
വാഷിംഗ്ടൺ: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സമീപകാല സംഘർഷം വ്യാപാരത്തിലൂടെ താൻ പരിഹരിച്ചുവെന്ന് ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രംപ് ഓവൽ ഓഫീസിൽ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസയുമായുള്ള കൂടിക്കാഴ്ചയിലാണ് ട്രംപ് ഇക്കാര്യം ആവർത്തിച്ചത്. പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള പ്രശ്നം ഞങ്ങൾ മുഴുവനായും പരിഹരിച്ചു. വ്യാപാരത്തിലൂടെയാണ് ആ പ്രശ്നത്തിന് പരിഹാരമായതെന്നാണ് ട്രംപിന്റെ പ്രസ്താവന.
ഇന്ത്യയുമായും പാകിസ്ഥാനുമായും യുഎസ് ഒരു ഡീൽ നടത്തുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. നിങ്ങളെന്താണീ ചെയ്യുന്നതെന്നും ഞാൻ ചോദിച്ചെന്നും ട്രംപ് പറഞ്ഞു. ഏതെങ്കിലും ഒരു രാജ്യം അവസാനമായി വെടിനിർത്തൽ നടത്തണമായിരുന്നു. എന്നാൽ ദിവസങ്ങൾ പോകും തോറും കാര്യങ്ങൾ കൂടുതൽ വഷളായിക്കൊണ്ടിരുന്നു. അത് പരിഹരിച്ചുവെന്ന് പറയാൻ ഞങ്ങൾക്ക് വലിയ താൽപര്യമില്ല. രണ്ട് ദിവസം കഴിഞ്ഞപ്പോൾ ചിലത് സംഭവിക്കുന്നു, പിന്നീട് അത് ട്രംപിന്റെ തെറ്റാണെന്ന് അവർ പറയുന്നുവെന്നും ഡോണൾഡ് ട്രംപ് പ്രതികരിച്ചു.
പക്ഷെ, പാകിസ്ഥാനിൽ നല്ല മനുഷ്യന്മാരുണ്ട്, അവർക്കൊരു നല്ല നേതാവുമുണ്ട്. മോദി എന്റെ സുഹൃത്താണെന്നും ട്രംപ് പറഞ്ഞപ്പോൾ മോദി മ്യൂച്വൽ ഫ്രണ്ടാണെന്ന് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് മറുപടി നൽകി. മോദി നല്ലൊരു മനുഷ്യനാണ്, ഞാൻ രണ്ടു പേരെയും വിളിച്ചിരുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇന്നേക്ക് പഹൽഗാം ഭീകരാക്രമണം നടന്നിട്ട് ഒരു മാസം തികയുകയാണ്. ഏപ്രിൽ 22 ന് പഹൽഗാമിൽ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് മറുപടിയായി മെയ് 7 ന് പുലർച്ചെ ഇന്ത്യ 'ഓപ്പറേഷൻ സിന്ദൂർ' എന്ന പേരിൽ തിരിച്ചടി നൽകിയിരുന്നു. ഇതെത്തുടർന്ന് മെയ് 8, 9, 10 തീയതികളിൽ ഇരു രാജ്യങ്ങളുടെയും സൈനിക താവളങ്ങളിലും ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും നടന്നു.
നാല് ദിവസത്തെ അതിർത്തി കടന്നുള്ള ഡ്രോൺ, മിസൈൽ ആക്രമണങ്ങൾക്ക് ശേഷം സൈനിക ഏറ്റുമുട്ടൽ അവസാനിപ്പിക്കാൻ മെയ് 10 ന് ഇന്ത്യയും പാകിസ്ഥാനും ധാരണയിലെത്തി. വാഷിംഗ്ടണിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചക്ക് ശേഷം ഇന്ത്യയും പാകിസ്ഥാനും വെടി നിർത്തലിന് സമ്മതിച്ചതായി ലോകത്തോട് ആദ്യമായി വിളിച്ചു പറഞ്ഞതും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam