
ബീജിംഗ്: ഇറാനിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന പശ്ചാത്തലത്തിൽ, ലോക സമാധാനത്തിന്‍റെയും സ്ഥിരതയുടെയും സംരക്ഷകരായി തങ്ങളെത്തന്നെ അടയാളപ്പെടുത്തി ചൈന രംഗത്ത്. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗും തമ്മിൽ നടക്കാനിരിക്കുന്ന നിർണ്ണായക ഉച്ചകോടിക്ക് മുന്നോടിയായി വിദേശകാര്യ മന്ത്രി വാങ് യിയാണ് ചൈനയുടെ നിലപാട് വ്യക്തമാക്കിയത്. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതായിരുന്നു ഈ യുദ്ധമെന്നും ഇതിന്‍റെ ഗുണഭോക്താക്കളായി ആരുമില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആഞ്ഞടിച്ചു.
ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സമാധാന ശക്തി ചൈനയാണെന്ന് അവകാശപ്പെട്ട വാങ് യി, യുദ്ധം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുന്നത് തടയാൻ അടിയന്തര വെടിനിർത്തൽ അനിവാര്യമാണെന്നും കൂട്ടിച്ചേർത്തു. എത്രയും വേഗം എല്ലാ കക്ഷികളും ചർച്ചാ മേശയിലേക്ക് മടങ്ങിവരണമെന്നും തുല്യനീതിയിലധിഷ്ഠിതമായ സംവാദത്തിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ മാസം അവസാനം ബീജിംഗിൽ വെച്ച് നടക്കുന്ന ലോകത്തെ രണ്ട് വമ്പൻ സാമ്പത്തിക ശക്തികളുടെ കൂടിക്കാഴ്ചയെ അതീവ പ്രാധാന്യത്തോടെയാണ് ലോകം വീക്ഷിക്കുന്നത്.
ഇറാനുമായി കാലങ്ങളായി അടുത്ത ബന്ധം പുലർത്തുന്ന ബീജിംഗ്, മിഡിൽ ഈസ്റ്റിലെ സംഘർഷം ആഗോള എണ്ണവില വർദ്ധിപ്പിക്കുന്നതിലും ലോക സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നതിലും വലിയ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനിൽ ആക്രമണം ആരംഭിച്ച് ഒരാഴ്ച പിന്നിട്ടിട്ടും യുദ്ധം ശമിക്കുന്ന ലക്ഷണങ്ങളില്ല. 'നിരുപാധികമായ കീഴടങ്ങൽ' അല്ലാതെ മറ്റൊരു ഒത്തുതീർപ്പിനും തയ്യാറല്ലെന്ന ട്രംപിന്‍റെ പ്രഖ്യാപനം സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കിയിരിക്കുകയാണ്.
അതേസമയം, അമേരിക്കയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിൽ ചൈനയ്ക്ക് തുറന്ന സമീപനമാണുള്ളതെന്ന് വാങ് യി വ്യക്തമാക്കി. വരാനിരിക്കുന്ന ഉച്ചകോടിക്ക് അനുയോജ്യമായ അന്തരീക്ഷം ഒരുക്കുന്നതിനും നിലവിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കുന്നതിനും ഇരു രാജ്യങ്ങളും ഒരുപോലെ പരിശ്രമിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ചൈന സമാധാനത്തിനായി സന്നദ്ധമാണെന്നും എന്നാൽ അമേരിക്കയുടെ ഭാഗത്തുനിന്നും ഇതേ ദിശയിലുള്ള നീക്കങ്ങൾ ഉണ്ടാകണമെന്നുമാണ് ബീജിംഗിന്‍റെ പക്ഷം. യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ ആഗോളതലത്തിൽ രൂപപ്പെടുന്ന പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും വരാനിരിക്കുന്ന ട്രംപ് - ഷി ജിൻപിങ് കൂടിക്കാഴ്ചയുടെ ഭാവി നിശ്ചയിക്കപ്പെടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam