ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം ന്യൂയോർക്ക് സിറ്റിയിൽ ഗംഭീരമായി ആഘോഷിച്ചു. 44-ാമത് ഇന്ത്യ ഡേ പരേഡിൽ ന്യൂയോർക്ക് ഗവർണർ കാത്തി ഹോചുൽ ഉൾപ്പെടെ പ്രമുഖർ പങ്കെടുത്തു. എംപയർ സ്റ്റേറ്റ് ബിൽഡിംഗ് അടക്കമുള്ള പ്രധാന കേന്ദ്രങ്ങൾ ഇന്ത്യൻ പതാകയുടെ നിറങ്ങളിൽ തിളങ്ങി.

ന്യൂയോർക്ക്: ഇന്ത്യയുടെ 80ാം സ്വാതന്ത്ര്യദിനം പ്രമാണിച്ച് ന്യൂയോർക്ക് സിറ്റിയിൽ 44ാമത് ഇന്ത്യ ഡേ പരേഡ് സംഘടിപ്പിച്ചു. ന്യൂയോർക്ക് ഗവർണർ കാത്തി ഹോചുൽ, മറ്റ് ജനപ്രതിനിധികൾ, ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിലെ പ്രമുഖർ എന്നിവരെല്ലാം ആഘോഷത്തിൽ പങ്കാളികളായി. തിങ്കളാഴ്ച ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ എക്‌സ് പ്ലാറ്റ്‌ഫോമിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. 'ന്യൂയോർക്ക് സിറ്റിയിലെ ചരിത്രപ്രസിദ്ധമായ ഇന്ത്യ ഡേ പരേഡിൽ ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു!' എന്നായിരുന്നു കുറിപ്പ്.

ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റർ ജെറമി കൂനി അടക്കമുള്ള പ്രമുഖർ പരേഡിൽ പങ്കെടുത്തു. വ്യാപാരം, സാങ്കേതികവിദ്യ, വികസനം എന്നിവയിൽ ഇന്ത്യയുടെ വളർച്ചയും രാജ്യത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും ടൂറിസവും ഉയര്‍ത്തിക്കാട്ടുന്നതായിരുന്നു ഇന്ത്യൻ കോൺസുലേറ്റിന്റെ ഫ്ലോട്ട്. പരേഡ് സംഘടിപ്പിച്ച ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസ് ന്യൂയോർക്ക്-ന്യൂജേഴ്‌സി-ന്യൂ ഇംഗ്ലണ്ടിന് കോൺസുലേറ്റ് നന്ദി അറിയിച്ചു. 1970-ൽ സ്ഥാപിതമായ ഈ സംഘടന, അമേരിക്കയിലെ ഏറ്റവും പഴക്കമുള്ളതും വലുതുമായ ഇന്ത്യൻ കൂട്ടായ്മകളിലൊന്നാണ്. 

പരേഡിന് പുറമെ, ന്യൂയോർക്കിലെ പ്രശസ്തമായ കെട്ടിടങ്ങൾ ഇന്ത്യൻ പതാകയുടെ നിറങ്ങളിൽ അലങ്കരിച്ചതും ശ്രദ്ധേയമായി. എംപയർ സ്റ്റേറ്റ് ബിൽഡിംഗ്, ഗ്രാൻഡ് സെൻട്രൽ ടെർമിനൽ, നയാഗ്ര വെള്ളച്ചാട്ടം, ബ്ലൂംബെർഗിന്റെ ന്യൂയോർക്ക് ആസ്ഥാനം എന്നിവയെല്ലാം ത്രിവർണമണിഞ്ഞു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സൗഹൃദത്തിന്റെ ഊഷ്മളമായ കാഴ്ചയായിരുന്നു ഇതെന്ന് കോൺസുലേറ്റ് അഭിപ്രായപ്പെട്ടു. ഇതിന് അവസരമൊരുക്കിയ ഗവർണർ കാത്തി ഹോചുലിന് കോൺസുലേറ്റ് പ്രത്യേക നന്ദി രേഖപ്പെടുത്തി. അതേസമയം, മസാച്യുസെറ്റ്സിലെ ന്യൂട്ടണിലും സമാനമായ ആഘോഷങ്ങൾ നടന്നു. ഡെപ്യൂട്ടി കോൺസൽ ജനറൽ ശ്രുതി പുരുഷോത്തം ചടങ്ങിൽ പങ്കെടുത്തു. ന്യൂട്ടൺ നഗരത്തിന് ഇന്ത്യൻ സമൂഹം നൽകിയ സംഭാവനകളെ മേയർ മാർക്ക് ലൊറേഡോ അഭിനന്ദിച്ചു.

കാനഡയിലെ ടൊറന്റോയിലും ഇന്ത്യൻ കോൺസുലേറ്റ് ജനറൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. മന്ത്രിമാർ, പാർലമെന്റ് അംഗങ്ങൾ, നയതന്ത്രജ്ഞർ എന്നിവർ പങ്കെടുത്തു. കഴിഞ്ഞ എട്ട് പതിറ്റാണ്ടുകളിലെ ഇന്ത്യയുടെ വളർച്ചയെയും ഇന്ത്യ-കാനഡ ബന്ധത്തെയും കുറിച്ച് കോൺസൽ ജനറൽ മഹാവീർ സിംഗ്‌വി സംസാരിച്ചു. ഹൈക്കമ്മീഷണർ ദിനേശ് കെ പട്നായിക്കും ചടങ്ങിൽ സന്നിഹിതനായിരുന്നു. ഇന്ത്യയുടെ പൈതൃകവും പാരമ്പര്യവും വിളിച്ചോതുന്ന കലാപരിപാടികളും അരങ്ങേറി.