ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ വന്‍ സ്ഫോടനം; 10 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

By Web TeamFirst Published Aug 4, 2020, 11:20 PM IST
Highlights

നഗരത്തിലെ തുറമുഖത്തിന് സമീപത്താണ് സ്ഫോടനം. 2005 ല്‍ കൊല്ലപ്പെട്ട മുന്‍ പ്രധാനമന്ത്രി റഫീഖ് ഹരീരിയുടെ വധത്തില്‍ വിചാരണ പൂര്‍ത്തിയായി വിധി വരാനിരിക്കെയാണ് സ്ഫോടനം.

ബെയ്റൂട്ട്: ലെബനന്‍ തലസ്ഥാനമായ ബെയ്റൂട്ടില്‍ വന്‍ സ്ഫോടനം. പ്രാദേശിക സമയം ഉച്ചയോടെ രണ്ട് വലിയ സ്ഫോടനങ്ങളാണ് നടന്നത്. സ്ഫോട്ടനത്തില്‍ 10 പേര്‍ മരിച്ചെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. നിരവധി പേര്‍ക്ക് പരിക്കേറ്റു. നിരവധി കെട്ടിടങ്ങളും തകര്‍ന്നു.

നഗരത്തിലെ തുറമുഖത്തിന് സമീപത്താണ് സ്ഫോടനമുണ്ടായത്. രണ്ടാമതും സ്ഫോടനമുണ്ടായതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടും പുറത്ത് വരുന്നുണ്ട്. സ്ഫോടനത്തിന്‍റെ കാണം വ്യക്തമല്ല. 2005 ല്‍ കൊല്ലപ്പെട്ട മുന്‍ പ്രധാനമന്ത്രി റഫീഖ് ഹരീരിയുടെ വധത്തില്‍ വിചാരണ പൂര്‍ത്തിയായി വെള്ളിയാഴ്ച വിധി വരാനിരിക്കെയാണ് സ്ഫോടനം. 2005 ഫെബ്രുവരിയിൽ കാര്‍ ബോംബ് സ്ഫോടനത്തിലാണ് ഹരീരി കൊല്ലപ്പെട്ടത്. ഇതിൽ ഹിസ്ബുള്ള ഗ്രൂപ്പുമായി ബന്ധമുള്ള നാല് പേരെയാണ് വിചാരണ പൂർത്തിയാക്കി ശിക്ഷ വിധിക്കാനിരിക്കുന്നത്. ഇറാൻ പിന്തുണയുള്ള നിരവധി തവണ ഹരീരിയുടെ കൊലപാതകത്തിൽ പങ്കില്ലെന്ന് ആവർത്തിച്ചിരുന്നു.

ഹരീരിയുടെ വസതിക്ക് സമീപത്താണ് രണ്ടാമത്തെ സ്ഫോടനമെന്നാണ് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിരവധി പേർക്ക് പരിക്കേറ്റതായി ലെബനൻ ആരോഗ്യമന്ത്രി ഹമദ് ഹസൻ അറിയിച്ചു. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് പ്രാഥമിക റിപ്പോർട്ട്. സ്ഫോടക വസ്തുക്കൾ ശേഖരിച്ചുവയ്ക്കുന്ന വെയർഹൗസിന് സമീപമാണ് സ്ഫോടനമെന്നും വിവരമുണ്ട്. അതേസമയം, ആശങ്ക വേണ്ടെന്നും സംയമനം പാലിക്കണമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. ബെയ്റൂട്ടിലെ ഇന്ത്യന്‍ എംബസി നമ്പര്‍ +96176860128

click me!