
ബ്രസൽസ്: പലസ്തീനെ പരമാധികാര രാഷ്ട്രമായി അംഗീകാരം നൽകുമെന്ന് വ്യക്തമാക്കി ബെൽജിയം. യുഎൻ അസംബ്ലിയിൽ പലസ്തീന് അംഗീകാരം നൽകുമെന്നാണ് ബെൽജിയം വിദേശകാര്യ മന്ത്രി മാക്സിം പ്രെവോട്ട് വിശദമാക്കിയത്. ഇസ്രയേലിനെ സമ്മർദ്ദത്തിൽ ആക്കുന്നതാണ് നടപടി. നേരത്തെ ഓസ്ട്രേലിയ, ബ്രിട്ടൻ, കാനഡ, ഫ്രാൻസ് അടക്കമുള്ള രാജ്യങ്ങൾ സമാന നീക്കവുമായി എത്തിയിരുന്നു. ഗാസയിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ ഒന്നിന് പുറകേ ഒന്നായി പുറത്ത് വന്നതിന് പിന്നാലെയാണ് ബെൽജിയത്തിന്റെ നീക്കം. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഇസ്രയേൽ ഗാസയിൽ ചെയ്യുന്നതെന്ന് ആഗോള തലത്തിൽ വിമർശനം ഉയർന്നിരുന്നു. പലസ്തീനിൽ നടക്കുന്ന മാനുഷിക പ്രതിസന്ധി കണക്കിലെടുത്താണ് തീരുമാനമെന്നാണ് ബെൽജിയം പ്രതിരോധ മന്ത്രി സമൂഹമാധ്യമങ്ങളിൽ വിശദമാക്കുന്നത്. വംശഹത്യ, യുദ്ധകുറ്റങ്ങൾ, വംശീയ ഉന്മൂലനം അടക്കമുള്ള ആരോപണം വലിയ രീതിയിൽ ഉയർന്നതിന് പിന്നാലെ ഇസ്രയേൽ ആഗോളതലത്തിൽ ഒറ്റപ്പെട്ട അവസ്ഥയിലാണ് ഉള്ളത്.
സാധാരണക്കാരായ 63000 ആളുകളാണ് ഗാസയിലെ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 2 ദശലക്ഷം ആളുകൾക്ക് ഇസ്രയേൽ ആക്രമണത്തിൽ കിടപ്പാടം നഷ്ടമായി. ശേഷിക്കുന്ന പലസ്തീൻ ജനതയെ കടുത്ത ക്ഷാമത്തിലേക്കും പട്ടിണി മരണങ്ങളിലേക്കും എത്തിക്കുന്ന രീതിയിൽ നിരവധി തടസങ്ങളും മാനുഷിക സഹായങ്ങൾ എത്തിക്കുന്നതിന് ഇസ്രയേൽ സൃഷ്ടിച്ചിരുന്നു. ഗാസയിൽ മനുഷ്യൻ സൃഷ്ടിച്ച ക്ഷാമം ആണ് നടക്കുന്നതെന്നാണ് യുഎൻ ആരോപിച്ചത്.
ഹമാസ് പിടിയിലുള്ള ശേഷിക്കുന്ന ബന്ദികളെ വിട്ടയയ്ക്കുന്നതോടെ അംഗീകാരം നിലവിൽ വരുമെന്ന് മാക്സിം പ്രെവോട്ട് വിശദമാക്കുന്നത്. ഹമാസിന് നിലവിൽ പലസ്തീനിൽ ഒരു അവസരവുമില്ലെന്നും ബെൽജിയം വിദേശകാര്യമന്ത്രി വിശദമാക്കി. ഇതിന് പുറമേ ഇസ്രയേലിന് മേൽ ചെറിയ രീതിയിലുള്ള ഉപരോധം ഏർപ്പെടുത്തുമെന്നും മാക്സിം പ്രെവോട്ട് വിശദമാക്കി. ഇസ്രയേലിൽ നിന്നുള്ള ഇറക്കുമതിക്കായിരിക്കും ചെറിയ രീതിയിലെ ഉപരോധം ആരംഭ ഘട്ടത്തിലുണ്ടാവുക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam