- Home
- News
- International News
- കുര്‍ദുകളെ ആയുധമണിയിച്ച് ഇറാന്‍ ഭരണം മറിച്ചിടാന്‍ ട്രംപ്; പുതിയ ആക്രമണ പദ്ധതി വരുന്നു!
കുര്‍ദുകളെ ആയുധമണിയിച്ച് ഇറാന്‍ ഭരണം മറിച്ചിടാന്‍ ട്രംപ്; പുതിയ ആക്രമണ പദ്ധതി വരുന്നു!
ഇറാന്‍ ഭരണം അട്ടിമറിക്കുക. യുഎസിന്റെയും ഇസ്രായേലിന്റെയും ആത്യന്തിക ലക്ഷ്യമാണത്. എന്നാല്‍, യുദ്ധം കൊടുമ്പിരികൊള്ളുമ്പോഴും ആ ആഗ്രഹം നടക്കുന്ന ലക്ഷണമില്ല. ഈ സാഹചര്യത്തില്‍ പുതിയ ഒരു പ്ലാനുമായി വരികയാണ് അമേരിക്ക.

ഇറാഖിലേക്ക് രക്ഷപ്പെട്ട ഇറാനിയന്‍ കുര്‍ദ് വിമതര്‍ക്ക് ആയുധം നല്‍കി ഇറാനിലേക്ക് കൊണ്ടുവരിക, അങ്ങനെ ഭരണം അട്ടിമറിക്കുക. അതാണ് ട്രംപിന്റെ പുതിയ പദ്ധതി. സിഎന്‍എന്‍, ആക്‌സിയോസ്, ന്യൂയോര്‍ക്ക് ടൈംസ് തുടങ്ങിയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഒമ്പത് കോടി ജനസംഖ്യയുള്ള ഇറാനില്‍ 60 മുതല്‍ 90 ലക്ഷം വരെ കുര്‍ദുകള്‍ ഉണ്ട്. മറ്റുപലയിടങ്ങളിലെയും പോലെ ഇറാനിലും കുര്‍ദുകള്‍ രണ്ടാംതരം പൗരന്‍മാരാണ്. അതിനെതിരായ പ്രതിഷേധങ്ങളെ ഇറാന്‍ തല്ലിക്കെടുത്താറാണ് പതിവ്. അങ്ങനെ ഇറാഖിലേക്ക് കടന്ന കുര്‍ദ് സായുധ വിഭാഗങ്ങളെയാണ് അമേരിക്ക ഇപ്പോള്‍ ലക്ഷ്യം വെക്കുന്നത്.
യുദ്ധത്തിന് ഏറെ മുമ്പേ ഇതിനുള്ള രഹസ്യപദ്ധതി ആരംഭിച്ചിരുന്നു. കുറേക്കാലമായി ഇവര്‍ക്ക് സി.ഐ എ ആയുധം നല്‍കുന്നുണ്ട്. അതിര്‍ത്തിയില്‍ നടക്കുന്ന ആക്രമണങ്ങള്‍ക്ക് പിറകില്‍ ഈ സംഘങ്ങളാണെന്ന് ഇറാന്‍ പലവട്ടം ആരോപിച്ചിട്ടുമുണ്ട്. ഈ സംഘങ്ങളെ കൂടുതല്‍ ആയുധങ്ങളും രഹസ്യാന്വേഷണ വിവരങ്ങളും നല്‍കി ഇറാനിലേക്ക് യുദ്ധത്തിന് അയക്കാനാണ് പദ്ധതി. ഇറാനില്‍ പുതിയ യുദ്ധമുഖം തുറക്കാന്‍ ഇത് സഹായിക്കുമെന്നാണ് യുഎസ് കണക്കുകൂട്ടല്‍.
പല കാരണങ്ങളാണ് ഈ നീക്കത്തിനു പിന്നില്‍. ഇറാന്‍ പ്രക്ഷോഭങ്ങള്‍ ഭരണമാറ്റമുണ്ടാക്കും എന്നായിരുന്നു യുഎസ് പ്രതീക്ഷ. ഭരണകൂടത്തെ മറിച്ചിടുന്നതിന് തെരുവിലിറങ്ങാന്‍ ട്രംപും നെതന്യാഹുവും പല തവണ ആഹ്വാനംചെയ്യുകയും ചെയ്തു. എന്നാല്‍, ഒരാള്‍പോലും പ്രക്ഷോഭത്തിന് ഇറങ്ങിയില്ല. തലയില്‍ മിസൈല്‍ വീഴുന്ന സാഹചര്യത്തില്‍ ആര് എന്ത് ധൈര്യത്തില്‍ പ്രക്ഷോഭത്തിനിറങ്ങും?
അപ്പോള്‍, പ്രക്ഷോഭം നടക്കില്ല, അടുത്ത വഴി കരയുദ്ധമാണ്. എന്നാല്‍, വ്യോമാക്രമണം പോലെ എളുപ്പമല്ല അത്. ഇറാന് അതിശക്തമായ കരസൈന്യമുണ്ട്. ഇറാഖിലും അഫ്ഗാനിലും നേരിട്ടതിനേക്കാള്‍ വലിയ തിരിച്ചടി കിട്ടും. യുഎസ് സൈനികര്‍ വലിയ തോതില്‍ കൊല്ലപ്പെടും. അങ്ങനെ വന്നാല്‍, ട്രംപ് പെടും. യുഎസില്‍ യുദ്ധത്തിനെതിരെ മുറവിളി ഉയരും. അതിനാല്‍, ആ ഓപ്ഷന്‍ പറ്റില്ല. അങ്ങനെയാണ് പ്ലാന്‍ ബി ആലോചിക്കുന്നത്. അങ്ങനെ വന്നാല്‍ എളുപ്പമാണ്. കൊല്ലപ്പെടുന്നത് കുര്‍ദുകള്‍. തമ്മില്‍ തല്ലുന്നത് ഇറാന്‍കാര്‍. കാര്യം കാണാന്‍ അമേരിക്കയും. കുര്‍ദുകള്‍ കൊല്ലപ്പെട്ടാല്‍ യുദ്ധത്തിന് പുതിയൊരു ന്യായം കൂടി കിട്ടും. അതാണ് ട്രംപിന്റെ പ്ലാന്‍.
എന്നാല്‍, ഈ പദ്ധതി പൂര്‍ണ്ണമായി വിജയിക്കുമോ എന്ന സംശയവും ഉയരുന്നുണ്ട്. അതിനുകാരണം അമേരിക്കയുടെ കൈയിലിരിപ്പാണ്. കുര്‍ദ് സേനകളുമായി പ്രവര്‍ത്തിച്ച ദീര്‍ഘകാല ചരിത്രം യുഎസിനുണ്ട്. എന്നാല്‍ ആവശ്യം കഴിയുമ്പോള്‍ കുര്‍ദുകളെ കൈവിടാറാണ് പതിവ്. 1991-ലെ ഗള്‍ഫ് യുദ്ധത്തിന് ശേഷം, ഇറാഖിലെ കുര്‍ദുകളെക്കൊണ്ട് യുഎസ് ഒരു കലാപമുണ്ടാക്കി. കലാപം വിജയമായിരുന്നു, പക്ഷേ, ഇറാഖ് സൈന്യം കുര്‍ദിഷ് സേനയെ കൂട്ടക്കൊല ചെയ്തു. അമേരിക്ക ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടില്‍ അതു കണ്ടുനിന്നു.
സിറിയയില്‍ ഇതിനപ്പുറമായിരുന്നു കാര്യങ്ങള്‍. ഐസിസിന് എതിരായ യുഎസ് പോരാട്ടത്തെ വിജയിപ്പിച്ചത് കുര്‍ദ് സൈന്യമാണ്. പക്ഷേ, കാര്യം കഴിഞ്ഞപ്പോള്‍ അമേരിക്ക കൈവിട്ടു. യുഎസ് പിന്തുണയുള്ള സിറിയന്‍ സര്‍ക്കാര്‍ ഇപ്പോള്‍ കുര്‍ദ് സൈനികരെ കശാപ്പ് ചെയ്യുകയാണ്. യുഎസ് കൈവിട്ട തക്കം നോക്കി ഐസിസും കുര്‍ദുകളെ കൊന്നൊടുക്കുന്നു. ടര്‍ക്കി നടത്തുന്ന കുര്‍ദ് വേട്ടയും കണ്ടില്ലെന്ന് നടിക്കുകയാണ് ട്രംപ്. ഈ സാഹചര്യത്തില്‍ അമേരിക്കയെ വിശ്വസിക്കാനാവില്ല എന്ന ചിന്ത കുര്‍ദ് സൈനിക വിഭാഗങ്ങള്‍ക്കുണ്ട്.
അമേരിക്കയും ഇസ്രായേലും നടത്തുന്ന ആ്രകമണത്തില്‍ ഏറ്റവും നാശമുണ്ടായത് കിഴക്കന്‍ ഇറാനിലാണ്. അതാണ് ഇറാനിലെ പ്രധാന കുര്‍ദ് മേഖല. അതായത് യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരില്‍ ഏറെയും കുര്‍ദുകളാണ്. സ്വതവേ അവികസിതമായ ഈ പ്രദേശത്ത് അവശേഷിച്ചതുകൂടി തച്ചുതകര്‍ക്കുകയാണ് മിസൈലുകള്‍. ഒരു ഭാഗത്ത് കുര്‍ദുകളെ കൊന്നൊടുക്കുക, മറുഭാഗത്ത് അവരെ ഉപയോഗിച്ച് അട്ടിമറി നടത്തുക എന്ന യുഎസ് നീക്കത്തിന് ഇതും തിരിച്ചടിയാണ്.
അമേരിക്കയും ഇസ്രായേലും നടത്തുന്ന ആ്രകമണത്തില്‍ ഏറ്റവും നാശമുണ്ടായത് കിഴക്കന്‍ ഇറാനിലാണ്. അതാണ് ഇറാനിലെ പ്രധാന കുര്‍ദ് മേഖല. അതായത് യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരില്‍ ഏറെയും കുര്‍ദുകളാണ്. സ്വതവേ അവികസിതമായ ഈ പ്രദേശത്ത് അവശേഷിച്ചതുകൂടി തച്ചുതകര്‍ക്കുകയാണ് മിസൈലുകള്‍. ഒരു ഭാഗത്ത് കുര്‍ദുകളെ കൊന്നൊടുക്കുക, മറുഭാഗത്ത് അവരെ ഉപയോഗിച്ച് അട്ടിമറി നടത്തുക എന്ന യുഎസ് നീക്കത്തിന് ഇതും തിരിച്ചടിയാണ്.
എന്നിട്ടും ട്രംപ് പദ്ധതിയുമായി മുന്നോട്ടുപോവുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. കുര്‍ദ് പോരാളികളെ അതിര്‍ത്തി കടക്കാന്‍ അനുവദിക്കണമെന്ന് ഇറാഖി കുര്‍ദിഷ് നേതാക്കളോട് ട്രംപ് ആവശ്യപ്പെട്ടതായി രണ്ട് ഇറാനിയന്‍ കുര്‍ദിഷ് നേതാക്കളും രണ്ട് ഇറാഖി സുരക്ഷാ ഉദ്യോഗസ്ഥരും കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. കുര്‍ദിസ്ഥാന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇറാന്‍ നേതാവ് മുസ്തഫ ഹിജ്‌രിയുമായി ട്രംപ് പ്രത്യേകമായി സംസാരിക്കുകയും ചെയ്തു.
അതേസമയം, കുര്‍ദിഷ് പ്ലാനിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല എന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് കഴിഞ്ഞദിവസം പറഞ്ഞത്. കുര്‍ദ് പ്ലാനിന് ട്രംപ് അനുമതി നല്‍കിയെന്ന വാര്‍ത്ത തെറ്റാണെന്ന് അവര്‍ പറഞ്ഞു. എന്നാല്‍, ട്രംപ് കുര്‍ദിഷ് നേതാക്കളുമായി സംസാരിച്ചതായി അവര്‍ സ്ഥിരീകരിച്ചു. കുര്‍ദുകളെ സഹായിക്കുന്ന കാര്യത്തെക്കുറിച്ച് സി.ഐ.എ പ്രതികരിച്ചിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

