ടെൽ അവീവ്: വലിയ രീതിയിൽ നാശം വിതച്ച് ഇസ്രയേൽ - ഇറാൻ വ്യോമാക്രമണം മൂന്നാം ദിവസം തുടരുന്ന സാഹചര്യത്തിൽ ഇസ്രയേലിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി എംബസി. ടെൽ അവീവിലെ ഇന്ത്യൻ എംബസിയാണ് കെയർ ഗിവർ, നഴ്സ്, ജോലിക്കാർ, വിദ്യാർത്ഥികൾ, വ്യാപാരികൾ അടക്കമുള്ള ഇസ്രയേലിലെ ഇന്ത്യൻ സമൂഹത്തിന് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് മുന്നറിയിപ്പ് വ്യക്തമാക്കുന്നത്. നിരന്തരമായി പശ്ചിമേഷ്യയിലെ സംഭവ വികാസങ്ങളെ എംബസി നിരീക്ഷിക്കുന്നതായും ഇസ്രയേൽ അധികാരികളുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും എംബസി വാർത്താ കുറിപ്പിൽ വിശദമാക്കി.
ദേശീയ അടിയന്തരാവസ്ഥ ഇസ്രയേൽ പ്രഖ്യാപിക്കുകയും വ്യോമാതിർത്തി അടയ്ക്കുകയും ചെയ്ത സാഹചര്യത്തിൽ ഇന്ത്യക്കാർ ജാഗ്രത പാലിക്കണം. അനാവശ്യമായി സഞ്ചരിക്കരുതെന്നും നൽകപ്പെട്ടിട്ടുള്ള നിർദ്ദേശങ്ങൾ സൂക്ഷ്മമായി പാലിക്കണമെന്നും എംബസി എക്സിലൂടെ പുറത്ത് വിട്ട വാർത്താ കുറിപ്പിൽ വിശദമാക്കി. ഇന്ത്യക്കാരുടെ സുരക്ഷിതത്വമാണ് എംബസിയുടെ പ്രഥമ പരിഗണനയെന്നും എന്ത് സഹായത്തിനും ബന്ധപ്പെടണമെന്നും സഹായത്തിനായി ബന്ധപ്പെടേണ്ട നമ്പറുകളും എംബസി വിശദമാക്കി. 24 മണിക്കൂറും ലഭ്യമായ രണ്ട് ഹെൽപ് ലൈൻ നമ്പറുകളാണ് എംബസി നൽകിയിട്ടുള്ളത്. +972547520711/ +972543278392
പശ്ചിമേഷ്യയിൽ വലിയ നാശം വിതച്ച് ഇസ്രായേൽ ഇറാൻ വ്യോമാക്രമണം മൂന്നാം ദിവസവും തുടരുകയാണ്. ഇസ്രായേലിന്‍റെ മിസൈൽ പ്രതിരോധ സംവിധാനങ്ങളെ നിഷ്പ്രഭമാക്കിയാണ് ഇറാൻ ആക്രമണങ്ങൾ. ഏറെ ചർച്ചചെയ്യപ്പെട്ട ശത്രു മിസൈലുകളെ നേരിടുന്ന ഇസ്രായേൽ അയൺ ഡോമുകളുടെ പോലും കണക്കുകൂട്ടലും തെറ്റിച്ച് ഇറാൻ വിക്ഷേപിച്ച പല മിസൈലുകളും ഇസ്രായേലിന്‍റെ പ്രധാന നഗരങ്ങളിലും നാശം വിതച്ചിട്ടുണ്ട്.
അടിക്ക് തിരിച്ചടി എന്ന നിലയിലാണ് പശ്ചിമേഷ്യയിൽ ഇസ്രായേൽ ഇറാൻ പോരാട്ടം. ഇസ്രയേലിലെ വ്യവസായ നഗരമായ ഹൈഫ തകർന്നു. ഇറാന്റെ കനത്ത മിസൈൽ വർഷത്തിൽ ഇസ്രയേലിൽ 13 മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 35 പേരെ കാണാതായി.ഇരുന്നൂറിലേറെ പേർക്ക് പരിക്കേറ്റു. നിരവധി കെട്ടിടങ്ങൾ തകർന്നു. ഇറാന്റെ എണ്ണ സംഭരണികളും ഊർജ കേന്ദ്രങ്ങളും ലക്ഷ്യമിട്ടാണ് ഇസ്രയേൽ ആക്രമണം. ഇറാനിൽ മരണം 78 ആയി. എണ്ണസംഭരണശാലകൾ അടക്കം തകർത്തു എന്നാണ് റിപ്പോർട്ടുകൾ. വ്യോമാക്രമണനങ്ങളിൽ തെഹ്റാൻ അടക്കം നഗരങ്ങളിൽ കനത്ത നാശമുണ്ടായിയെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam