
ടെഹ്റാൻ: ഇറാന്‍റെ പരമോന്നത നേതാവ് മൊജ്തബ ഖമേനിയെ വധിക്കുമെന്ന ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സിന്‍റെ പ്രകോപനപരമായ പ്രസ്താവനയ്ക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് ഇറാന്‍റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഇസ്രായേലിനെ അമേരിക്കയുടെ വളർത്തുമൃഗങ്ങൾ എന്ന് വിശേഷിപ്പിച്ച അരാഗ്ചി, അവരെ നിയന്ത്രിക്കാൻ അമേരിക്ക തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു.
"ഇസ്ലാമാബാദ് ധാരണാപത്രത്തിലെ വ്യവസ്ഥകൾ വളരെ വ്യക്തവും എല്ലാവർക്കും കാണാൻ കഴിയുന്നതുമാണ്. ടെൽ അവീവിലെ (ഇസ്രായേൽ) തങ്ങളുടെ വളർത്തുമൃഗങ്ങളുടെ വായ മൂടിക്കെട്ടാൻ യുഎസ് പ്രസിഡന്‍റ് ബാധ്യസ്ഥനാണ്. അവർ തങ്ങളുടെ യജമാനന്‍റെ വാക്ക് കേൾക്കാൻ കൂട്ടാക്കിയില്ലെങ്കിൽ, അവർക്ക് എങ്ങനെ പെരുമാറണമെന്ന് ഇറാൻ പഠിപ്പിച്ചു കൊടുക്കും," അരാഗ്ചി മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ദിവസം ഇസ്രായേൽ മാധ്യമങ്ങൾ പുറത്തുവിട്ട പ്രസ്താവനയിൽ, ഇറാനിയൻ ജനത ചർച്ചകളിൽ ആനുകൂല്യങ്ങൾ നേടിയെടുക്കാൻ ശ്രമിക്കുന്ന നല്ല കച്ചവടക്കാരാണെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പരിഹസിച്ചിരുന്നു. അതോടൊപ്പം, ഇറാനെ ആണവായുധം നിർമ്മിക്കാൻ ഒരുകാലത്തും അനുവദിക്കില്ലെന്നും ഇറാന്‍റെ പരമോന്നത നേതാവ് വധിക്കാൻ പോകുന്നവരുടെ പട്ടികയിലുണ്ടെന്നും അദ്ദേഹം സൂചന നൽകിയിരുന്നു. ഇതിന് മറുപടിയായാണ് ഇറാന്‍റെ ഭാഗത്തുനിന്ന് കടുത്ത പ്രതികരണമുണ്ടായത്.
തങ്ങളുടെ ജനങ്ങൾക്കോ നേതൃത്വത്തിനോ എതിരെ ഉണ്ടാകുന്ന ഏത് തരത്തിലുള്ള ഭീഷണിക്കും ഉടനടിയുള്ള ശക്തമായ തിരിച്ചടി ഇറാന്‍റെ ഭാഗത്തുനിന്നുണ്ടാകുമെന്നും അബ്ബാസ് അരാഗ്ചി ആവർത്തിച്ചു വ്യക്തമാക്കി. അമേരിക്കയുടെ സമാധാന ശ്രമങ്ങൾക്കിടയിലും ഇരുരാജ്യങ്ങളും തമ്മിലുള്ള വാക്പോര് യുദ്ധസമാനമായ അന്തരീക്ഷമാണ് മേഖലയിൽ സൃഷ്ടിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam