വാടകക്കാരനുമായി മാസങ്ങളോളമായി തർക്കമുണ്ടെന്നാണ് വീട്ടുടമയുടെ വിശദീകരണം. വാടകക്കാരൻ കുറേ മാസങ്ങളായി വാടക നൽകിയിരുന്നില്ല. മാത്രമല്ല, തന്നെ ഉപദ്രവിക്കുകയും താമസസ്ഥലത്ത് കേടുപാടുകൾ വരുത്തുകയും ചെയ്തു. തനിക്കെതിരേ പ്രചരിച്ച വീഡിയോകൾ പത്തുദിവസത്തിലേറെ മുൻപ് ചിത്രീകരിച്ചതാണ്.

ഒട്ടാവ: കാനഡയിൽ വാടകക്കാരനെ ഉപദ്രവിച്ചെന്ന ആരോപണത്തിൽ ഇന്ത്യൻ വംശജയായ വീട്ടുടമ വിശദീകരണവുമായി രം​ഗത്തെത്തി. തനിക്കെതിരേയുള്ള വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് വീട്ടുടമയായ രാജ് ഇൻസ്റ്റ​ഗ്രാം വീഡിയോയിലൂടെ വിശദീകരണം നൽകിയത്. പൊലീസ് തന്നെ കസ്റ്റഡിയിലെടുത്തെങ്കിലും അപ്പോൾത്തന്നെ വിട്ടയച്ചെന്നും ഇവർ പറഞ്ഞു.

വാടകക്കാരനുമായി മാസങ്ങളോളമായി തർക്കമുണ്ടെന്നാണ് വീട്ടുടമയുടെ വിശദീകരണം. വാടകക്കാരൻ കുറേ മാസങ്ങളായി വാടക നൽകിയിരുന്നില്ല. മാത്രമല്ല, തന്നെ ഉപദ്രവിക്കുകയും താമസസ്ഥലത്ത് കേടുപാടുകൾ വരുത്തുകയും ചെയ്തു. തനിക്കെതിരേ പ്രചരിച്ച വീഡിയോകൾ പത്തുദിവസത്തിലേറെ മുൻപ് ചിത്രീകരിച്ചതാണ്. എന്നാൽ, കഴിഞ്ഞദിവസങ്ങളിലാണ് അത് സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചത്. വാടകക്കാരനുമായുള്ള തർക്കത്തിൽ ടെനൻസി ബോർഡിനെ പരാതിയുമായി സമീപിച്ചിരുന്നു. തുടർന്ന് ബോർഡ് ഇടപെട്ട് കഴിഞ്ഞയാഴ്ച വാടകക്കാരെ ഒഴിപ്പിച്ചു. അതിനുശേഷമാണ് അവർ തനിക്കെതിരേ വീഡിയോ പ്രചരിപ്പിച്ചത്. പൊലീസ് തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. പൊലീസിന് എന്ത് വിവരം ലഭിച്ചതിനെത്തുടർന്നാണ് തന്നെ കസ്റ്റഡിയിലെടുത്തതെന്ന് അറിയില്ല. എന്തായാലും പൊലീസ് അപ്പോൾ തന്നെ വിട്ടയച്ചതായും വീട്ടുടമ പറഞ്ഞു.

പൊലീസും അഭിഭാഷകരും വിഷയത്തിൽ ഇടപെട്ട് പ്രവർത്തിക്കുന്നുണ്ട്. അവർ കാര്യങ്ങളെല്ലാം നല്ലരീതിയിൽ കൈകാര്യംചെയ്യുന്നുണ്ട്. സംഭവിച്ചതെല്ലാം സംഭവിച്ചു. തന്നെ സഹായിച്ച എല്ലാവരോടും നന്ദിയുണ്ട്. കഴിഞ്ഞ നാലുവർഷമായി തനിക്ക് പിന്തുണ നൽകുന്ന പല ഉപഭോക്താക്കളും കഴിഞ്ഞദിവസം വീട്ടിലെത്തി വീണ്ടും പിന്തുണ അറിയിച്ചു. അവരോടെല്ലാം നന്ദിയുണ്ടെന്നും വീട്ടുടമ പറഞ്ഞു.

കഴിഞ്ഞദിവസങ്ങളിലാണ് കാനഡയിലെ വീട്ടുടമയായ ഇന്ത്യൻ വംശജ വാടകക്കാരുമായി തർക്കമുണ്ടാക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചത്. വാടകക്കാർ വീടിന് പുറത്ത് ബാർബിക്യൂ തയ്യാറാക്കുമ്പോൾ വീട്ടുടമ ഇതിനെ എതിർക്കുന്നതും പിന്നീട് തർക്കമുണ്ടാകുന്നതുമാണ് ദൃശ്യങ്ഹളിലുണ്ടായിരുന്നത്. പിന്നീട് കൈയാങ്കളിയുമുണ്ടായി. ഈ വീഡിയോ പ്രചരിച്ചതിന് പിന്നാലെ വീട്ടുടമയെ പൊലീസ് കസ്റ്റഡിയിലെടുക്കുന്ന ദൃശ്യങ്ങളും വാടകക്കാർ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു.

അതേസമയം, കാനഡയിലെ ഇന്ത്യൻ വംശജയായ സ്ത്രീയും വാടകക്കാരും തമ്മിലുള്ള തർക്കം ബീഫ് പാകംചെയ്യുന്നതിനെച്ചൊല്ലിയുള്ള പ്രശ്നമല്ലെന്ന് ഫാക്ട് ചെക്കിങ് വെബ്സൈറ്റായ ബൂംലൈവ് റിപ്പോർട്ട് ചെയ്തു. വാടകക്കാർ ബീഫ് ​ഗ്രിൽ ചെയ്തതിനെ ഇന്ത്യൻ വംശജയായ വീട്ടുടമ എതിർത്തെന്നും ഇതിനെച്ചൊല്ലിയാണ് തർക്കമുണ്ടായതെന്നും പറഞ്ഞാണ് ഈ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നത്. എന്നാൽ, സംഭവത്തിന് പിന്നിൽ വർ​ഗീയമോ മതപരമോ ബീഫ് പാകംചെയ്യുന്നതുമായി ബന്ധപ്പെട്ട വിഷയമോ ഇല്ലെന്നാണ് കനേഡിയൻ പൊലീസിനെ ഉദ്ധരിച്ച് ബൂംലൈവ് റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്.