
ധര്‍മ്മശാല: കൊറോണാ വൈറസിനെ ചെറുക്കാൻ ചൈനക്കാർക്ക് ദിവ്യമന്ത്രം ഉപദേശിച്ച് തിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈ ലാമ. ചൈനയിലുള്ള തിബറ്റന്‍ സന്യാസികളാണ് കൊറോണ വൈറസിനേക്കുറിച്ചുള്ള ആശങ്ക പങ്കുവച്ചപ്പോഴാണ് ദലൈ ലാമയുടെ നിര്‍ദേശം. ചൈനയിലെ ബുദ്ധ ആശ്രമങ്ങളിലുള്ളവരോട് 'താര മന്ത്രം' ജപിക്കാനാണ് ദലൈ ലാമ നിര്‍ദേശിച്ചിരിക്കുന്നത്. ഇത് സാംക്രമിക രോഗങ്ങള്‍ പടരുന്നതില്‍ നിന്ന് തടയുമെന്നും ദലൈ ലാമ പറഞ്ഞു. സെന്‍ട്രന്‍ തിബറ്റന്‍ അഡ്മിനിസ്ട്രേഷന്‍ വൈബ്സൈറ്റിലാണ് ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ ദലൈ ലാമ നല്‍കിയിരിക്കുന്നത്.
താര മന്ത്രം ദലൈ ലാമ ജപിക്കുന്നതിന്‍റെ വോയിസ് ക്ലിപ്പും നല്‍കിയിട്ടുണ്ട്. ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരെ സെന്‍ട്രല്‍ തിബറ്റന്‍ അഡ്മിനിസ്ട്രേഷന്‍ അനുശേചിച്ചു. ചൈനയുടെ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഉടന്‍ തന്നെ വൈറസിനെ നിയന്ത്രണത്തിലാക്കാന്‍ കഴിയട്ടെയെന്നും തിബറ്റന്‍ അഡ്മിനിസ്ട്രേഷന്‍ ആശംസിച്ചു. വലിയ രീതിയിലുള്ള വന്യജീവികളുടെ വില്‍പനയ്ക്ക് കൊറോണ വൈറസ് ബാധ ഇത്ര രൂക്ഷമാകുന്നതില്‍ പങ്കുണ്ടെന്നത് ശ്രദ്ധിക്കണമെന്നും ദലൈ ലാമ പറഞ്ഞു.
കൊറൊണ വൈറസ് ബാധ തടയാൻ ലോകരാജ്യങ്ങൾ അതീവജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ചൈനയ്ക്ക് പുറമേ 18 രാജ്യങ്ങളിൽ കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ഇത്തരമൊരു നിർദ്ദേശം ലോകാരോഗ്യ സംഘടന നല്‍കിയത്. ഇതിനോടകം ചൈനയെ കൂടാതെ തായ്‍ലന്റ്, ഫ്രാൻസ്, അമേരിക്ക, ഓസ്ട്രേലിയ തുടങ്ങി 16 രാജ്യങ്ങളിൽ കൊറോണ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.
130 പേർ മരിക്കുകയും, ആറായിരത്തോളം പേർ അസുഖബാധിതരുമായിട്ടുണ്ട്. വിദഗ്ധ ചികിത്സയിലൂടെ നിരവധി പേർ രോഗശാന്തി നേടിയിട്ടുണ്ടെങ്കിലും കൊറോണ വൈറസിന്റെ വ്യാപനം തടയാൻ വാക്സിനോ മരുന്നോ ഇതുവരെ കണ്ടെത്താത്തിത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുന്നതെന്നും ലോകാരോഗ്യസംഘടന വിലയിരുത്തി. വൈറസിനെതിരായ വാക്സിൻ കണ്ടുപിടിക്കുന്നതിനായി ചൈന റഷ്യയുടെ സഹായം തേടി. കൊറോണ വൈറസിന്റെ ജനിതക ഘടന റഷ്യക്ക് കൈമാറി. രോഗം ബാധിച്ച 1239 പേർ ഗുരുതരാവസ്ഥയിലാണ്. 9239 പേർക്ക് രോഗബാധ സംശയിക്കുന്നതായും ചൈനീസ് നാഷനൽ ഹെൽത്ത് കമ്മീഷൻ അറിയിച്ചു. വുഹാനുൾപ്പെടെ 20 നഗരങ്ങളിലെ ആളുകൾക്ക് യാത്ര വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam