
ദില്ലി: ഇന്ത്യയിൽ അഭയം തേടിയ ശേഷം ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന ആദ്യമായി മാധ്യമങ്ങൾക്ക് മുന്നിലേക്ക്. കലാപാനന്തരം ഇന്ത്യയിൽ അഭയം പ്രാപിച്ച ഹസീന ഇന്ന് വൈകീട്ട് 6 മണിക്ക് ദില്ലി ഫോറിന്‍ കറസ്പോണ്ടന്‍സ് ക്ലബിലെ മാര്‍ക്ക് ടുള്ളി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന ഷെയ്ക്ക് ഹസീനാസ് ഹോം കമിംഗ് എന്ന പരിപാടിയിലൂടെ മാധ്യമങ്ങൾക്ക് മുന്നിലെത്തും. ഹസീനയുടെ ഇന്നത്തെ പരിപാടി വാർത്ത സമ്മേളനം ആയി മാറുമെന്നാണ് അവാമി ലീഗ് പ്രതികരിച്ചത്. രാഷ്ട്രീയ പദ്ധതി ഹസീന പ്രഖ്യാപിക്കുമെന്നും അവാമി ലീഗ് വ്യക്തമാക്കി.
ഇന്ത്യയുമായുള്ള ബന്ധത്തെ ഇത് ഗുരുതരമായി ബാധിക്കുമെന്നാണ് ബംഗ്ലാദേശിന്‍റെ മുന്നറിയിപ്പ്. എന്നാല്‍, പരിപാടിയുമായി യാതൊരു ബന്ധവും ഇല്ലെന്നാണ് കേന്ദ്ര സർക്കാരിന്‍റെ വിശദീകരണം. ഇന്ത്യയില്‍ രാഷ്ട്രീയ അഭയം തേടിയ ശേഷം ആദ്യമായാണ് ഷെയ്ക്ക് ഹസീന വാര്‍ത്താ സമ്മേളനം നടത്തുന്നത്. കൃത്യം രണ്ടാം വര്‍ഷം അതേ ദിനത്തില്‍ മാധ്യമങ്ങൾക്ക് മുന്നിലെത്തുന്ന മുൻ പ്രധാനമന്ത്രി, ബംഗ്ലാദേശിലേക്കുള്ള മടങ്ങി പോക്ക് പ്രഖ്യാപിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ബംഗ്ലാദേശ് കലാപത്തിന് പിന്നാലെ ഇന്‍റര്‍നാഷണല്‍ ക്രൈംസ് ട്രൈബ്യൂണല്‍ ഷെയ്ക്ക് ഹസീനയെ വധശിക്ഷക്ക് വിധിച്ചിരുന്നു. ഷെയ്ക്ക് ഹസീനയെ വിട്ടു കിട്ടണമെന്ന ബംഗ്ലാദേശിന്‍റെ ആവശ്യത്തിൽ ഇന്ത്യ ഇനിയും അന്തിമ തീരുമാനമെടുത്തിട്ടില്ല. ഇക്കാര്യത്തിൽ നിയമപരമായ പരിശോധനകൾ നടത്തി വരികയാണെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ നിലപാട്. ഡിസംബറോടെ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്നും നിയമനടപടി നേരിടുമെന്നുമാണ് ഹസീനയുടെ പക്ഷം. അടുത്തിടെ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ ഹസീന ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam