ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ സംബന്ധിച്ച സംയുക്ത പ്രസ്താവന പുറത്തിറക്കി ഇരുരാജ്യങ്ങളും. സംയുക്ത പ്രസ്താവനയിൽ റഷ്യൻ എണ്ണയെക്കുറിച്ച്  പരാമര്‍ശമില്ല. മറ്റ് രംഗങ്ങളിൽ വന്ന തീരുവ സംബന്ധിച്ച തീരുമാനങ്ങൾ നോക്കാം..

ദില്ലി: ഇന്ത്യയും അമേരിക്കയും ഔദ്യോഗികമായിത്തന്നെ സംയുക്ത പ്രസ്താവന പുറത്തു വിട്ടതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാർ യാഥാർത്ഥ്യത്തിലേക്കെത്തിച്ചേർന്നിരിക്കുകയാണ്. എന്നാൽ എന്താണ് ഇരു രാജ്യങ്ങളുടെയും സംയുക്ത പ്രസ്താവനയിൽ പറയുന്നത്? പ്രധാനപ്പെട്ട ചില ഭാഗങ്ങൾ നോക്കാം. അമേരിക്കയിൽ നിന്നുള്ള എല്ലാ വ്യാവസായിക ഉൽപ്പന്നങ്ങളുടെയും നികുതി ഇന്ത്യ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യും. അണ്ടിപ്പരിപ്പ്, കാലിത്തീറ്റയ്ക്കുള്ള ചോളം, പഴവർഗ്ഗങ്ങൾ, സോയാബീൻ ഓയിൽ, വൈൻ തുടങ്ങിയ കാർഷിക ഉൽപ്പന്നങ്ങളും ഉൾപ്പെടുമെന്ന് സംയുക്തപ്രസ്താവനയിൽ പറയുന്നു.

ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യുഎസ് 18% പരസ്പര താരിഫ് ബാധകമാക്കും. പിഴ തീരുവ അടക്കം ഇപ്പോഴുള്ള 50% നികുതി പരമാവധി 18 ആയി കുറയും. തുണിത്തരങ്ങൾ, വസ്ത്രങ്ങൾ, തുകൽ, പാദരക്ഷകൾ, പ്ലാസ്റ്റിക്ക്, രാസവസ്തുക്കൾ, കരകൗശല വസ്തുക്കൾ എന്നിവയ്ക്ക് ഇത് ബാധകമാണ്. വ്യാപാര കരാറിന്റെ ആദ്യ ഘട്ടം വിജയകരമായി പൂർത്തിയാകുന്നതോടെ ഇന്ത്യയിൽ നിന്നുള്ള ജെനറിക് മരുന്നുകൾ, വജ്രം, വിമാന ഭാഗങ്ങൾ എന്നിവയുടെ നികുതി അമേരിക്ക ഒഴിവാക്കും. ഓട്ടോമോട്ടീവ് ഭാഗങ്ങൾക്ക് ഇന്ത്യയ്ക്ക് മുൻഗണന കിട്ടുന്ന താരിഫ് അമേരിക്ക നിശ്ചയിക്കുമെന്നും സംയുക്ത പ്രസ്താവനയിൽ പറയുന്നു.

താൽപ്പര്യമുള്ള മേഖലകളിൽ ഇരു രാജ്യങ്ങളും പരസ്പരം വിപണി ഇളവ് നൽകണം. ഇതുകൊണ്ട് മൂന്നാം രാജ്യങ്ങൾക്ക് അല്ല, യുഎസിനും ഇന്ത്യക്കും ആണ് നേട്ടം എന്ന് പരസ്പരം ഉറപ്പാക്കും. അൻപതിനായിരം കോടി ഡോളറിന്റെ അമേരിക്കൻ ഉൽപ്പന്നങ്ങൾ അടുത്ത 5 വർഷത്തിനുള്ളിൽ ഇന്ത്യ വാങ്ങും. ഊർജ്ജ ഉൽപ്പന്നങ്ങൾ, വിമാനങ്ങൾ, വിമാന ഭാഗങ്ങൾ, ലോഹങ്ങൾ, സാങ്കേതിക ഉൽപ്പന്നങ്ങൾ എന്നിവ ആകും ഇത്. അതേ സമയം, സുപ്രധാന കാർഷിക വിളകൾക്കെല്ലാം സംരക്ഷണം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ പറയുന്നു. തേയിലക്ക് ഇന്ത്യ തീരുവ കുറയ്ക്കില്ല. ഓറഞ്ച്, പ്ളം, മുന്തിരി, നാരങ്ങ, വാഴപഴം, മാങ്ങ ഇറക്കുമതിക്കും നിയന്ത്രണം തുടരും. ഇന്ത്യൻ മസാലകൾക്കും ഉള്ളിക്കും ഉരുളക്കിഴങ്ങിനും പൂർണ്ണ സംരക്ഷണമുണ്ടാകും. ക്ഷീര മേഖലയ്ക്കും സംരക്ഷണം ഉണ്ടാകുമെന്ന് സംയുക്ത പ്രസ്താവനയിലുണ്ട്.

ഇന്ത്യൻ അരി ഇറക്കുമതിക്ക് മുൻഗണന നൽകുമെന്ന് യുഎസ് സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കുന്നു. അമേരിക്കൻ മദ്യത്തിന് ഇന്ത്യ തീരുവ കുറയ്ക്കുമെന്നും പ്രസ്താവനയിലുണ്ട്. ഇന്ത്യയും അമേരിക്കയും കരാറിലെത്തിയെന്നും ഇന്ത്യയ്ക്കുള്ള നികുതി 18 ശതമാനമാക്കി കുറച്ചെന്നും നേരത്തെ ട്രംപ് വ്യക്തമാക്കിയിരുന്നെങ്കിലും കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. അതേ സമയം, ഇരുരാജ്യങ്ങളും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ റഷ്യൻ എണ്ണയെക്കുറിച്ച് ഒന്നും പരാമര്‍ശിച്ചിട്ടില്ല.