
ഗസ: ഇസ്രയേൽ ആക്രമണം തകർത്തെറിഞ്ഞ ഗസ്സയിലെ ദുരിതപൂർണ്ണമായ ജീവിതസാഹചര്യങ്ങൾക്കിടയിൽ പെൺകുട്ടികളുടെ ബാലവിവാഹം വർധിക്കുന്നതായി റിപ്പോർട്ട്. ഇസ്രായേൽ ആക്രമണത്തെത്തുടർന്ന് പലായനം ചെയ്യേണ്ടി വന്ന കുടുംബങ്ങൾ, ദാരിദ്ര്യത്തിൽ നിന്നും അരക്ഷിതാവസ്ഥയിൽ നിന്നും രക്ഷനേടാനായി തങ്ങളുടെ പ്രായപൂർത്തിയാകാത്ത പെൺമക്കളെ വിവാഹം കഴിപ്പിച്ചു അയക്കാൻ നിർബന്ധിതരാകുകയാണ്. ഗസ്സയിലെ സുപ്രീം ശരിയത്ത് കോടതിയുടെ കണക്കുകൾ പ്രകാരം, 2024-ലും 2025-ലുമായി നടന്ന വിവാഹങ്ങളിൽ 20.6 ശതമാനവും 18 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടേതാണ്. ഇതിൽ 15 വയസ്സിന് താഴെയുള്ള 627 പെൺകുട്ടികളും ഉൾപ്പെടുന്നു. യുദ്ധത്തിന് മുമ്പ് ഗസ്സയിൽ ബാലവിവാഹ നിരക്ക് കുറഞ്ഞിരുന്നു.
പട്ടിണി, അഭയാർത്ഥി ക്യാമ്പുകളിലെ സുരക്ഷിതത്വമില്ലായ്മ, മാതാപിതാക്കളുടെ മരണം എന്നിവയാണ് പ്രധാന കാരണങ്ങൾ. വിവാഹിതരാകുന്നതോടെ പെൺകുട്ടികൾക്ക് ഭർത്താക്കന്മാരുടെ കുടുംബത്തോടൊപ്പം പ്രത്യേക സഹായ റേഷൻ ലഭിക്കുമെന്നത് പല കുടുംബങ്ങളെയും ഇതിന് പ്രേരിപ്പിക്കുന്നു. വിവാഹിതരായ പല പെൺകുട്ടികളും ഭർത്താക്കന്മാരിൽ നിന്നും ഭർതൃവീട്ടുകാരിൽ നിന്നും അതിക്രൂരമായ ശാരീരികവും ലൈംഗികവുമായ പീഡനങ്ങൾക്ക് ഇരയാകുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ദെയ്‌ർ അൽ-ബലായിൽ നിന്നുള്ള മജ്ദ എന്ന അമ്മയുടെയും അവരുടെ 13-ഉം 14-ഉം വയസ്സുള്ള പെൺമക്കളുടെയും ദുരനുഭവം ഈ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു. മജ്ദയുടെ മക്കൾക്ക് നേരെ നടന്ന ലൈംഗികാക്രമണങ്ങളും ശാരീരിക മർദ്ദനങ്ങളും ആരെയും ഞെട്ടിക്കുന്നതാണ്.
പ്രായപൂർത്തിയാകാത്ത പ്രായത്തിലുള്ള ഗർഭധാരണം പെൺകുട്ടികളുടെ ജീവന് തന്നെ ഭീഷണിയാകുന്നു. പോഷകാഹാരക്കുറവും മതിയായ ചികിത്സയുടെ അഭാവവും കാരണം ഗർഭമലസുന്നതും പ്രസവസമയത്തെ അമിത രക്തസ്രാവവും ഗസ്സയിൽ പതിവായിരിക്കുകയാണ്. യുദ്ധം തകർത്ത ഗസ്സയിൽ ഒരു തലമുറയിലെ പെൺകുട്ടികളുടെ കുട്ടിക്കാലവും വിദ്യാഭ്യാസവും സ്വപ്നങ്ങളും ഇത്തരത്തിൽ ഇല്ലാതാക്കപ്പെടുകയാണ്. സന്നദ്ധ സംഘടനകളുടെയും ഐക്യരാഷ്ട്രസഭയുടെയും കണക്കുകൾ പ്രകാരം ഔദ്യോഗികമായി രജിസ്റ്റർ ചെയ്യപ്പെടാത്ത വിവാഹങ്ങൾ കൂടി കണക്കിലെടുത്താൽ യഥാർത്ഥ ബാലവിവാഹ നിരക്ക് ഇതിലും കൂടുതലായിരിക്കുമെന്ന് നിരീക്ഷിക്കപ്പെടുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam