
ന്യൂ ഓർലിയൻസ്: ടേക്ക് ഓഫിന് പിന്നാലെ റഡാറിൽ നിന്ന് കാണാതായി. സൈനിക ഓഫീസറും പൈലറ്റും മരിച്ചതായി സ്ഥിരീകരണം. അമേരിക്കയിലെ ന്യൂ ഓർലിയൻസിലെ തടാകത്തിലേക്ക് വിമാനം ഇടിച്ചിറങ്ങിയതിന് പിന്നാലെയാണ് ഇരുവരും കൊല്ലപ്പെട്ടതായി അധികൃതർ സ്ഥിരീകരിച്ചത്. 30 കാരിയായ ഫ്ലൈറ്റ് പരിശീലകയും പൈലറ്റ് പരീശീലനം തേടുകയായിരുന്ന നാവിക സേനാ ഉദ്യോഗസ്ഥനുമാണ് അമേരിക്കയിൽ കൊലപ്പെട്ടത്. ടെയ്ലർ ഡിക്കി എന്ന 30 കാരിയായ ഫ്ലൈറ്റ് ഇൻസ്ട്രക്ടറും 30 കാരനായ ലഫ്റ്റനന്റ് ഡേവിഡ് മിക്കൽ ജാനുമാണ് അറസ്റ്റിലായത്. മിസിസിപ്പിയിലെ ഹാരിസൺ കൗണ്ടിയിലെ ഗൾഫ്പോർട്ട് ബിലോക്സി അന്താരാഷ്ട്ര എയർപോർട്ടിൽ നിന്നാണ് ഇവരുടെ സെസ്ന വിമാനം കഴിഞ്ഞ തിങ്കളാഴ്ച ടേക്ക് ഓഫ് ചെയ്തത്. എന്നാൽ പിന്നാലെ തന്നെ വിമാനം റഡാറിൽ നിന്ന് കാണാതായി. ന്യൂ ഓർലിയൻസിലെ പോണ്ട്ചാർട്രെയ്ൻ തടാകത്തിൽ നിന്ന് ഏറെ അകലെയല്ലാതെയുള്ള സ്ഥലത്താണ് വിമാനം കാണാതായത്.
വിമാനത്തിൽ നിന്ന് അപകടത്തിലാണെന്ന് വിശദമാക്കുന്ന തരത്തിലുള്ള സന്ദേശങ്ങളോ അറിയിപ്പുകളോ ഉണ്ടായിരുന്നില്ല. അപകട സമയത്ത് ആരാണ് വിമാനം നിയന്ത്രിച്ചിരുന്നതെന്നും വ്യക്തമായിട്ടില്ല. പോണ്ട്ചാർട്രെയ്ൻ തടാകത്തിലാണ് വിമാനം ഇടിച്ചിറങ്ങിയതെന്നാണ് വിമാനത്തിന്റെ ഉടമസ്ഥാവകാശമുള്ള സ്ഥാപനം വിശദമാക്കുന്നത്. വളരെ വേഗത്തിലാണ് വിമാനം തടാകത്തിലേക്ക് ഇടിച്ച് കയറിയതെന്നാണ് പുറത്ത് വരുന്ന വിവരം. വിമാനം റഡാറിൽ നിന്ന് കാണാതായി ഒരു മണിക്കൂറിനുള്ളിൽ തന്നെ പൈലറ്റിനും പൈലറ്റ് വിദ്യാർത്ഥിക്കുമായി തെരച്ചിൽ ആരംഭിച്ചിരുന്നു. മത്സ്യ ബന്ധന വകുപ്പുമായി ചേർന്നുള്ള സംയുക്ത തെരച്ചിലിലാണ് വിമാനത്തിന്റെ സീറ്റ് ചില അവശിഷ്ടങ്ങളും കണ്ടെത്തിയത്.
രണ്ട് ദിവസം തെരച്ചിൽ നീണ്ടുവെങ്കിലും മറ്റ് തെളിവുകളൊന്നും കണ്ടെത്താനായില്ല. ബുധനാഴ്ച രാത്രിയോടെയാണ് തെരച്ചിൽ അവസാനിപ്പിച്ചത്. പ്രാഥമിക വിവരങ്ങൾ അനുസരിച്ച് എന്താണ് സംഭവിച്ചതെന്ന് വിശദമായിട്ടില്ല. എന്നാൽ വിമാനത്തിന് തകരാറുകൾ ഉണ്ടായിരുന്നില്ലെന്നാണ് അധികൃതർ വിശദമാക്കുന്നത്. മികച്ച പരിശീലക ആയിരുന്നു യുവ പൈലറ്റ് എന്നും അവിശ്വസനീയമായ അപകടമെന്നുമാണ് അധികൃതർ ഇതിനോടകം പ്രതികരിച്ചത്. അമേരിക്കൻ നാവിക സേനയിൽ സിവിൽ എൻജിനീയറാണ് കൊല്ലപ്പെട്ട നാവിക സേനാ ഉദ്യോഗസ്ഥൻ. കൊമേഴ്സ്യൽ പൈലറ്റാവാനുള്ള പരിശീലനം തേടുകയായിരുന്നു നാവിക സേനാ ഉദ്യോഗസ്ഥനെന്നുമാണ് അധികൃതർ വിശദമാക്കുന്നത്. വിശദമായ തെരച്ചിലിൽ വിമാനത്തിന്റെ ഫ്യൂസലേജ് കണ്ടെത്താനായതായി അധികൃതർ വിശദമാക്കിയിട്ടുണ്ട്.