
ദില്ലി: 18-ാമത് ബ്രിക്സ് ഉച്ചകോടി ദില്ലിയിൽ സമാപിച്ചു. രാഷ്ട്രത്തലവന്മാർക്ക് നന്ദി അറിയിച്ച് അധ്യക്ഷത വഹിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. ബ്രിക്സ് കേവലം രാജ്യങ്ങളുടെ കൂട്ടായ്മയല്ലെന്നും പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന സംവിധാനം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. ദില്ലി സമ്മേളനം ബ്രിക്സ് കൂടുതൽ ശക്തിയേകിയെന്നും എല്ലാവരും ഒരുമിച്ച് തീരുമാനങ്ങളിൽ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബ്രിക്സ് മൂന്നാം ദശാബ്ദത്തിലേക്ക് കടക്കുന്ന സാഹചര്യത്തിൽ ശക്തമായ മുന്നേറ്റം ലോകം ബ്രിക്സിൽ നിന്ന് പ്രതീക്ഷിക്കുന്നു. കൂട്ടായ ശ്രമത്തിലൂടെ അതിന് സാധിക്കും. ദില്ലി ഉച്ചകോടി വിജയമാക്കിയതിന് നന്ദിയെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ഉച്ചകോടി സംഘടിപ്പിക്കുന്ന ചൈനക്ക് മോദി ആശംസകൾ നേർന്നു.
ഉച്ചകോടിയുടെ സമാപനത്തിൽ ഇറാൻ പ്രസിഡന്റിനെ മോദി ആലിംഗനം ചെയ്തതും ശ്രദ്ധേയമായി. മോദി-ഷി-പുടിൻ ചർച്ചയുടെ ചിത്രം ഇന്നും മോദി പുറത്തുവിട്ടു. അതേസമയം, സാങ്കേതികവിദ്യയും സുപ്രധാന ധാതുക്കളും ആയുധമാക്കുന്നത് ആഗോള വികസനത്തിനും പുരോഗതിക്കും തടസ്സമാകുമെന്ന് നരേന്ദ്ര മോദി സൂചിപ്പിച്ചു. സുപ്രധാന ധാതുക്കളുടെ കയറ്റുമതിയിൽ ചൈന ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ മുൻനിർത്തിയായിരുന്നു മോദിയുടെ പരാമർശം. സാങ്കേതികവിദ്യ സ്വീകരിക്കുന്നതിൽ എല്ലാവരെയും ഉൾക്കൊള്ളുന്ന സമീപനത്തിനാണ് ഇന്ത്യ ഊന്നൽ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam