ചൈന രഹസ്യമായി ആണവ പരീക്ഷണം നടത്തുകയും ആയുധശേഖരം വർദ്ധിപ്പിക്കുകയും ചെയ്യുകയാണെന്ന് അമേരിക്ക. അമേരിക്കയും റഷ്യയും തമ്മിലുള്ള 'ന്യൂ സ്റ്റാർട്ട്' കരാർ അവസാനിച്ച പശ്ചാത്തലത്തിൽ, ചൈനയെ കൂടി ഉൾപ്പെടുത്തി പുതിയ ത്രികക്ഷി കരാർ വേണമെന്ന് ആവശ്യം
വാഷിംഗ്ടൺ: ചൈന രഹസ്യമായി ആണവ പരീക്ഷണങ്ങൾ നടത്തുകയാണെന്നും ആയുധശേഖരം വൻതോതിൽ വർദ്ധിപ്പിക്കുകയാണെന്നും അമേരിക്ക. റഷ്യയെയും ചൈനയെയും ഉൾപ്പെടുത്തി പുതിയൊരു ത്രികക്ഷി ആണവ കരാർ രൂപീകരിക്കണമെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ ആവശ്യപ്പെട്ടു. അമേരിക്കയും റഷ്യയും തമ്മിലുണ്ടായിരുന്ന അവസാനത്തെ ആണവായുധ നിയന്ത്രണ കരാറായ 'ന്യൂ സ്റ്റാർട്ട് കാലാവധി അവസാനിച്ചു. ഇതോടെ, ആഗോളതലത്തിൽ പുതിയൊരു ആയുധ മത്സരത്തിന് തുടക്കമാകുമോ എന്ന ആശങ്ക ആഗോള തലത്തിൽ ഉയരുന്നുണ്ട്.
അതേസമയം ഈ ഘട്ടത്തിൽ നിരായുധീകരണ ചർച്ചകളിൽ പങ്കുചേരാൻ പദ്ധതിയിടുന്നില്ലെന്ന് ചൈന ആവർത്തിച്ചു. ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയ മറ്റ് ആണവായുധ രാജ്യങ്ങളെയും ചർച്ചകളിൽ ഉൾപ്പെടുത്തണമെന്ന് റഷ്യ നിർദ്ദേശിച്ചു. ആണവായുധ നിയന്ത്രണം എന്നത് ഇനി അമേരിക്കയും റഷ്യയും തമ്മിലുള്ള ഒരു ഉഭയകക്ഷി വിഷയം മാത്രമായി തുടരാനാവില്ല എന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. സ്ഥിരത ഉറപ്പാക്കാൻ മറ്റ് രാജ്യങ്ങൾക്കും ഉത്തരവാദിത്തമുണ്ടെന്നും, ചൈനയ്ക്ക് അതിൽ വലിയ പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2020 ജൂണിൽ ചൈന രഹസ്യമായി ആണവ പരീക്ഷണം നടത്തിയതായും ഇത് അന്താരാഷ്ട്ര ഉടമ്പടികളുടെ ലംഘനമാണെന്നും അമേരിക്കൻ പ്രതിനിധി തോമസ് ഡിനാനോ ആരോപിച്ചു. ഇത്തരം പരീക്ഷണങ്ങൾ ഉടമ്പടികളുടെ ലംഘനമാണെന്ന് ചൈനയ്ക്ക് അറിയാവുന്നത് കൊണ്ട് ചൈന അത് മൂടിവെക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. അമേരിക്കയുടെ ആരോപണങ്ങളെ ചൈനീസ് അംബാസഡർ ഷെൻ ജിയാൻ ശക്തമായി എതിർത്തു. അമേരിക്ക ഉത്തരവാദിത്തമില്ലാത്ത പ്രസ്താവനകൾ നടത്തുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വലിയ ആണവശേഖരമുള്ള രാജ്യങ്ങൾ (അമേരിക്കയും റഷ്യയും) നിരായുധീകരണത്തിൽ അവരുടെ പ്രാഥമിക ഉത്തരവാദിത്തം നിറവേറ്റുന്നത് തുടരണമെന്നും അദ്ദേഹം പറഞ്ഞു.


