
കോർക്ക്: തനിക്ക് കാൻസർ ആണോയെന്ന് പരിശോധിക്കാൻ 37കാരൻ ചാറ്റ് ജിപിടിയുടെ സഹായം തേടി. അല്ലെന്നുള്ള ആർട്ടിഫീഷ്യൽ ഇൻറലിജൻസ് മറുപടിയിൽ സാധാരണ ജീവിതം തുടർന്നു. അവശനിലയിൽ ആശുപത്രിയിലെത്തിക്കുമ്പോൾ സ്ഥിരീകരിക്കുന്നത് സ്റ്റേജ് 4 കാൻസർ. അയർലാൻഡിലാണ് സംഭവം. രണ്ട് മക്കളുടെ പിതാവായ 37കാരൻ ഈ വർഷം ആദ്യമാണ് ചാറ്റ് ജിപിടിയോട് തനിക്ക് നേരിടുന്ന ബുദ്ധിമുട്ടുകൾ കാൻസറുമായി ബന്ധപ്പെട്ടതാണോയെന്ന് അന്വേഷിക്കുന്നത്. ഭക്ഷണം ഇറക്കാനാവാത്തതിനും തൊണ്ട വേദനയ്ക്ക് കാരണം തേടിയായിരുന്നു യുവാവ് ചാറ്റ് ജിപിടിയെ സമീപിക്കുന്നത്. എന്നാൽ കാൻസർ ആകാനുള്ള സാധ്യതയില്ലെന്നാണ് ചാറ്റ് ജിപിടി നടത്തിയ നിരീക്ഷണം. എന്നാൽ അവശനിലയിലായ യുവാവിനെ ആശുപത്രിയിൽ എത്തിച്ചപ്പോൾ സ്ഥിരീകരിച്ചത് അന്നനാളത്തിലെ ഗ്രന്ധികളെ ബാധിക്കുന്ന അഡിനോകാർസിനോമ എന്ന കാൻസർ. അതിജീവിക്കാനുള്ള സാധ്യത ഏറെ കുറവുള്ള രീതിയിലാണ് നിലവിൽ യുവാവുള്ളതെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കെറി കൗണ്ടിയിലെ കില്ലർനിയിലുള്ള 37കാരനായ വാറൻ ടിയർനി എന്നയാളാണ് ചാറ്റ്ജിപിടിയുടെ സഹായം ആരോഗ്യ വിലയിരുത്തലിനായി തേടി കുഴപ്പത്തിലായത്.
ഡോക്ടറെ കാണേണ്ട ആവശ്യമില്ലെന്ന ധാരണയിലായിരുന്നു 37കാരൻ എഐ സഹായം തേടിയത്. ഇടയ്ക്ക് ആരോഗ്യം മോശമായപ്പോഴും ചാറ്റ് ജിപിടിയോട് യുവാവ് സഹായം തേടി അന്നും യുവാവിനെ ആശ്വസിപ്പിച്ചു. എന്നാൽ തീരെ വയ്യാതെ വന്നതോടെയാണ് യുവാവിനെ വീട്ടുകാർ ആശുപത്രിയിലെത്തിച്ചത്. അപ്പോഴാണ് യുവാവിന് ബാധിച്ച കാൻസറിന്റെ ഗുരുതരാവസ്ഥ തിരിച്ചറിയുന്നത്. നിലവിൽ പാലിയേറ്റീവ് കെയറിൽ കഴിയുകയാണ് യുവാവ്. വിദേശ രാജ്യങ്ങളിൽ മെച്ചപ്പെട്ട ചികിത്സ ലഭ്യമാകുമോയെന്ന അന്വേഷണത്തിലാണ് വീട്ടുകാരുള്ളത്.
സമാനമായ മറ്റൊരു സംഭവത്തിൽ ഭക്ഷണ ക്രമീകരണത്തിനായി ചാറ്റ് ജിടിപിയുടെ സഹായം തേടിയ 60കാരൻറെ മാനസിക നില തകരാറിലായിരുന്നു. അയൽവാസി വിഷം നൽകിയെന്ന് ആരോപിച്ചാണ് 60 കാരിൻ വാഷിംഗ്ടണിലെ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. ഉപ്പിന് പകരമായി സോഡിയം ബ്രോമൈഡ് ഉപയോഗിച്ചതാണ് 60കാരന്റെ മാനസിക നില തകരാറിലാക്കിയത്. ഡോക്ടർമാരുടെയോ ന്യൂട്രീഷൻ വിദഗ്ധരുടേയോ സഹായമില്ലാതെയായിരുന്നു വയോധികന് ചാറ്റ് ജിപിടിക്കൊപ്പം ഡയറ്റ് പ്ലാൻ തയ്യാറാക്കിയത്.
ചാറ്റ്ജിപിടിയുടെ സഹായത്തോടെ സ്വന്തമായി വെള്ളം ശുദ്ധീകരിച്ചായിരുന്നു വയോധികൻ ഉപയോഗിച്ചിരുന്നത്. ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി സോഡിയം ക്ലോറൈഡിന് പകരം നാളുകളായി സോഡിയം ബ്രോമൈഡ് ആയിരുന്നു വയോധികൻ ഉപയോഗിച്ചിരുന്നതെന്ന് ദിവസങ്ങൾ നീണ്ട നിരീക്ഷണത്തിന് ശേഷമാണ് ആശുപത്രി അധികൃതർക്ക് മനസിലാക്കാനായത്. മൂന്ന് മാസത്തോളം ഈ രീതിയിലായിരുന്നു 60 കാരന്റെ ഭക്ഷണ രീതി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam