെന്ന് എഐ കമ്പനികൾ തന്നെ ആവശ്യപ്പെടുന്നതിനിടെയാണ് ട്രംപിന്‍റെ പോസ്റ്റ്. എഐ വികസനത്തിന് പുതിയ മാർഗരേഖ മുന്നോട്ട് വച്ച് പ്രമുഖ എഐ കമ്പനിയായ ആന്ത്രോപികിന്‍റെ മേധാവി ഡാരിയോ അമൊഡെയാണ് രംഗത്തെത്തിയത്. പുതിയ മോഡലുകളുടെ റിലീസ് മന്ദഗതിയിലാക്കണമെന്ന് അമൊഡെ അഭിപ്രായപ്പെട്ടു. എഐ വികസനത്തിൽ സുരക്ഷ ഉറപ്പാക്കാൻ മൂന്ന് നിർദേശങ്ങൾ അദ്ദേഹം മുന്നോട്ടുവെച്ചു. കമ്പനികള്‍ എഐ മോഡലുകൾ പരിശോധിക്കാൻ പുറത്ത് നിന്നുള്ള നിരീക്ഷകർക്ക് അനുമതി നൽകണം. ജനാധിപത്യ രാജ്യങ്ങളിലെ സർക്കാരുകളുമായി ചേർന്ന് എഐ ഉപയോഗ സുരക്ഷ ഉറപ്പാക്കണം. ആഗോള തലത്തിൽ രാജ്യങ്ങൾ തമ്മിൽ എഐ നയങ്ങൾ രൂപപ്പെടുത്താൻ സഹകരിക്കണം.
ആദ്യ പടിയായി ആന്ത്രോപിക്ക് പുറത്ത് നിന്നുള്ള നിരീക്ഷകർക്ക് കമ്പനിയുടെ മോഡലുകളിലേക്ക് സമ്പൂർണ്ണ ആക്സസ് നൽകുമെന്ന് പ്രഖ്യാപിച്ചു. മറ്റ് കമ്പനികളും ഈ പാത പിന്തുടരാൻ തയ്യാറാകണമെന്ന് ഡാരിയോ ആവശ്യപ്പെട്ടു. ഡാരിയോയുടെ പുതിയ നിർദ്ദേശങ്ങൾ വരുന്നത് ആയുധ നിർമ്മാണത്തിനടക്കം എഐ മോഡലുകള്‍ ഉപയോഗിക്കാൻ ശ്രമിച്ചുവെന്ന കമ്പനിയുടെ തന്നെ വെളിപ്പെടുത്തലിന് പിന്നാലെയാണെന്നത് ശ്രദ്ധേയമാണ്. ഡാരിയോയുടെ നിലപാടിന് പിന്തുണ പ്രഖ്യാപിച്ച് ഗ്രോക് ഉടമ ഇലോൺ മസ്കും ഓപ്പൺ എഐ മേധാവി സാം ആൾട്ട്മാനും രംഗത്തെത്തി. ഡാരിയോയുടെ അഭിപ്രായങ്ങളോട് യോജിക്കുന്നുവെന്നും കുറച്ചു ആഴ്ച്ചകളായി വിഷയം കമ്പനി ചർച്ച ചെയ്യുന്നുണ്ടെന്നും ആൾട്ട്മാൻ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam