
ബംഗ്ലാദേശില്‍(Bangladesh ) ചിലയിടങ്ങളില്‍ ദുര്‍ഗാ പൂജാ വേദികള്‍ക്ക് നേരെയുണ്ടായ അക്രമത്തിനെതിരെ രൂക്ഷ പ്രതികരണവുമായി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന(Bangladesh Prime Minister Sheikh Hasina). ചിറ്റഗോംഗിലെ കുമിലയില്‍ അടക്കമാണ് ഹിന്ദു ക്ഷേത്രങ്ങളിലെ( Hindu temples) ദുര്‍ഗാപൂജ വേദികളില്‍ (Durga Puja venues)അക്രമം(Violence) ഉണ്ടായത്. അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്നും നീതി നടപ്പിലാക്കുമെന്നും അവര്‍ പറഞ്ഞു. അക്രമികളെ വേട്ടയാടി പിടിച്ച് ശിക്ഷിക്കുമെന്നും ഷെയ്ഖ് ഹസീന വ്യക്തമാക്കി.
ധാക്കയിലെ ധാക്കേശ്വരി നാഷണല്‍ ടെപിളിലെ ദുര്‍ഗാപൂജയില്‍ സംസാരിക്കുകയായിരുന്നു അവര്‍. അക്രമ സംഭവങ്ങളിലെ പ്രതികളേക്കുറിച്ചുള്ളള വിവരങ്ങള്‍ ശേഖരിക്കുകയാണ്. പുത്തന്‍ ടെക്നോളജി ഉപയോഗിച്ച് അവരെ കണ്ടെത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സാമുദായിക സ്പര്‍ധ പടര്‍ത്താനുള്ള ഇത്തരം ശ്രമങ്ങള്‍ക്കെതിരെ ജാഗരൂകരായി ഇരിക്കാനും അവര്‍ ആവശ്യപ്പെട്ടു. ഇന്ത്യയുമായുള്ള ബന്ധത്തെ ബാധിക്കുന്ന രീതിയില്‍ ഒന്നും സംഭവിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അക്രമസംഭവങ്ങളെക്കുറിച്ച് ഷെയ്ഖ് ഹസീന പറഞ്ഞു.
ദുര്‍ഗ പൂജ നടക്കുന്നതിനിടെ ഹിന്ദു ക്ഷേത്രത്തിലുണ്ടായ അക്രമങ്ങളില്‍ കുറഞ്ഞത് നാലുപേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 22 ജില്ലകളില്‍ സാഹചര്യങ്ങള്‍ നിയന്ത്രണ വിധേയമാക്കാന്‍ പാരാമിലിട്ടറിയുടെ സേവനം തേടേണ്ട സാഹചര്യമാണ് ബംഗ്ലാദേശിലുണ്ടായത്. ബുധനാഴ്ചയുണ്ടായ അക്രമ സംഭവങ്ങളില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. അക്രമത്തെ തുടര്‍ന്ന് പ്രാദേശിക നേതൃത്വത്തിന്‍റെ കാര്‍ നാട്ടുകാര്‍ അക്രമിച്ചതിനേത്തുടര്‍ന്നും നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള ശ്രമത്തിനിടെ നിരവധി പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
കുമിലയ്ക്ക് സമീപമുള്ള ദുര്‍ഗാ പൂജ പന്തലിലെ ദുര്‍ഗാ ദേവീ വിഗ്രഹത്തിന് കാല്‍ക്കീഴില്‍ ഖുറാന്‍ വച്ചുവെന്ന പ്രചാരണം വ്യാപകമായതിന് പിന്നാലെയായിരുന്നു അക്രമം ഉണ്ടായത്. നോവാഖലി, ചാന്ദ്പൂര്‍, കോക്സ് ബസാര്‍, ഛട്ടോഗ്രാം, പാബ്ന, കുരിഗ്രാം അടക്കമുള്ള പ്രദേശങ്ങളിലാണ് അക്രമം ഉണ്ടായത്. പ്രചാരണം അഴിച്ചുവിട്ടത് ആരാണെന്ന് കണ്ടെത്താനുള്ള ശ്രമം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് ബംഗ്ലാദേശ് പൊലീസ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam