അന്ന് വിൽക്കാനിട്ടപ്പോൾ ആര്‍ക്കും വേണ്ട, എന്ത് ചെയ്യണമെന്നറിയാതെ പാകിസ്താൻ, കരകയറാത്ത പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിൽപനയ്ക്ക്

Published : Dec 04, 2025, 10:37 PM IST
PIA Plane

Synopsis

കനത്ത നഷ്ടത്തെ തുടർന്ന് പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് (പിഐഎ) വീണ്ടും വിൽക്കാൻ പാക് സർക്കാർ ഒരുങ്ങുന്നു. സൈന്യത്തിന്റെ പിന്തുണയുള്ള ഫൗജി ഫൗണ്ടേഷൻ ലേലത്തിൽ പങ്കെടുക്കുന്നവരിൽ പ്രധാനിയാണ്.  

കറാച്ചി: കനത്ത നഷ്ടത്തിൽ പ്രവർത്തിക്കുന്ന പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് വിൽക്കാനൊരുങ്ങി പാക്കിസ്ഥാൻ. ഓഹരികൾ ഡിസംബർ 23-ന് വീണ്ടും വിൽക്കാൻ ഒരുങ്ങുന്നതായി പാക് സർക്കാർ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 7 ബില്യൺ ഡോളറിൻ്റെ അന്താരാഷ്ട്ര നാണയ നിധി സഹായ പാക്കേജിൻ്റെ ഭാഗമായി നഷ്ടത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ പരിഷ്കരിക്കുകയോ വിറ്റഴിക്കുകയോ ചെയ്യാനുള്ള നിർദ്ദേശത്തെ തുടർന്നാണ് ഈ നീക്കം. വിൽപ്പന നടന്നാൽ, ഏകദേശം 20 വർഷത്തിന് ശേഷം പാകിസ്ഥാനിൽ നടക്കുന്ന ആദ്യത്തെ പ്രധാന സ്വകാര്യവൽക്കരണമാകും ഇത്. 1946-ൽ സ്ഥാപിതമായ പിഐഎ വർഷങ്ങളായി കനത്ത നഷ്ടവും കടവും പ്രവർത്തന പ്രശ്നങ്ങളും നേരിടുകയാണ്. കഴിഞ്ഞ വർഷം ഈ വിമാനക്കമ്പനിയെ വിറ്റഴിക്കാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു. 2024-ൽ നടന്ന ലേലത്തിൽ റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരായ ബ്ലൂ വേൾഡ് സിറ്റിയിൽ നിന്ന് 60 ശതമാനം ഓഹരികൾക്ക് 10 ബില്യൺ രൂപയുടെ ഒരൊറ്റ ഓഫർ മാത്രമാണ് ലഭിച്ചത്. 85 ബില്യൺ രൂപ അടിസ്ഥാന വിലയായി സർക്കാർ നിശ്ചയിച്ചതിനാൽ ഈ ലേലം നിരസിച്ചു. ആദ്യ ലേലത്തിന് മുൻപ് തന്നെ പി.ഐ.എ.യുടെ ഏകദേശം 80 ശതമാനം കടബാധ്യത സർക്കാർ ഏറ്റെടുത്തിരുന്നു. ലേലം പരാജയപ്പെട്ടതിന് ശേഷം, ഭാവിയിൽ വാങ്ങുന്നവരെ ആകർഷിക്കുന്നതിനായി ബാക്കിയുള്ള കടവും എഴുതിത്തള്ളിയതായി മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

സൈന്യത്തിന്റെ സ്വാധീനം

പി.ഐ.എ.യ്ക്കായി തിരഞ്ഞെടുക്കപ്പെട്ട നാല് ലേലക്കാരിൽ ഒന്നാണ് പാക് സൈന്യം പിന്തുണയ്ക്കുന്ന ഫൗജി ഫൗണ്ടേഷൻ. രാജ്യത്തെ ഏറ്റവും ശക്തനായ വ്യക്തിയായ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ നേരിട്ട് ഫൗജി ഫൗണ്ടേഷൻ ബോർഡിൽ ഇല്ലെങ്കിലും, സ്ഥാപനപരമായ ശക്തമായ സ്വാധീനം ഇദ്ദേഹം നിലനിർത്തുന്നുണ്ട്. സൈനിക മേധാവി ക്വാർട്ടർമാസ്റ്റർ ജനറലിനെ (QMG) നിയമിക്കുന്നുണ്ട്. ഇയാൾ ഫൗണ്ടേഷൻ്റെ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ടേഴ്സിൻ്റെ ഭാഗമാണ്. ഈ വഴിയിലൂടെ രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പുകളിലൊന്നായ ഫൗജി ഫൗണ്ടേഷനിൽ സൈന്യം ഫലപ്രദമായ നിയന്ത്രണം നിലനിർത്തുമെന്നാണ് വിലയിരുത്തൽ.

ഫൗജി ഗ്രൂപ്പിൻ്റെ ഭാഗമായ ഫൗജി ഫെർട്ടിലൈസർ കമ്പനി (എഫ്.എഫ്.സി.) പാകിസ്ഥാനിലെ ഏറ്റവും വലിയ വളം നിർമ്മാതാവാണ്. ഊർജ്ജം, ഭക്ഷണം, ധനകാര്യം എന്നിവയിൽ ഈ ഗ്രൂപ്പിന് താത്പര്യങ്ങളുണ്ട്. ഫൗജി ഗ്രൂപ്പ് പി.ഐ.എ. സ്വന്തമാക്കിയാൽ, പാകിസ്ഥാനിലെ വ്യോമയാന മേഖലയിലേക്കുള്ള സൈന്യത്തിൻ്റെ ഔദ്യോഗിക പ്രവേശനമാകും ഇത്.

കമ്പനിയുടെ തകർച്ച

കഴിഞ്ഞ വർഷത്തെ വിൽപ്പന ശ്രമങ്ങൾക്ക് മുൻപ് പിഐഎ അടച്ചുപൂട്ടൽ ഭീഷണി നേരിട്ടിരുന്നു. പണം അടയ്ക്കാത്തതിനെ തുടർന്ന് വിദേശ വിമാനത്താവളങ്ങളിൽ കമ്പനിയുടെ നിരവധി വിമാനങ്ങൾ പിടിച്ചെടുക്കുകയും ഇന്ധനത്തിനും സ്പെയർ പാർട്ടുകൾക്കുമുള്ള പണക്കുറവ് കാരണം വിമാന സർവീസുകൾ റദ്ദാക്കുകയും ചെയ്തിരുന്നു. നിലവിൽ 34 വിമാനങ്ങളുള്ള പി.ഐ.എയ്ക്ക് പാകിസ്ഥാനിലെ ആഭ്യന്തര വിപണിയിൽ 23 ശതമാനം ഓഹരികൾ മാത്രമാണുള്ളത്. വിശാലമായ റൂട്ട് ശൃംഖലയുള്ള മിഡിൽ ഈസ്റ്റ് എയർലൈനുകൾ രാജ്യത്തെ മൊത്തം വ്യോമയാന ഗതാഗതത്തിൻ്റെ ഏകദേശം 60 ശതമാനം നിയന്ത്രിക്കുന്നു.

യൂറോപ്പ് സർവീസുകൾ പുനരാരംഭിച്ചു

നാല് വർഷത്തെ സുരക്ഷാ വിലക്കിന് ശേഷം യൂറോപ്യൻ യൂണിയൻ യാത്രാ വിലക്ക് നീക്കിയതിനെ തുടർന്ന് പി.ഐ.എ. ജനുവരിയിൽ യൂറോപ്പിലേക്കുള്ള സർവീസുകൾ പുനരാരംഭിച്ചിരുന്നു. ലണ്ടൻ, മാഞ്ചസ്റ്റർ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കാൻ യു.കെ. അധികൃതരുമായി ചർച്ച നടത്തുന്നുമുണ്ട്. കറാച്ചിയിൽ നടന്ന വിമാന ദുരന്തത്തിൽ നൂറോളം പേർ മരിക്കുകയും അന്നത്തെ വ്യോമയാന മന്ത്രി വ്യാജ ലൈസൻസുമായി നിരവധി പാക് പൈലറ്റുമാർ പറക്കുന്നുണ്ടെന്ന് വെളിപ്പെടുത്തുകയും ചെയ്തതിന് പിന്നാലെയാണ് 2020-ൽ യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസിയും (EASA) യു.കെ. സിവിൽ ഏവിയേഷൻ അതോറിറ്റിയും പി.ഐ.എയെ വിലക്കിയത്. ഇ.എ.എസ്.എ. കഴിഞ്ഞ വർഷം നവംബറിലും യു.കെ. ഈ വർഷം ജൂലൈയിലും വിലക്ക് നീക്കി.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സ്കോച്ച് കുടിച്ച് കട അടിച്ചു തകർത്ത് 'റക്കൂൺ', കണ്ടെത്തിയത് ശുചിമുറിയിൽ
ഇക്കാര്യത്തിൽ അബുദാബിക്കും മേലെ!, സമ്പത്തിൽ ഗൾഫ് മേഖലയിൽ ഒന്നാം സ്ഥാനത്ത് കുവൈറ്റ്, ആസ്തി മൂല്യം ജിഡിപിയുടെ 7.6 ഇരട്ടി