
വാഷിംഗ്ടൺ: പതിനഞ്ച് മാസം നീണ്ട യുദ്ധത്തിന് അന്ത്യം കുറിച്ച് ഇസ്രായേൽ ഹമാസ് സമാധാന കരാർ ഔദ്യോഗികമായി പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. വൈറ്റ് ഹൗസിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത ബൈഡൻ സമാധാന കരാർ അമേരിക്കൻ നയതന്ത്രത്തിന്റെയും, ദീർഘമായ പിന്നാമ്പുറ ചർച്ചകളുടെയും ഫലമാണെന്ന് വ്യക്തമാക്കി. സമാധാന കരാർ നിലനിൽക്കുമെന്നാണ് തന്റെ വിശ്വാസമെന്നും ബൈഡൻ പറഞ്ഞു.
സമാധാന കരാർ ആദ്യ ഘട്ടത്തിന്‍റെ കാലാവധി 42 ദിവസമാണ്. ആറ് ആഴ്ചകൾക്ക് ശേഷം രണ്ടാം ഘട്ടത്തിലേക്ക് കടക്കും. അത് ഇസ്രായേൽ ഹമാസ് യുദ്ധത്തിന്റെ അവസാനമായിരിക്കുമെന്ന് ബൈഡൻ പറഞ്ഞു. കഴിഞ്ഞ മേയിൽ അമേരിക്ക മുന്നോട്ട് വെച്ച സമാധാന കരാറിന്റെ കരട് രേഖയാണ് ഇപ്പോൾ പ്രാവർത്തികമായത്. ഗാസയില്‍ വെടി നിര്‍ത്തലിനുള്ള കരാര്‍ ഇസ്രയേലും ഹമാസും അംഗീകരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു.
ഇക്കാര്യം ബൈഡൻ ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ ഗാസയിൽ ശാന്തി പുലരുമെന്ന പ്രതീക്ഷയിലാണ് ലോകം. അമേരിക്കയുടെ പിന്തുണയോടെ ഈജിപ്ഷ്യന്‍-ഖത്തര്‍ മധ്യസ്ഥര്‍ നടത്തിയ മാസങ്ങള്‍ നീണ്ട തീവ്രമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ വഴിത്തിരിവ്. ബന്ദികളുടെയും പലസ്തീൻ തടവുകാരുടെയും മോചനത്തിനും ധാരണയായിട്ടുണ്ടെന്നാണ് വിവരം. 94 ഇസ്രയേലി തടവുകാരാണ് ഹമാസിന്റെ പക്കലുളളത്. 1000 പലസ്തീനി തടവുകാരെയായിരിക്കും ഇസ്രയേൽ കൈമാറുക. ഖത്തറും അമേരിക്കയും ഈജിപ്തുമാണ് ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ചത്.
Read More : ഗാസയിൽ വെടിനിർത്തൽ; കരാർ അംഗീകരിച്ച് ഇസ്രയേലും ഹമാസും, 6 ആഴ്ചത്തെ വെടിനിർത്തലിന് ധാരണ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam