'രണ്ട് കമാന്‍ഡിംഗ് ഓഫിസര്‍മാര്‍ കൊല്ലപ്പെട്ടു'; സ്ഥിരീകരണവുമായി ചൈന

By Web TeamFirst Published Jun 23, 2020, 9:30 AM IST
Highlights

സംഘര്‍ഷത്തില്‍ കമാന്‍ഡിംഗ് ഓഫിസര്‍ അടക്കം  20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചെന്ന് ഇന്ത്യ സ്ഥിരീകരിച്ചിരുന്നു.  എന്നാല്‍ തങ്ങളുടെ ഭാഗത്ത് എത്രപേര്‍ കൊല്ലപ്പെട്ടെന്ന് ചൈന പുറത്തുവിട്ടിരുന്നില്ല.
 

ദില്ലി: ഗാല്‍വാന്‍ താഴ്വരയില്‍ ഇന്ത്യന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ തങ്ങളുടെ രണ്ട് കമാന്‍ഡിംഗ് ഓഫിസര്‍മാര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ചൈന. ആദ്യമായാണ് ഏറ്റുമുട്ടലില്‍ ചൈന മരണം സ്ഥിരീകരിക്കുന്നത്. നേരത്തെ ചൈനയുടെ കമാന്‍ഡിംഗ് ഓഫിസര്‍ കൊല്ലപ്പെട്ടെന്ന് ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും ചൈന സ്ഥിരീകരിച്ചിരുന്നില്ല. 20ല്‍ താഴെ ചൈനീസ് സൈനികരും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്ന് ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസും റിപ്പോര്‍ട്ട് ചെയ്തു. 1979ന് ശേഷം ആദ്യമായാണ് ഏറ്റുമുട്ടലില്‍ ചൈനീസ് സൈനികന് കൊല്ലപ്പെടുന്നത്.

ജൂണ്‍ 15നാണ് ഗാല്‍വാനില്‍ ഇരുവിഭാഗം സൈനികരും നേര്‍ക്കുനേര്‍ വരുന്നതും സംഘര്‍ഷമുണ്ടാകുന്നതും. സംഘര്‍ഷത്തില്‍ കമാന്‍ഡിംഗ് ഓഫിസര്‍ അടക്കം  20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചെന്ന് ഇന്ത്യ സ്ഥിരീകരിച്ചിരുന്നു.  എന്നാല്‍ തങ്ങളുടെ ഭാഗത്ത് എത്രപേര്‍ കൊല്ലപ്പെട്ടെന്ന് ചൈന പുറത്തുവിട്ടിരുന്നില്ല. 35ഓളം ചൈനീസ് സൈനികര്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിരിക്കാമെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 40ഓളം ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടെന്ന് കേന്ദ്രമന്ത്രിയും മുന്‍ സൈനിക മേധാവിയുമായ വികെ സിംഗും പറഞ്ഞിരുന്നു. 

കിഴക്കന്‍ ലഡാക്കിലെ പാംഗോംഗ് മേഖലയില്‍ ചൈന കടന്നുകയറിയെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നു. കടന്നുകയറിയ ഭാഗത്തുനിന്ന് ചൈനീസ് സൈന്യം പിന്മാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. അതിര്‍ത്തിയിലെ പ്രശ്‌ന പരിഹാരത്തിനായി നയതന്ത്ര ഇടപെടല്‍ തുടരുകയാണ്.
 

click me!