
വാഷിങ്ടൺ: കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ നിന്ന് അമേരിക്കയിലെത്തുന്ന ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് വൈറ്റ് ഹൌസ്. കുടിയേറ്റക്കാരെ സ്വീകരിക്കാത്തതിന് കൊളംബിയക്ക് മേൽ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് 25 ശതമാനം തീരുവ ചുമത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് ഇറക്കുമതിക്ക് അധിക നികുതി ചുമത്തിയത്.
മാരകമായ ഫെന്‍റനിൽ മയക്ക് മരുന്ന് അമേരിക്കയിലേക്ക് അയക്കുന്നത് ഈ രാജ്യങ്ങളാണെന്ന് വൈറ്റ് ഹൌസ് കുറ്റപ്പെടുത്തി. അനധികൃത കുടിയേറ്റം തടയാനുള്ള നടപടികളും ഈ രാജ്യങ്ങൾ കൈകൊള്ളുന്നില്ലെന്നും വൈറ്റ് ഹൌസ് വ്യക്തമാക്കി. ചൈനയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 10 ശതമാനം തീരുവയും ഈടാക്കും. പുതിയ തീരുമാനം പ്രസിഡന്‍റ് ട്രംപ് ഇന്ന് പ്രഖ്യാപിച്ചേക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അമേരിക്കയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും ചില രാജ്യങ്ങളുമായുള്ള അധിക കമ്മി കുറക്കാനുമാണ് തീരുവകളും നികുതിയും വർധിപ്പിക്കുക എന്നത് ട്രംപിന്‍റെ പ്രഖ്യാപിത നിലപാടാണ്. ഇതിന്‍റെ ഭാഗമായാണ് അയൽ രാജ്യങ്ങളിൽ നിന്നുമുള്ല ഇറക്കുമതിക്ക് തീരുവ വർധിപ്പിച്ചത്. ഇന്ന് മുതൽ പുതിയ തീരുവ നിരക്ക് പ്രാബല്യത്തിൽ കൊണ്ടുവരുമെന്നാണ് വൈറ്റ് ഹൌസ് അറിയിച്ചിരിക്കുന്നത്. അമേരിക്കയുടെ രണ്ട് വലിയ വാണിജ്യ പങ്കാളികളാണ് കാനഡയും മെക്സിക്കോയും ചൈനയും.
ഈ മൂന്ന് രാജ്യങ്ങളിൽ നിന്നുമായി, വാഹനങ്ങൾ, ഇലക്ട്രോണിക് ഉത്പന്നങ്ങൾ, മരുന്നകൾ, മരം, സ്റ്റീൽ ഉത്പ്പനങ്ങൾ തുടങ്ങി ആയിരക്കണക്കിന് ഉത്പന്നങ്ങൾ അമേരിക്കയിലേക്കെത്തുന്നുണ്ട്. അതുകൊണ്ട് തന്നെ അമേരിക്ക തീരുവ ചുമത്തിയാൽ അത് രാജ്യത്തെ ഉപഭോക്താക്കളെ സാരമായി ബാധിക്കും. ഇത് പണപ്പെരുപ്പത്തിനും കാരണമാകും. ഇതിനെ തുടർന്ന് കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ അമേരിക്കയിൽ നിന്നുള്ള ഉത്പന്നങ്ങൾക്കും തീരുവ വർധിപ്പിക്കാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ ഇത് സങ്കീർണ വ്യാപാര തർക്കത്തിലേക്ക് വഴിവെക്കുമെന്നും ആശങ്കയുണ്ട്.
വീഡിയോ സ്റ്റോറി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam