
ലണ്ടന്‍: ബ്രെക്സിറ്റ് തീയതി നീട്ടിയേക്കും. ഏപ്രിൽ 12 എന്ന തീയതി നീട്ടാൻ യൂറോപ്യൻ യൂണിയനോട് അഭ്യർത്ഥിക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ തീരുമാനിച്ചു. പ്രതിപക്ഷ നേതാവുമായി ചർച്ച നടത്തുമെന്നും മേ അറിയിച്ചു. ഏഴ് മണിക്കൂർ നീണ്ട മന്ത്രിസഭായോഗത്തിനുശേഷമാണ് മേയുടെ പ്രസ്താവനയുണ്ടായത്.
പ്രതിസന്ധിക്ക് പരിഹാരം തേടി പാർലമെന്‍റിൽ കഴിഞ്ഞ ദിവസം നടന്ന വോട്ടെടുപ്പും പരാജയപ്പെട്ടതോടെ സമയം നീട്ടാനാണ് നീക്കം. യൂറോപ്യൻ യൂണിയനുമായി ഭാവി ബന്ധം എങ്ങനെ വേണമെന്നത് പ്രതിപക്ഷവുമായി ആലോചിക്കുമെന്നും മേ അറിയിച്ചു. ഇതിനായി പ്രതിപക്ഷ നേതാവ് ജെറമി കോർബിനുമായി മേ കൂടിക്കാഴ്ച നടത്തും.
മേയ് 23 മുതലാണ് യൂറോപ്യൻ യൂണിയൻ തെരഞ്ഞെടുപ്പ്. അതിനുമുന്പ് ബ്രെക്സിറ്റ് എന്നാണ് ഇപ്പോഴത്തെ ധാരണ. ബ്രെക്സിറ്റിനായി പുതിയ കരാർ വ്യവസ്ഥകൾ ഏപ്രിൽ 10ന് മുൻപ് വോട്ടിനിടും. യൂറോപ്യൻ യൂണിയൻ അടിയന്തര യോഗം ചേരുന്നത് ഏപ്രിൽ 10നാണ്. പ്രധാനമന്ത്രിയുടെ തീരുമാനത്തെ പ്രതിപക്ഷം സ്വാഗതം ചെയ്തു. നീക്കം ഫലം കണ്ടില്ലെങ്കിൽ കരാറില്ലാതെ ഏപ്രിൽ 12ന് ബ്രിട്ടൺ യൂറോപ്യൻ യൂണിയന് പുറത്താകും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam