വൈറസ് ഉത്ഭവം കണ്ടെത്താന്‍ അനുമതി ചോദിച്ച് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍; നിഷേധിച്ച് ചൈന

By Web TeamFirst Published Apr 23, 2020, 11:27 PM IST
Highlights

ലോക ആരോഗ്യ സംഘടനക്ക് വെട്ടിച്ചുരുക്കിയ ഫണ്ട് പുനസ്ഥാപിക്കില്ലെന്നും പോംപിയോ വ്യക്തമാക്കി. ലോകാരോഗ്യ സംഘടനക്ക് ഫണ്ട് നല്‍കുന്നതിലൂടെ പ്രത്യേകിച്ച് കാര്യമില്ലെന്നായിരുന്നു പോംപിയോ പറഞ്ഞത്.
 

വാഷിംഗ്ടണ്‍: കൊറോണ വൈറസ് ഉത്ഭവം കണ്ടെത്താനുള്ള നിരീക്ഷണത്തിന് അമേരിക്കന്‍ ശാസ്ത്രജ്ഞന്മാര്‍ക്ക് ചൈന പ്രവേശനം നിഷേധിക്കുകയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. കൊറോണവൈറസ് ആദ്യം റിപ്പോര്‍ട്ട് ചെയ്ത വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിക്കണമെന്നാണ് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ ആവശ്യപ്പെട്ടത്. എന്നാല്‍, അമേരിക്കന്‍ സംഘത്തിന് ചൈനയില്‍ സന്ദര്‍ശനാനുമതി നല്‍കില്ലെന്ന് ചൈന വ്യക്തമാക്കി. ഫോക്‌സ് ന്യൂസിനോടാണ് പോംപിയോ ഇക്കാര്യങ്ങള്‍ പറഞ്ഞത്. വുഹാനില്‍ മാത്രമല്ല, ചൈനയില്‍ ഒരിടത്തും വൈറസിനെ കുറിച്ച് പഠിക്കാന്‍ ചൈന അമേരിക്കന്‍ ശാസ്ത്രജ്ഞരെ അനുവദിക്കുന്നില്ലെന്ന് പോംപിയോ പറഞ്ഞു. 

ലോക ആരോഗ്യ സംഘടനക്ക് വെട്ടിച്ചുരുക്കിയ ഫണ്ട് പുനസ്ഥാപിക്കില്ലെന്നും പോംപിയോ വ്യക്തമാക്കി. ലോകാരോഗ്യ സംഘടനക്ക് ഫണ്ട് നല്‍കുന്നതിലൂടെ പ്രത്യേകിച്ച് കാര്യമില്ലെന്നായിരുന്നു പോംപിയോ പറഞ്ഞത്. ചൈനയില്‍ നിന്നാണ് വൈറസ് വ്യാപനത്തിന്റെ തുടക്കമെന്ന് എല്ലാവര്‍ക്കുമറിയാം. ലോകമാകെ ഇന്ന് കൊവിഡ് പിടിയിലാണ്. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ചൈന സഹകരിക്കുന്നില്ല. സുതാര്യത ഉറപ്പാക്കേണ്ട ഉത്തരവാദിത്തം ലോകാരോഗ്യ സംഘടനക്കാമ്. അവര്‍ വീഴ്ചവരുത്തുന്നു. അവരുടെ നടപടി മറ്റ് രാജ്യങ്ങള്‍ മനസ്സിലാക്കിയെന്നും പോംപിയോ പറഞ്ഞു. 

വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പരീക്ഷണത്തിനിടെ വൈറസ് ചോര്‍ന്നതാകാമെന്ന് ചില അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നീട് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇതേ വാദം ഉന്നയിച്ചു. എന്നാല്‍, ചൈന ഇക്കാര്യങ്ങള്‍ നിഷേധിച്ചു. വൈറസിന്റെ ഉത്ഭവത്തെ സംബന്ധിച്ച് അന്വേഷിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ചൈന അറിഞ്ഞുകൊണ്ടാണ് വൈറസ് വ്യാപനമെങ്കില്‍ തക്കതായ തിരിച്ചടി നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
 

click me!