
മൊണ്ടാന : അമേരിക്കയിലെ മൊണ്ടാന(Montana) പട്ടണത്തിലെ വൈറ്റ്‌ഫിഷ് എന്ന പ്രദേശം അവിടത്തെ ആസ്പെൻ മരങ്ങൾ അതിരിട്ട റോക്കി മലനിരകൾക്ക് പ്രസിദ്ധമാണ്. മൈക്കൽ ഗോഗ്വൻ (Michael Goguen) എന്ന സിലിക്കൺ വാലി ശതകോടീശ്വരൻ അവിടം തന്റെ താവളമാക്കി മാറ്റുന്നത് ഏതാനും വർഷങ്ങൾക്ക് മുമ്പാണ്. കഴിഞ്ഞ കുറെ കാലം കൊണ്ട് പ്രദേശത്തെ ലോക്കൽ പോലീസിനെപ്പോലും നിയന്ത്രിക്കുന്ന വിധത്തിൽ അദ്ദേഹത്തിന്റെ സ്വാധീന ശക്തി വളർന്നുകഴിഞ്ഞിരുന്നു.
അമ്പത്തേഴുകാരനായ ഗോഗ്വൻ തന്റെ കമ്പനികളിൽ പ്രദേശവാസികളായ നൂറുകണക്കിന് പേർക്ക് ജോലി നൽകുന്നുണ്ട്. എന്നാൽ ആ സംരംഭകനെതിരെ ഈയടുത്ത് ഉയർന്നു വന്നിരിക്കുന്ന പ്രധാന ആരോപണം, പട്ടണത്തിന്റെ ഹൃദയഭാഗത്തുതന്നെയുള്ള തന്റെ ഡസൻ കണക്കിന് ഹർമ്യങ്ങളിൽ ഗോഗ്വൻ നിരവധി യുവതികളെ തന്റെ ലൈംഗികാവശ്യങ്ങൾ നിറവേറ്റാൻ വേണ്ടി മാത്രമായി പാർപ്പിച്ചിട്ടുണ്ട് എന്നാണ്. മൊണ്ടാന ഡിസ്ട്രിക്ട് കോടതിയിൽ ഫയൽ ചെയ്യപ്പെട്ട അന്യായം, തനിക്കെതിരു നിൽക്കുന്നവരെ ഇല്ലാതാക്കാൻ ഗോഗ്വൻ തന്റെ കിങ്കരന്മാർക്ക് നിർദേശം നൽകി എന്നതടക്കമുള്ള ഗുരുതരമായ നിരവധി ആക്ഷേപങ്ങൾ നിറഞ്ഞതാണ്.
ബന്ധപ്പെടുന്ന സ്ത്രീകളുടെ എണ്ണം പരിധി വിട്ടതോടെ ഗോഗ്വൻ തന്റെ ലൈംഗിക ബന്ധങ്ങൾക്ക് കൃത്യമായ കണക്കു സൂക്ഷിക്കാൻ വേണ്ടി മൈക്രോസോഫ്റ്റ് എക്സലിൽ ഒരു സ്പ്രെഡ്ഷീറ്റ് ഉണ്ടാക്കിയിട്ടുണ്ട് എന്നും അതിൽ അയ്യായിരത്തോളം സ്ത്രീകളുമായുള്ള ബാന്ധവങ്ങളുടെ വിശദാംശങ്ങൾ ഉണ്ട് എന്നും പരാതിയിൽ പറയുന്നു. ഗോഗ്വൻന്റെ ഉടമസ്ഥതയിലുള്ള ഒരു ലോക്കൽ ബാറിന്റെ ബേസ്മെന്റിൽ, 'ബൂം ബൂം റൂം' എന്ന പേരിൽ രതിയിൽ ഏർപ്പെടാനുള്ള സൗകര്യങ്ങൾ ചെയ്തിട്ടുണ്ട് എന്നും ആക്ഷേപമുണ്ട് എന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
800 മില്യൺ ഡോളർ ആണ് പരാതിക്കാർ നഷ്ടപരിഹാരമായി ഗോഗ്വനിൽ നിന്ന് ആവശ്യപ്പെട്ടിട്ടുളളത്. Amyntor Group LLC എന്ന ഇദ്ദേഹം സ്ഥാപിച്ച കമ്പനിയുടെ മുൻ ജീവനക്കാർ അടക്കമുള്ള ഒരു കൂട്ടം ആളുകളാണ് പരാതിക്കാർ. 2016 -ൽ ഗോഗ്വന്റെ ദീർഘകാല ലൈംഗിക പങ്കാളിയായ കനേഡിയൻ നർത്തകി ആംബർ ബാപ്ടിസ്റ്റേ ഇൻസ്റ്റഗ്രാം വഴി തനിക്ക് ഏൽക്കേണ്ടി വന്ന പീഡനങ്ങളെപ്പറ്റി പരാതി പറഞ്ഞതോടെയാണ് വിവരങ്ങൾ ആദ്യമായി പുറത്തുവരുന്നത്. മണിക്കൂറുകൾ തന്നെ ഗോഗ്വൻ പീഡിപ്പിച്ചിരുന്നതായി പരാതിപ്പെട്ട ആംബർ പ്രാകൃതമായ മുറകളിൽ താൻ ലൈംഗിക ചൂഷണങ്ങൾക്ക് വിധേയമാക്കപ്പെട്ടതായും ആക്ഷേപം ഉന്നയിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam