
കറാച്ചി:പത്ത് വർഷത്തിനിടെ പാകിസ്ഥാനിൽ ഉണ്ടായ ഏറ്റവും ഭീകരാക്രമണത്തിൽ പങ്കെടുത്ത വനിതാ ചാവേറുകളുടെ ചിത്രം പുറത്ത് വിട്ട് ബലൂച് ലിബറേഷൻ ആർമി. ശനിയാഴ്ച ബലൂചിസ്ഥാനിൽ പലയിടങ്ങളിലായി ഉണ്ടായ ഭീകരാക്രമണങ്ങളിൽ 120ഓളം പേരാണ് കൊല്ലപ്പെട്ടത്. ഭീകരാക്രമണത്തിൽ വനിതാ ചാവേറുകൾ പങ്കെടുത്തതായി ബിഎൽഎ നേരത്തെ വിശദമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വനിതാ ചാവേറുകളുടെ ചിത്രം പുറത്ത് വിട്ടത്. ഇതിൽ 24കാരിയായ ചാവേറിനെ തിരിച്ചറിയാൻ സാധിച്ചിരുന്നു. ആസിഫ മെംഗൽ എന്ന യുവതിയെയാണ് തിരിച്ചറിഞ്ഞത്. 140ഓളം ഭീകരവാദികൾക്കെതിരായി 40 മണിക്കൂർ നീണ്ട പോരാട്ടമാണ് പാക് സുരക്ഷാ സേന നടത്തിയതെന്നാണ് ബലൂചിസ്ഥാൻ മുഖ്യമന്ത്രി സർഫറാസ് ബഗ്തി ഞായറാഴ്ച വിശദമാക്കിയത്.
ബലോചിസ്ഥാൻ സ്വദേശിയാണ് നിരോധിത സംഘടനയായ ആസിഫ മെംഗൽ എന്നാണ് പുറത്ത് വരുന്നത്. 2002 ഒക്ടോബർ 2നാണ് ആസിഫ ജനിച്ചത്. ബിഎൽഎയുടെ മജീദ് ബ്രിഗേഡിന്റെ ഭാഗമായിരുന്നു. പതിറ്റാണ്ടുകൾക്കിടയിൽ പാകിസ്ഥാനിൽ നടന്ന ഏറ്റവും മാരകമായ ചാവേർ ആക്രമണമാണ് ശനിയാഴ്ച നടന്നത്. സാധാരണക്കാരെ തെരഞ്ഞ് പിടിച്ച് ബലൂച് നുഴഞ്ഞുകയറ്റക്കാർ എന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഉന്നത സുരക്ഷയുള്ള ജയിൽ, പൊലീസ് സ്റ്റേഷൻ, പാരാമിലിട്ടറി സുരക്ഷാ സംവിധാനങ്ങളും ആക്രമണങ്ങളിൽ തകർന്നു. 15 സുരക്ഷാ ഉദ്യോഗസ്ഥരും 92 അക്രമികളും ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ആക്രമണത്തിനിടെ ചില ബാങ്കുകൾ കൊള്ളയടിക്കപ്പെട്ടു. നിരവധി വാഹനങ്ങളാണ് അക്രമികൾ അഗ്നിക്കിരയാക്കിയത്. ബലൂചിസ്ഥാൻ പ്രവിശ്യയിലെ വിവിധയിടങ്ങളിലായി ഒരേ സമയത്താണ് ആക്രമണം നടന്നത്. ആക്രമണത്തിന് പിന്നാലെ മേഖലയിലേക്കുള്ള പാകിസ്ഥാൻ റെയിൽ വേ സർവ്വീസ് നിർത്തിവച്ചിരിക്കുകയാണ്.
ബിഎൽഎ റെയിൽവേ ട്രാക്കുകൾ തകർക്കുകയും ജയിൽ ആക്രമിച്ച് തടവുകാരെ മോചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ക്വറ്റ, മസ്തൂംഗ്, നുഷ്കി, ഗദ്ദർ, പസ്നി അടക്കമുള്ള ഇടങ്ങളിൽ ആക്രമണം നടന്നു. ഗദ്ദറിലും പസ്നിയിലും ഭീകരവാദികൾ ബസുകൾ തടഞ്ഞുനിർത്തി സാധാരണക്കാരെ തട്ടിക്കൊണ്ട് പോകാനുള്ള ശ്രമങ്ങളും നടന്നു. നുഷ്കിയിലെ പാരാമിലിട്ടറി ആസ്ഥാനം ആക്രമിക്കാൻ ശ്രമിച്ച ഭീകരരെ സൈന്യം തടഞ്ഞു. മസ്തൂംഗിൽ അതീവ സുരക്ഷയുള്ള ജയിൽ ആക്രമിച്ച് 30-ലധികം തടവുകാരെ ഭീകരർ മോചിപ്പിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam