
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രിയായും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവായും ബോറിസ് ജോൺസണെ തെരഞ്ഞെടുത്തു.ജോണ്‍സണ്‍ നാളെ സ്ഥാനമേൽക്കും. വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ടിനെയാണ് ജോണ്‍സണ്‍ തോൽപ്പിച്ചത്. 45,497 (66 ശതമാനം) വോട്ടുകൾക്കാണ് ബോറിസ് ജോണ്‍സന്‍റെ ജയം. വോട്ടെടുപ്പിൽ 1,60,000 കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾ പങ്കെടുത്തു. കരാറുകളില്ലാതെ ബ്രക്സിറ്റ് നടപ്പാക്കുമെന്നും ബ്രക്സിറ്റ് അനുകൂലികളെ ഒരുമിപ്പിക്കുമെന്നും ജോണ്‍സണ്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
തീവ്ര ബ്രക്സിറ്റ് അനുകൂലികളെ ഉള്‍പ്പെടുത്തി മന്ത്രിസഭ പുന:സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടിയുടെ നേതാവായി ജോണ്‍സണ്‍ തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ വിദ്യാഭ്യാസ മന്ത്രി അന്നെ മില്‍ട്ടന്‍ രാജിവച്ചു. അധികാരമാറ്റത്തോടെ കൂടുതല്‍ മന്ത്രിമാര്‍ രാജിവയ്ക്കുമെന്നാണ് വിലയിരുത്തല്‍.
അഭിപ്രായ വോട്ടെടുപ്പ് ഫലങ്ങളിലെ ആധിപത്യം ജോണ്‍സണ്‍ നിലനിര്‍ത്തി. 1.6 ലക്ഷം വരുന്ന പ്രവര്‍ത്തകരുടെ പോസ്റ്റല്‍ വോട്ടുകളാണ് പുതിയ നേതാവിനെ തെരഞ്ഞെടുത്തത്. ബ്രെക്സിറ്റ് യാഥാര്‍ത്ഥ്യമാക്കുക എന്നതായിരിക്കും ജോണ്‍സണ് മുന്നിലുള്ള പ്രധാന വെല്ലുവിളി. സമാന വിഷയത്തില്‍ പലപ്പോഴും പരാജയപ്പെട്ട് രാജിവയ്ക്കുന്ന തെരേസ മേയ്ക്ക് ശേഷം വരുന്ന ബോറിസ് ജോണ്‍സന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് കാതോര്‍ക്കുകയാണ് ബ്രിട്ടന്‍.
എന്നാല്‍ പാര്‍ലമെന്‍റില്‍ ചെറിയ ഭൂരിപക്ഷം മാത്രമുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളില്‍ ആഭ്യന്ത്രര അഭിപ്രായ വ്യത്യാസങ്ങള്‍ രൂക്ഷമാണ്. ജോണ്‍സണ്‍ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുംമുമ്പ് രാജിവയ്ക്കുമെന്ന് പ്രഖ്യാപിച്ച ധനകാര്യ മന്ത്രി ഫിലിപ്പ് ഹാമന്‍ഡ് ജോണ്‍സന് കടുത്ത വെല്ലുവിളിയുയര്‍ത്തും. കരാറില്ലാതെ ബ്രക്സിറ്റ് നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ സ്വന്തം പാര്‍ട്ടിയുടെ സര്‍ക്കാറിനെ വീഴ്ത്താന്‍ മടിക്കില്ലെന്നാണ് ഹാമന്‍ഡ് വ്യക്തമാക്കിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam