
കാരക്കാസ്: കാരക്കാസ്: രാജ്യത്ത് വലിയ നാശംവിതച്ച ഇരട്ട ഭൂകമ്പത്തിന് പിന്നാലെ വെനസ്വേലൻ തലസ്ഥാനമായ കാരക്കാസിലെ ആകാശം ചൊവ്വാഴ്ച വൈകുന്നേരം കടും ചുവപ്പ് നിറത്തിലായി. ആയിരക്കണക്കിന് ആളുകളുടെ മരണത്തിനിടയാക്കിയ ജൂൺ 24-ലെ ഇരട്ട ഭൂകമ്പത്തിന്റെ ആഘാതത്തിൽ നിന്ന് മുക്തമാകുന്നതിന് മുൻപ് ആകാശത്തുണ്ടായ ഈ മാറ്റം കണ്ട് ജനങ്ങൾ പരിഭ്രാന്തിയിലായി. എന്നാൽ ഇതിൽ ഭയപ്പെടാനൊന്നുമില്ലെന്നും ഇത് കേവലം ഒരു അന്തരീക്ഷ പ്രതിഭാസം മാത്രമാണെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം സൂര്യൻ അസ്തമിക്കുന്ന സമയത്താണ് ആകാശം ചുവപ്പുനിറമായി മാറിയത്. സാമൂഹിക മാധ്യമങ്ങളിൽ ഇതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ, ഈ പ്രതിഭാസം രാജ്യത്തുണ്ടായ ഭൂചലനവുമായി ബന്ധപ്പെട്ടതാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പരന്നു. എന്നാൽ, ഇത് ഭൂചലനം മൂലമുണ്ടായതല്ലെന്നും 'കാൻഡിലാസോ' എന്നറിയപ്പെടുന്ന തികച്ചും സ്വാഭാവികമായ ഒരു പ്രതിഭാസമാണെന്നും ശാസ്ത്രജ്ഞർ വിശദീകരിക്കുന്നു. ജൂൺ 24-ലെ ഇരട്ട ഭൂകമ്പത്തിൽ 1,700-ലധികം ആളുകൾ ഇതിനകം മരണപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകൾ.
En este momento en Caracas, impresionante fenómeno, conocido científicamente como la dispersión de Rayleigh, pero popularmente llamado “candilazo”, pintó el cielo de un rojo imponente, creando una postal histórica que jamás habíamos presenciado. pic.twitter.com/ozFdNVOHlv
— Monitor Noticias 🗞️ (@MonitorNewsve) July 1, 2026
വെനസ്വേലയിലും തെക്കേ അമേരിക്കയുടെ വടക്കൻ ഭാഗങ്ങളിലും അസാധാരണ മാംവിധം ചുവപ്പോ ഓറഞ്ചോ നിറത്തിലുള്ള സൂര്യാസ്തമയങ്ങളെ വിശേഷിപ്പിക്കാൻ പ്രാദേശികമായി ഉപയോഗിക്കുന്ന വാക്കാണിത്. 'റെയ്‌ലി സ്കാറ്ററിംഗ്' എന്നറിയപ്പെടുന്ന പ്രകാശപ്രകീർണ്ണന പ്രതിഭാസമാണ് ഇതിന് കാരണം. സൂര്യൻ ചക്രവാളത്തോട് അടുക്കുമ്പോൾ, സൂര്യപ്രകാശത്തിന് അന്തരീക്ഷത്തിലൂടെ കൂടുതൽ ദൂരം സഞ്ചരിക്കേണ്ടി വരുന്നു. ഈ സമയത്ത് തരംഗദൈർഘ്യം കുറഞ്ഞ നീല, വയലറ്റ് പ്രകാശകിരണങ്ങൾ അന്തരീക്ഷത്തിലെ തന്മാത്രകളാൽ കൂടുതൽ ചിതറിപ്പോകുകയും, തരംഗദൈർഘ്യം കൂടിയ ചുവപ്പ്, ഓറഞ്ച് കിരണങ്ങൾ മാത്രം ആകാശത്ത് അവശേഷിക്കുകയും ചെയ്യും.
അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ, പുക, സമുദ്രത്തിലെ ഉപ്പ് അല്ലെങ്കിൽ എയറോസോളുകൾ എന്നിവയുടെ അളവ് കൂടുമ്പോൾ ഈ പ്രതിഭാസത്തിന്റെ തീവ്രത വർദ്ധിക്കുന്നു. വെനസ്വേല ഉൾപ്പെടുന്ന പ്രദേശങ്ങളിൽ ആഫ്രിക്കയിലെ സഹാറ മരുഭൂമിയിൽ നിന്നുള്ള പൊടിക്കാറ്റ് പതിവായി എത്താറുണ്ട്. ഇതും ഈ പ്രതിഭാസത്തിന് കാരണമായേക്കാം. വെനസ്വേലയിൽ വെറും 39 സെക്കൻഡുകളുടെ വ്യത്യാസത്തിൽ രണ്ട് ശക്തമായ ഭൂചലനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായത്. ഇതേത്തുടർന്ന് തകർന്ന കെട്ടിടങ്ങളിൽ നിന്നുള്ള പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ നേരിയ തോതിൽ കലർന്നിട്ടുണ്ടാകാമെങ്കിലും, ആകാശം ചുവന്നതിന് ഭൂചലനവുമായി നേരിട്ട് ബന്ധമില്ലെന്ന് ഭൂഭൗതികശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam