പാക് ചാരവനിതയുടെ 'മാൽവെയർ' കെണി: ബ്രഹ്മോസ് ശാസ്ത്രജ്ഞൻ നിശാന്ത് അഗർവാളിനെതിരായ രാജ്യദ്രോഹ കുറ്റങ്ങൾ റദ്ദാക്കി, ഉടൻ മോചിതനാകാം

Published : Dec 02, 2025, 12:37 AM IST
nishant agarwal

Synopsis

പാകിസ്ഥാന് പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന കേസിൽ അറസ്റ്റിലായ ബ്രഹ്മോസ് ശാസ്ത്രജ്ഞൻ നിശാന്ത് അഗർവാളിനെതിരായ പ്രധാന കുറ്റങ്ങൾ കോടതി റദ്ദാക്കി. ഔദ്യോഗിക രേഖകൾ വ്യക്തിഗത ഉപകരണത്തിൽ സൂക്ഷിച്ചെന്ന കുറ്റം മാത്രം നിലനിർത്തി 

നാഗ്പൂർ: പാക്കിസ്ഥാൻ ഇന്റലിജൻസ് ഓപ്പറേറ്റീവുകൾക്ക് തന്ത്രപ്രധാനമായ പ്രതിരോധ രഹസ്യങ്ങൾ ചോർത്തി നൽകിയെന്ന കേസിൽ അറസ്റ്റിലായ ബ്രഹ്മോസ് എയ്റോസ്പേസ് ലിമിറ്റഡിലെ ശാസ്ത്രജ്ഞൻ നിശാന്ത് അഗർവാളിനെതിരെ ചുമത്തിയിരുന്ന പ്രധാന കുറ്റങ്ങൾ നീക്കി. 2018-ൽ അറസ്റ്റിലായ അഗർവാളിനെ ഐടി ആക്ട് പ്രകാരവും ഔദ്യോഗിക രഹസ്യ നിയമത്തിലേയും പ്രധാന വകുപ്പുകളാണ് ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്. ഇതോടെ നിശാന്തിന് ഉടൻ ജയിൽ മോചിതനാകാം. നേരത്തെ, സുപ്രധാന വിവരങ്ങൾ രാജ്യത്തിന്റെ ശത്രുക്കൾക്ക് കൈമാറാൻ ഐടി സംവിധാനങ്ങൾ ഉപയോഗിച്ചു എന്ന കുറ്റത്തിന് കീഴ്ക്കോടതി അഗർവാളിന് 14 വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. എന്നാൽ സുപ്രധാനമായ വിധിയിലൂടെ ഉയർന്ന കോടതി കുറ്റങ്ങളിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയിരിക്കുകയാണ്. ഔദ്യോഗിക രേഖകൾ സ്വന്തം ഉപകരണത്തിൽ സൂക്ഷിച്ചതിന് ചുമത്തിയ കുറ്റം മാത്രമാണ് ഇപ്പോൾ നിലനിർത്തിയിട്ടുള്ളത്. ഇതിനായി കീഴ്ക്കോടതി മൂന്ന് വർഷത്തെ തടവാണ് വിധിച്ചത്. അറസ്റ്റിലായ ശേഷം അഗർവാൾ ഈ തടവ് കാലാവധി ഇതിനകം അനുഭവിച്ചതിനാൽ, അദ്ദേഹത്തിന് ഉടൻ തന്നെ ജയിൽ മോചിതനാകാൻ അർഹതയുണ്ട്. ഇതോടെ, പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന അതീവ ഗൗരവകരമായ ഈ കേസിൻ്റെ നിയമപരമായ പോരാട്ടങ്ങൾക്കാണ് ഫലത്തിൽ അന്ത്യമാകുന്നത്.

ചാരപ്രവർത്തനത്തിൻ്റെ രീതി

ബ്രഹ്മോസ് മിസൈലുകൾ നിർമ്മിക്കുന്ന ഇൻഡോ-റഷ്യൻ സംയുക്ത സംരംഭമായ ബി.എ.പി.എൽ.ൻ്റെ സാങ്കേതിക ഗവേഷണ വിഭാഗത്തിലായിരുന്നു അഗർവാൾ ജോലി ചെയ്തിരുന്നത്. 2018 ഒക്ടോബറിൽ മിലിട്ടറി ഇൻ്റലിജൻസും ഉത്തർപ്രദേശ്, മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡുകളും സംയുക്തമായാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 'സെജൽ' എന്ന പേരിൽ ഒരു പാകിസ്ഥാൻ ചാര വനിതയുമായി അഗർവാൾ ചാറ്റ് ചെയ്തിരുന്നു. ഇന്ത്യൻ പ്രതിരോധ ഉദ്യോഗസ്ഥരെ കബളിപ്പിക്കുന്നതിനുള്ള വിവരങ്ങളും തന്ത്രങ്ങളും പങ്കുവെക്കുന്ന ഒരു ഗ്രൂപ്പിലെ അംഗമായിരുന്നു ഈ 'സെജൽ'. യുകെയിലെ ഹെയ്സ് ഏവിയേഷനിലെ റിക്രൂട്ടർ എന്ന വ്യാജേന ലിങ്ക്ഡ്ഇൻ വഴിയും സെജൽ അഗർവാളുമായി ബന്ധപ്പെട്ടിരുന്നു.

സെജലിൻ്റെ നിർദ്ദേശപ്രകാരം അഗർവാൾ 2017-ൽ തൻ്റെ വ്യക്തിപരമായ ലാപ്ടോപ്പിൽ മൂന്ന് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്തു. ഈ ആപ്പുകൾ: ക്യുവീസ്പർ (Qwhisper), ചാറ്റ് ടു ഹയർ (Chat to Hire), എക്സ്-ട്രസ്റ്റ് (X-trust) എന്നിവയായിരുന്നു. ഈ മൂന്ന് ആപ്പുകളും യഥാർത്ഥത്തിൽ മാൽവെയറുകളായിരുന്നു. ഇവ അഗർവാളിൻ്റെ ലാപ്ടോപ്പിൽ നിന്നും രഹസ്യ വിവരങ്ങൾ ചോര്‍ത്തിയെന്നായിരുന്നു കേസ്. ബിഎപിഎൽൻ്റെ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട് ബ്രഹ്മോസ് മിസൈലുമായി ബന്ധപ്പെട്ട നിർണായക രേഖകൾ അഗർവാളിൻ്റെ വ്യക്തിഗത കമ്പ്യൂട്ടറുകളിൽ കണ്ടെത്തിയിരുന്നു എന്നും അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കൂട്ടക്കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കിയത് 13കാരന്‍, 80000 പേര്‍ സാക്ഷികള്‍, പരസ്യമായി വധശിക്ഷ നടപ്പാക്കി താലിബാൻ; വ്യാപക വിമർശനം
'മരിച്ചവരുടെ പുസ്തകം'; 3,500 വർഷം പഴക്കമുള്ള പുസ്തകത്തിന്‍റെ 43 അടി കണ്ടെത്തി, ഈജിപ്തിന്‍റെ മരണാനന്തര ജീവിതം വെളിപ്പെടുമോ?