അമേരിക്കയുമായും ഇസ്രായേലുമായും യുദ്ധം തുടരുമ്പോഴും, യുദ്ധത്തിന്റെ ദിശയെച്ചൊല്ലിയും നേതൃത്വത്തെച്ചൊല്ലിയും ഇറാന്റെ ഭരണകൂടത്തിനുള്ളിൽ വലിയ രീതിയിലുള്ള അഭിപ്രായവ്യത്യാസങ്ങൾ രൂപപ്പെട്ടതായാണ് റിപ്പോർട്ട്
ടെഹ്റാൻ: അമേരിക്കയ്ക്കും ഇസ്രയേലിനും എതിരായ ആക്രമണങ്ങൾ തുടരുന്നതിനിടയിൽ ഇറാന്റെ നേതൃത്വത്തിൽ വിള്ളലെന്ന് റിപ്പോർട്ട്. പോരാട്ടത്തിൽ ഒറ്റക്കെട്ടാണെന്ന് അവകാശപ്പെടുമ്പോഴും ടെഹ്റാനിൽ ഭിന്നതയുടെ സൂചനകൾ പ്രകടമാണെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അയത്തൊളള അലി ഖമനെയിയുടെ മരണത്തിന് പിന്നാലെയുണ്ടായ മൂന്ന് സംഭവങ്ങളാണ് നേതൃത്വത്തിലെ ഭിന്നതയുടെ സൂചനയായി മുന്നോട്ട് വയ്ക്കുന്നത്. ഫെബ്രുവരി 28ന് അയത്തൊളള അലി ഖമനെയി കൊല്ലപ്പെട്ടതിന് പിന്നാലെ പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ശക്തമായ ആക്രമണങ്ങളാണ് നടത്തിയത്. ഇതിനിടയിലാണ് ആഭ്യന്തര കലഹം വ്യക്തമാക്കുന്ന സംഭവങ്ങൾ ഇറാന്റെ നേതൃ തലങ്ങളിലുണ്ടായതെന്നാണ് റിപ്പോർട്ടുകൾ വിശദമാക്കുന്നത്.
ഗൾഫ് മേഖലയിലുണ്ടായ ഇറാൻ ആക്രമണങ്ങൾക്ക് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ ആദ്യം മാപ്പുപറഞ്ഞിരുന്നു. എന്നാൽ ഇറാനിൽ കടുത്ത നിലപാടുകൾ സ്വീകരിക്കുന്ന റെവല്യൂഷണറി ഗാർഡ്‌സിലെ' ഹാർഡ്‌ലൈനർമാരിൽ' നിന്നും നിന്നും ശക്തമായ എതിർപ്പുണ്ടായതിനെത്തുടർന്ന് മസൂദ് പെസെഷ്കിയൻ ആ പ്രസ്താവന തിരുത്തി. ശത്രുക്കൾ തന്റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു എന്നാണ് മസൂദ് പെസെഷ്കിയൻ പിന്നീട് വിശദീകരിച്ചത്. നേതൃതലത്തിൽ ഭിന്നതകളുണ്ടെന്നുള്ള സൂചന നൽകുന്ന ആദ്യത്തെ സംഭവമായാണ് ഇതിനെ വിലയിരുത്തുന്നത്. അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മകൻ മുജ്തബ ഖമേനിയെ പുതിയ പരമോന്നത നേതാവായി നിയമിച്ചത് ഇറാനിൽ വലിയ തർക്കങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. 1979-ലെ വിപ്ലവത്തിന്റെ ആശയങ്ങൾക്ക് വിരുദ്ധമാണ് ഈ കുടുംബവാഴ്ചയെന്ന് മിതവാദികൾ വാദിക്കുന്നത്.1979-ലെ ഇസ്‌ലാമിക വിപ്ലവത്തിന് ശേഷം ഇറാനിൽ ആദ്യമായാണ് പിതാവിൽ നിന്ന് മകനിലേക്ക് അധികാരം കൈമാറുന്നത്. റെവല്യൂഷണറി ഗാർഡ്‌സിന്റെയും കടുത്ത നിലപാടുകാരുടെയും പിന്തുണയോടെയാണ് ഈ നിയമനം നടന്നത്. ഇതും നേതൃതലത്തിലെ ഭിന്നതയുടെ സൂചനയെന്നാണ് ആഗോള തലത്തിൽ നിരീക്ഷിക്കപ്പെടുന്നത്.
യുദ്ധസാഹചര്യത്തിൽ ഇറാന്റെ സൈനിക വിഭാഗമായ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് കൂടുതൽ സ്വയംഭരണാധികാരം കൈവരിക്കുകയും ഭരണകൂടത്തിന്റെ തീരുമാനങ്ങളിൽ നിർണ്ണായക സ്വാധീനം ചെലുത്തുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇറാനിലെ സിവിൽ നേതൃത്വത്തേക്കാൾ സൈനിക നേതൃത്വത്തിനാണ് ഇപ്പോൾ ഇറാനിൽ മുൻഗണന ലഭിക്കുന്നത്. ഇതും ആഭ്യന്തര ഭിന്നിപ്പിന്റെ സൂചനയാണ് മുന്നോട്ട് വയ്ക്കുന്നത്. അമേരിക്കയുമായും ഇസ്രായേലുമായും യുദ്ധം തുടരുമ്പോഴും, യുദ്ധത്തിന്റെ ദിശയെച്ചൊല്ലിയും നേതൃത്വത്തെച്ചൊല്ലിയും ഇറാന്റെ ഭരണകൂടത്തിനുള്ളിൽ വലിയ രീതിയിലുള്ള അഭിപ്രായവ്യത്യാസങ്ങൾ രൂപപ്പെട്ടിരിക്കുന്നുവെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
മുജ്തബ ഖമനെയിയുടെ നേതൃത്വം എത്രത്തോളം നിലനിൽക്കുമെന്ന കാര്യത്തിൽ അമേരിക്കയും ഇസ്രായേലും സംശയം പ്രകടിപ്പിച്ചിരുന്നു. അലി ഖമനെയിയുടെ മകൻ തനിക്ക് അസ്വീകാര്യൻ ആണെന്നാണ് ട്രംപ് പറഞ്ഞത്. ഇറാനിൽ ഐക്യവും സമാധാനവും കൊണ്ടുവരുന്ന ഒരാളാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ അംഗീകാരമില്ലാതെ മുജ്തബ ഖമനെയി അധികകാലം തുടരില്ലെന്നുമാണ് ട്രംപ് മുജ്തബ ഖമനെയിയെക്കുറിച്ച് ട്രംപ് പ്രതികരിച്ചത്. ഓരോ അഞ്ച് പത്ത് വർഷം കൂടുമ്പോഴും ഇറാനിലേക്ക് സൈന്യത്തെ അയക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ട്രംപ് ഇതിനോടകം ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


