
കൊവിഡില്‍ നിന്ന് പതിയെ സാധാരണ നിലയിലേക്ക് വരുന്ന ചൈന കഴിഞ്ഞ ദിവസം ഒരു ആനിമേഷന്‍ വീഡിയോ പുറത്തിറക്കി. വണ്‍സ് അപോണ്‍ എ വൈറസ് എന്ന് പേരിട്ടിരിക്കുന്ന വീഡിയോ വൈറസിനോടുള്ള അമേരിക്കയുടെ സമീപനത്തെ പരിഹസിക്കുന്നതാണ്.
ചൈനയിലെ വുഹാനില്‍ ഉത്ഭവിച്ച വൈറസ് ലോകത്തെ മുഴുവന്‍ ബാധിച്ചിരിക്കുകയാണ്. ഇതിനിടെ കൊവിഡിന്‍റെ ഉത്ഭവത്തെ ചൊല്ലി വാഷിംഗ്ടണും ബീജിംഗും വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരിക്കുന്നതാണ് വീഡിയോ.
ചൈനയിലെ ഏതെങ്കിലുമൊരു വൈറോളജി ലാബില്‍ നിന്നായിരിക്കും വൈറസിന്‍റെ ഉത്ഭവമെന്ന് തനിക്കുറപ്പാണെന്നാണ് കഴിഞ്ഞ ദിവസം ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്. എന്നാല്‍ തെളിവ് പുറത്തുവിടാന്‍ ട്രംപ് തയ്യാറായിട്ടില്ല.
ചൈനയുടെ ഔദ്യോഗിക ന്യൂസ് ഏജന്‍സിയായ സിന്‍ഹ്വയാണ് ആനിമേറ്റഡ് വീഡിയോ പുറത്തുവിട്ടത്. സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയോട് ചൈനയിലെ സൈനികന്‍ സംസാരിക്കുന്നതായാണ് ആനിമേഷന്‍ തയ്യാറാക്കിയിരിക്കുന്നത്.
''ഞങ്ങള്‍ ഒരു പുതിയ വൈറസിനെ കണ്ടുപിടിച്ചിരിക്കുന്നു'' - സൈനികന്‍ പറയുന്നു. അത് വെറുമൊരു പനിയാണ് എന്നാണ് സ്റ്റാച്യു നല്‍കുന്ന മറുപടി. ചൈനയിലുണ്ടായ വൈറസ് ബാധയുടെ ആഴം സൈനികന്‍ പറയുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ട്രംപിന്‍റെ പത്രസമ്മേളനത്തിലെ വാക്കുകള്‍ ആവര്‍ത്തിക്കുകയാണ് സ്റ്റാച്യു. അതേസമയം രോഗം വ്യാപനം തുടങ്ങിയതോടെ ചൈന മുന്നറിയിപ്പ് നല്‍കിയില്ലെന്നും സ്റ്റാച്യു പറയുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam