
റിയാദ്: ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണത്തിനും അന്താരാഷ്ട്ര സമൂഹത്തിന്റെ മൗനത്തിനുമെതിരെ രൂക്ഷ വിമർശനവുമായി അറബ് ലീഗ് - ഇസ്ലാമിക് കോർഡിനേഷൻ അടിയന്തര ഉച്ചകോടി. ഗാസയിൽ അടിയന്തര വെടിനിർത്തലും മാനുഷിക ഇടനാഴിയും നടപ്പാക്കാനും ഗാസയ്ക്ക് മേലുള്ള ഉപരോധം അടിയന്തരമായി അവസാനിപ്പിക്കാനും ഉച്ചകോടി ആവശ്യപ്പെട്ടു. കിഴക്കൻ ജറുസലേം ആസ്ഥാനമായി സ്വതന്ത്ര പലസ്തീൻ എന്നതിലപ്പുറം മറ്റൊരു പരിഹാരമില്ലെന്ന് സൗദി നിലപാട് വ്യക്തമാക്കി.
കേവലം വെടിനിർത്തലാവശ്യപ്പെടുന്നതിനപ്പുറം ശക്തമായ നിലപാടുകളിലേക്ക് പോവുകയാണ് അറബ് രാജ്യങ്ങൾ. അന്താരാഷ്ട്ര വേദികളിൽ നിരന്തരം വെടിനിർത്തലാവശ്യപ്പെട്ടിട്ടും ഫലമുണ്ടാകാത്തതിൽ അറബ് മേഖലയുടെ അതൃപ്തിയും ഉച്ചകോടി ആവർത്തിച്ചു. യു എൻ സുരക്ഷാ കൗൺസിലും അന്താരാഷ്ട്ര സമൂഹവും പരാജയപ്പെട്ടെന്ന് മുഹമ്മദ് ബിൻ സൽമാൻ തുറന്നടിച്ചു.
ഇസ്രയേസലിന്റെ ചെയ്തികൾ അന്താരാഷ്ട്ര സമൂഹം എത്രകാലം നോക്കി നിൽക്കുമെന്ന് ഖത്തർ അമീർ ചോദിച്ചു. നിർണായകവും ചരിത്രപരവുമായ തീരുമാനമെടുക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടു.
യുദ്ധം അവസാനിപ്പിക്കുന്നതിലപ്പറം, കൈയേറ്റങ്ങൾ ഒഴിയാനും, ഗാസയ്ക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കാനും ,
മേഖല കൈയേറി ജനവാസമേഖലകളുണ്ടാക്കുന്നതിൽ നിന്ന് പിന്തിരിയാനും കൂടി ആവശ്യപ്പെട്ടായിരുന്നു സൗദി പ്രധാനമന്ത്രിയുടെ അധ്യക്ഷ പ്രസംഗം. സിവിലിയന്മാർ ആക്രമിക്കപ്പെടുന്നതിൽ ഇസ്രയേലിനെ ഉത്തരവാദിയായി കാണും. ഉപരോധവും കൈയേറ്റവും അവസാനിപ്പിക്കണം. ഗാസയിൽ നിന്ന് ജനങ്ങളെ തുടച്ചുനീക്കി പ്രദേശം കൈയടക്കാനുള്ള നീക്കമാണ് ഇസ്രയേലിന്റേതെന്ന് ഉച്ചകോടിയിൽ വിമർശനമുയർന്നു. ഇതിനായി വംശഹത്യയാണ് ഇസ്രയേൽ നടത്തുന്നത്. സ്വതന്ത്ര പലസ്തീനെന്ന പൊതുനിലപാടിൽ മാറ്റമില്ലെന്നും ഉച്ചകോടി വ്യക്തമാക്കി.
സൗദി, യു എ ഇ, ഖത്തർ, തുർക്കി, ഈജിപ്ത് തുടങ്ങി അറബ് രാജ്യങ്ങളെല്ലാം ഉച്ചകോടിയിൽ പങ്കെടുത്തു. സൗദിയുമായി നയതന്ത്ര ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾക്കിടെ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റയീസി സൗദിയിലെത്തിയത് ശ്രദ്ധേയമായി. അടിയന്തര പ്രധാന്യം കണക്കിലെടുത്താണ് അറബ് ലീഗ് - ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കൺട്രീസ് യോഗങ്ങൾ വെവ്വേറെ നടത്തുന്നതിന് പകരം സംയുക്ത ഉച്ചകോടിയാക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam