ചെറുപ്പക്കാര്‍ക്കും മരണസാധ്യത: കൊവിഡില്‍ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

By Web TeamFirst Published Mar 21, 2020, 7:18 AM IST
Highlights

ചെറുപ്പക്കാര്‍ക്ക് മരണസാധ്യത കുറവെന്ന പ്രചാരണം തെറ്റെന്ന് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ 

ജനീവ: കൊവിഡ് വൈറസ് ബാധ മൂലം ചെറുപ്പക്കാര്‍ക്കും മരണസാധ്യതയെന്ന് ലോകാരോഗ്യസംഘടന. ചെറുപ്പക്കാര്‍ക്ക് മരണസാധ്യത കുറവെന്ന പ്രചാരണം തെറ്റെന്ന് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍ ജനറല്‍ അറിയിച്ചു. കൊവിഡ് മരണങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത് പ്രായമായവരിലാണ്. അതുകൊണ്ട് തന്നെ മുതിര്‍ന്നവരാണ് കൊവിഡിന് പെട്ടെന്ന് കീഴ്‍പ്പെടുന്നതെന്നും ചെറുപ്പക്കാര്‍ സുരക്ഷിതരാണെന്നുമുള്ള തോന്നലുണ്ട്. എന്നാല്‍ കാര്യങ്ങളുടെ സ്ഥിതി അങ്ങനല്ലെന്ന് വ്യക്തമാക്കുകയാണ് ലോകാരോഗ്യ സംഘടന.

ലോകത്താകമാനം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനൊന്നായിരം കടന്നിരിക്കുകയാണ്. 11,378 പേരാണ് ഇതുവരെ മരിച്ചത്. ഇറ്റലിയിൽ മരിച്ചവരുടെ എണ്ണം നാലായിരം കടന്നു. ഇന്നലെ മാത്രം 627 പേരാണ് ഇറ്റലിയിൽ മരിച്ചത്. ആറായിരത്തോളം പേർക്ക് ഇറ്റലിയില്‍ ഇന്നലെ പുതുതായി രോഗം സ്ഥിരീകരിച്ചു. മുപ്പതിനായിരത്തോളം പുതിയ കേസുകളാണ് ലോകത്താകമാനം ഇന്നലെ റിപ്പോർട്ട് ചെയ്തത്. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 275143 കടന്നു. സ്പെയിനിലും ഇറാനിലും ആയിരത്തിലധികം ആളുകളാണ് ഇന്നലെ മരിച്ചത്. മലേഷ്യയിലും ഇസ്രായേലിലും ,ഈജിപ്തിലും കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. അമേരിക്കയിൽ 5,496 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ബ്രിട്ടൻ സമ്പൂര്‍ണ്ണ സമ്പര്‍ക്ക വിലക്ക് പ്രഖ്യാപിച്ചു. എല്ലാ സ്ഥാപനങ്ങളും അടച്ചുപൂട്ടാൻ പ്രധാനമന്ത്രി ബോറിസ് ജോൺസൻ ഉത്തരവിട്ടു.

click me!