ബെയ്റൂട്ടിലെ സ്ഫോടന അവശിഷ്ടങ്ങള്‍ക്കിടയില്‍ 'കുഞ്ഞ് ഹൃദയ സ്പന്ദനം'; തിരഞ്ഞെത്തി രക്ഷപ്രവര്‍ത്തകര്‍

By Web TeamFirst Published Sep 5, 2020, 10:09 AM IST
Highlights

ഇപ്പോഴിതാ രക്ഷപ്രവര്‍ത്തകര്‍ പുറത്തുവിടുന്ന വാര്‍ത്ത ഏറെ പ്രതീക്ഷയാണ് നല്‍കിയത്. തകർന്നു വീണ കെട്ടിടത്തിന്റെ അവശിഷ്ടക്കൂമ്പാരത്തിനടിയിൽ കുട്ടിയുടെതെന്നു കരുതുന്ന ശ്വാസോച്ഛാസവും ഹൃദയമിടിപ്പും  രക്ഷാപ്രവർത്തകരുടെ ഉപകരണം പിടിച്ചെടുത്തുവെന്നായിരുന്നു വാര്‍ത്ത. 

ബെയ്റൂട്ട്: ഓഗസ്റ്റ് നാലിന് നടന്ന ലെബനീസ് തലസ്ഥാനമായ ബെയ്റൂട്ടിലെ ഉഗ്ര സ്ഫോടനത്തില്‍ 190 പേര്‍ മരിച്ചെന്നാണ് കണക്ക്. ഇപ്പോഴും അവിടെ കെട്ടികിടക്കുന്ന ടണ്‍കണക്കിന് അവശിഷ്ടങ്ങള്‍ക്കിടയില്‍ രക്ഷപ്രവര്‍ത്തകര്‍ തിരച്ചിലിലാണ്. ഇപ്പോഴിതാ രക്ഷപ്രവര്‍ത്തകര്‍ പുറത്തുവിടുന്ന വാര്‍ത്ത ഏറെ പ്രതീക്ഷയാണ് നല്‍കിയത്. തകർന്നു വീണ കെട്ടിടത്തിന്റെ അവശിഷ്ടക്കൂമ്പാരത്തിനടിയിൽ കുട്ടിയുടെതെന്നു കരുതുന്ന ശ്വാസോച്ഛാസവും ഹൃദയമിടിപ്പും  രക്ഷാപ്രവർത്തകരുടെ ഉപകരണം പിടിച്ചെടുത്തുവെന്നായിരുന്നു വാര്‍ത്ത. 

പക്ഷെ ഏറ്റവും പുതിയ വിവര പ്രകാരം യന്ത്രം കണ്ടെത്തിയ ശബ്ദം പുറപ്പെട്ട സ്ഥലത്ത് കുഴിച്ചെത്തിയ രക്ഷപ്രവര്‍ത്തകര്‍ക്ക് ഒന്നും കണ്ടെത്താന്‍ സാധിച്ചില്ലെന്നാണ് വിവരം. അതേ സമയം സ്ഫോടനം നടന്ന ബെയ്റൂട്ടിലെ മാര്‍ മിഖേയില്‍ ഏരിയയില്‍ നിന്നുമാണ് പള്‍സ് സിഗ്നല്‍ രക്ഷപ്രവര്‍ത്തകര്‍ക്ക് ലഭിച്ചത്. ഇതിന് ശേഷം സമാനമായ സിഗ്നലുകള്‍ വീണ്ടും ലഭിച്ചെന്നാണ് രക്ഷപ്രവര്‍ത്തകരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാല്‍ പള്‍സ് സിഗ്നല്‍ ഉറവിടം എന്ന് കരുതുന്ന സ്ഥലത്ത് എത്തിയിട്ടും ഒരാളെയും കണ്ടെത്താന്‍ സാധിച്ചില്ലെന്നാണ് സംഘത്തിലെ ഒരു അംഗമായ ക്വാസിം ഖതാര്‍ സിഎന്‍എന്നിനോട് പറഞ്ഞത്.  എന്നാല്‍ ഇപ്പോള്‍ മറ്റൊരു ലോക്കേഷനില്‍ ഹൃദയമിടിപ്പിന്‍റെ സിഗ്നല്‍ ലഭിക്കുന്നുണ്ട് എന്നത് പ്രതീക്ഷ നല്‍കുന്നു എന്നാണ് രക്ഷപ്രവര്‍ത്തന സംഘത്തിലെ വളണ്ടിയറായ മന്‍സൂര്‍ അല്‍ അസ്മത്ത് പറയുന്നത്. 

2750 ടൺ അമോണിയം നൈട്രേറ്റിനു തീപിടിച്ചാണ് ലെബനൻ തലസ്ഥാനത്തെ തകർത്ത സ്ഫോടനമുണ്ടായത്. ചിലെയിൽ നിന്നുള്ള സംഘം കൊണ്ടുവന്ന നായയാണ് വ്യാഴാഴ്ച കെട്ടിടത്തിന്റെ അടിയിൽ മനുഷ്യ സാന്നിധ്യമുണ്ടെന്ന സൂചന നൽകിയത്. തുടർന്നു സെൻസർ കൊണ്ടുവന്നു. സെൻസറിന് അനക്കമോ സൂക്ഷ്മശബ്ദമോ പിടിച്ചെടുക്കാൻ കണ്ടുനിന്നവരോടു നിശ്ശബ്ദരാകാൻ പലതവണ നിർദേശിച്ചു.

തെരുവ് പരിപൂർണ നിശ്ശബ്ദമായി. ഒരു മിനിറ്റിൽ 18 ശ്വാസചക്രം ആണ് സെൻസർ പിടിച്ചെടുത്തത്. ഇതോടെ അവശിഷ്ടങ്ങൾ ഒന്നൊന്നായി നീക്കുകയാണ്. ത്രീഡി സ്കാനിങ് യന്ത്രങ്ങളും ഉപയോഗിക്കുന്നുണ്ട്. എന്നാൽ, ഇന്നലെ ശ്വാസചക്രം ഒൻപതായി കുറഞ്ഞു. സ്ഫോടനുമുണ്ടായി 2 ദിവസത്തിനു ശേഷം ഫ്രഞ്ച് രക്ഷാപ്രവർത്തകർ ഇതേ കെട്ടിടാവശിഷ്ടം പരിശോധിച്ചിരുന്നു. അന്നു പക്ഷേ, ജീവന്‍റെ സൂചനകളൊന്നും കിട്ടിയിരുന്നില്ല. 
 

click me!