
അങ്കാറ: സ്പെയിനുമായുള്ള എല്ലാവിധ വ്യാപാര ബന്ധങ്ങളും അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടു. നാറ്റോയിൽ സ്പെയിൻ വളരെ മോശമായ പങ്കാളിയാണെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ട്രംപ് ഈ കടുത്ത നടപടി പ്രഖ്യാപിച്ചത്. തുർക്കിയിലെ അങ്കാറയിൽ നടക്കുന്ന നാറ്റോ ഉച്ചകോടിക്കിടെയാണ് യുഎസ് പ്രസിഡന്‍റ് ഇക്കാര്യം വ്യക്തമാക്കിയത്. ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റിനോട് സ്പെയിനുമായുള്ള എല്ലാ വ്യാപാരങ്ങളും ഉടൻ നിർത്തിവെക്കാൻ ട്രംപ് നിർദ്ദേശിച്ചു. ഇനി സ്പെയിനുമായി ഒരു ബിസിനസ് ബന്ധവും വേണ്ടെന്ന് ട്രംപ് വ്യക്തമാക്കിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നാറ്റോയുടെ പ്രതിരോധ ചെലവ് ലക്ഷ്യമായ ജി.ഡി.പിയുടെ 5 ശതമാനം എന്ന നിലവാരത്തിലേക്ക് ഉയർത്താൻ സ്പെയിൻ തയ്യാറാകുന്നില്ലെന്നും, സഖ്യത്തിന്റെ പ്രവർത്തനങ്ങളിൽ സ്പെയിൻ കാര്യമായി സഹകരിക്കുന്നില്ലെന്നുമാണ് ട്രംപിന്റെ വിമർശനം. ഇറാനുമായുള്ള യുദ്ധസമയത്ത് അമേരിക്കയ്ക്ക് സ്പെയിനിലെ വ്യോമപാതയോ സൈനിക താവളങ്ങളോ ഉപയോഗിക്കാൻ സ്പാനിഷ് സർക്കാർ അനുമതി നൽകിയിരുന്നില്ല. ഇതും ട്രംപിനെ പ്രകോപിപ്പിച്ചിട്ടുണ്ട്. "സ്പെയിൻ ഒന്നും സമ്മതിക്കുന്നില്ല, അവരെ ഇനിയും ചുമക്കേണ്ടതില്ല" എന്ന് നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെയോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. സ്പെയിൻ ഒരു 'മോശം പങ്കാളി' ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്പെയിനിലെ റോറ്റ നാവിക താവളവും മോറോൺ വ്യോമതാവളവും അമേരിക്കയ്ക്ക് തന്ത്രപ്രധാനമായ കേന്ദ്രങ്ങളാണ്. ട്രംപിന്റെ ഈ പുതിയ തീരുമാനം അമേരിക്കയും സ്പെയിനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വലിയ വിള്ളലുകൾ സൃഷ്ടിച്ചിരിക്കുകയാണ്. . യൂറോപ്യൻ നേതാക്കൾ ഐക്യവും യുക്രെയ്നിനുള്ള പിന്തുണയും പ്രഖ്യാപിക്കുമെന്നു പ്രതീക്ഷിച്ച ഉച്ചകോടിയിൽ യൂറോപ്യൻ യൂണിയൻ അംഗമായ സ്പെയിനുമായുള്ള വ്യാപാര ബന്ധം പൂർണ്ണമായി വിച്ഛേദിക്കുന്നത് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam