
കറാച്ചി: യു എ ഇയില്‍നിന്ന് പാകിസ്താനിലേക്ക് വരികയായിരുന്ന ബോയിംഗ് 737 ചരക്ക് വിമാനം കറാച്ചി കടല്‍ത്തീരത്ത് കാണാതായി. കറാച്ചിക്ക് സമീപം വെച്ചാണ് വിമാനവുമായുള്ള ബന്ധം എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ക്ക് നഷ്ടമായത്. വിമാനത്തിനായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പാകിസ്താന്‍ വ്യോമയാന അധികൃതര്‍ അറിയിച്ചു.
ചൊവ്വാഴ്ച പ്രാദേശിക സമയം രാത്രി 09:21-നാണ് വിമാനം റഡാറുകളില്‍ നിന്ന് അപ്രത്യക്ഷമായത്. ഷാര്‍ജയില്‍ നിന്ന് കറാച്ചിയിലേക്ക് വരികയായിരുന്ന വിമാനം കറാച്ചി എയര്‍പോര്‍ട്ടില്‍ ഇറങ്ങാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് അപകടം സംഭവിച്ചത്. ബന്ധം നഷ്ടപ്പെടുന്നതിന് തൊട്ടുമുമ്പ് വിമാനത്തിന്റെ നാവിഗേഷന്‍ സിസ്റ്റത്തിന് തകരാര്‍ സംഭവിച്ചതായി പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളിനെ അറിയിച്ചിരുന്നു.
വിമാനത്തിന്റെ ഉയരത്തില്‍ പെട്ടെന്ന് വ്യതിയാനങ്ങള്‍ സംഭവിക്കുകയും തുടര്‍ന്ന് കുത്തനെ താഴേക്ക് പതിക്കുകയുമായിരുന്നുവെന്നാണ് വിമാനങ്ങളുടെ സഞ്ചാരം തത്സമയം നിരീക്ഷിക്കുന്ന ഫ്‌ലൈറ്റ്റഡാര്‍ 24 വ്യക്തമാക്കുന്നത്. കറാച്ചി ആസ്ഥാനമായി 2018 മുതല്‍ പ്രവര്‍ത്തിക്കുന്ന കെ2 എയര്‍വേയ്സ് എന്ന സ്വകാര്യ ചരക്ക് വിമാന കമ്പനിയുടേതാണ് വിമാനം.
കാണാതായ വിമാനം കണ്ടെത്താന്‍ പാകിസ്താന്‍ നാവികസേന, വ്യോമസേന എന്നിവയുള്‍പ്പെടെയുള്ള വിവിധ സുരക്ഷാ ഏജന്‍സികള്‍ ശ്രമം നടത്തുന്നുണ്ട്. കടലില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കായി ഹെലികോപ്റ്ററുകളും കപ്പലുകളും ഉപയോഗിച്ചാണ് തിരച്ചില്‍ നടത്തുന്നത്.
കറാച്ചിയില്‍ ഇതിന് മുന്‍പ് ഉണ്ടായ വലിയ വ്യോമയാന ദുരന്തം 2020-ലായിരുന്നു. അന്ന് പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ യാത്രാവിമാനം കറാച്ചി എയര്‍പോര്‍ട്ടിന് സമീപം ജനവാസ മേഖലയില്‍ തകര്‍ന്നു വീണ് വിമാനത്തിലുണ്ടായിരുന്ന 99 പേരില്‍ 97 പേരും മരണപ്പെട്ടിരുന്നു. നിലവിലെ സാഹചര്യത്തില്‍ വിമാനം കടലില്‍ പതിച്ചിരിക്കാമെന്നാണ് കരുതുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam